പണയമായി നൽകിയ കാർ ഉപയോഗക്ഷമമല്ലാത്തതിനാൽ പണം തിരിച്ചു നൽകി കാർ കൊണ്ടു പോകുന്നതിനെ ചൊല്ലിയുണ്ടായ തർക്കം; പണയത്തിന് ഇടനിലക്കാരനായി നിന്നയാളെ മർദ്ദിച്ചു; നാലുപേരെ അറസ്റ്റ് ചെയ്ത് പോലീസ്
പണയമായി നൽകിയ കാർ ഉപയോഗക്ഷമമല്ലാത്തതിനാൽ പണം തിരിച്ചു നൽകി കാർ കൊണ്ടുപോകുന്നതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ കാർ പണയത്തിനു നൽകിയതിൽ ഇടനിലക്കാരനായി നിന്ന മട്ടാഞ്ചേരിക്കാരനെ മർദ്ദിക്കുകയും അയാൾ വന്ന ബി എം ഡബ്ല്യു കാർ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ വൈക്കം പോലീസ് ഉദയനാപുരം സ്വദേശികളായ നാലു പേരെ പിടികൂടി.
ഉദയനാപുരം നികർത്തിൽ വീട്ടിൽ ബിനു കെ ആർ(ബൈനു) (43), വടയാർ ചേമ്പാലഭാഗത്തു കൊച്ചുവീട്ടിൽ ഷഫീക് (34), ഉദയനാപുരം കരയിൽ മണ്ണമ്പള്ളിൽ വീട്ടിൽ പ്രവീൺ പ്രദീപ് (20), വടക്കേമുറി ഇരുമ്പൂഴിക്കര കരയിൽ ഇലകുടിക്കൽ വീട്ടിൽ സൂബൈർ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കാറുകളും പോലീസ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയാവുന്ന രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. മട്ടാഞ്ചേരി സ്വദേശിയായ ഇടനിലക്കാരൻ വല്ലകം സ്വദേശിയിൽ നിന്നു 3,65000 രൂപ വാങ്ങി കാസർകോഡു സ്വദേശിയുടെ എക്സ് യു വി 500 കാർ പണയമായി നൽകി.
ഈ കാർ ഉപയോഗ്യമല്ലെന്നും പണം തിരിച്ചു തന്നു കാർ തിരിച്ചു കൊണ്ടുപോകണമെന്ന് ഇടനിലക്കാരനെ അറിയിച്ചെങ്കിലും ഇയാൾ പണം തിരിച്ചെത്തിച്ച് കാർ കൊണ്ടുപോയില്ല. ഇടനിലക്കാരൻ കാറിന്റെ ഉടമയ്ക്ക് പണം നൽകി 7500 രൂപ കമ്മീഷനും കൈപ്പറ്റിയിരുന്നു.
ഇനി മറ്റൊരാൾക്ക് ഈ കാർ പണയത്തിനു നൽകിയാൽ മാത്രമേ വല്ലകം സ്വദേശിക്കു പണം നൽകി കാർ തിരിച്ചെടുക്കാനാകുവെന്നാണ് ഇടനിലക്കാരൻ പറയുന്നത്. കാറിന്റെ ടയറുകൾക്കു തകരാറുണ്ടായിട്ടുണ്ടെന്നും ഇത് പരിഹരിച്ചാൽ കാർ സുഗമമായി ഉപയോഗിക്കാനാകുമെന്നും ഇയാൾ പറയുന്നു.
പണം തിരിച്ചു കിട്ടാൻ പലതവണ വിളിച്ചു സംസാരിച്ചിട്ടും ഫലമില്ലാതായതോടെ പണം നൽകിയ വല്ലകം സ്വദേശിയുടെ സുഹൃത്തുക്കൾ പണയമായി കാർ വേണമെന്ന് ആവശ്യപ്പെട്ട് മട്ടാഞ്ചേരിക്കാരനെ വിളിച്ചു.
കെണിയൊരുക്കിയതറിയാതെ ഡ്രൈവർ കൂടിയായ ഇടനിലക്കാരൻ വർക്ക് ഷോപ്പിൽ അറ്റകുറ്റ പണിക്കായി കൊണ്ടുവന്ന ബി എം ഡബ്ല്യു കാറിൽ വൈക്കത്തെത്തി. ബി എം ഡബ്ല്യു കാർ തടഞ്ഞുവച്ചാൽ തന്റ പണം കിട്ടുമെന്ന പ്രതീക്ഷയിൽ വല്ലകം സ്വദേശിയും സുഹൃത്തുക്കളും ചേർന്നു കാർ തടഞ്ഞുവച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് ഇടനിലക്കാരന് മർദ്ദനമേറ്റത്. ഇടനിലക്കാരന്റ് പരാതിയെ തുടർന്ന് പിടിച്ചു പറിക്കു കേസെടുത്താണ് പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha