സംശയരോഗം പിടിമുറുക്കിയ ഭർത്താവ് ഭാര്യയെ കഴുത്തിന് വെട്ടിയത് മൂന്ന് തവണ; അടുത്ത മുറിയിൽ ഉറങ്ങിയ മകൻ പോലും അറിഞ്ഞില്ല! അയൽ വീട്ടിലെത്തി പോലീസിന്റെ ഫോൺ നമ്പർ വാങ്ങി ഞാൻ അവളെ കൊന്നുവെന്ന് വിളിച്ച് പറഞ്ഞ് പോലീസിനെ കാത്ത് വീട്ടുപരിസരത്ത് നിന്നു...
പിറവത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന ശേഷം പോലീസിൽ കീഴടങ്ങി. മുളക്കുളം കുന്നുംപുറത്ത് ശാന്ത (55) ആണു മരിച്ചത്. ഭർത്താവ് ബാബുവിനെ(59) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരുമിച്ച് ഉറങ്ങിയ ഭാര്യയെ വാക്കത്തികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകി.
സംശയവും അതേ തുടർന്നുള്ള കുടുംബ വഴക്കുമാണ് അരുംകൊലയിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കൃത്യത്തിനൊടുവിൽ അടുത്ത വീട്ടിലെത്തി അവളെ ഞാൻ കൊന്നുവെന്ന് പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.
ഉറങ്ങാൻ കിടന്ന പ്രതി പല തവണ എഴുന്നേറ്റ് ലൈറ്റിടുകയും കിടപ്പുമുറിയിൽ നിന്നു പുറത്തേക്കു പോകുകയും ചെയ്തു. അപ്പോഴൊന്നും ഭാര്യ എഴുന്നേറ്റില്ല. ഭാര്യ നല്ല ഉറക്കമാണെന്ന് മനസ്സിലാക്കിയ ബാബു തലയിണയ്ക്കടിയിൽ കരുതിവച്ചിരുന്ന വാക്കത്തി എടുത്ത് വെട്ടുകയായിരുന്നു. കഴുത്തിന് മൂന്നു തവണ വെട്ടേറ്റ ശാന്ത തത്ക്ഷണം മരിച്ചു.
സംഭവം നടക്കുമ്പോൾ വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിൽ ബാബുവിന്റെ അമ്മയും അമ്മയെ പരിചരിക്കുന്ന ഹോംനഴ്‌സും ബാബുവിന്റെ രണ്ടാമത്തെ മകൻ ബ്രിജിത്തും ഉറങ്ങുന്നുണ്ടായിരുന്നു. എന്നാൽ, അവരാരും സംഭവം അറിഞ്ഞില്ല.
തൊട്ടുപിന്നാലെ ബാബു അടുത്തവീട്ടിലെത്തി പൊലീസ് സ്റ്റേഷനിലെ ഫോൺ നമ്പർ ആവശ്യപ്പെട്ടു. അവിടെ നിന്ന് തന്നെ ഫോണിൽ വിളിച്ച് താൻ ഭാര്യയെ കൊലപ്പെടുത്തിയതായി പൊലീസിനെ അറിയിച്ചു. അപ്പോഴാണ് അയൽവാസികൾ പോലും സംഭവമറിയുന്നത്. താൻ ഇവിടെത്തന്നെ കാണുമെന്നു പറഞ്ഞ പ്രതി വീട്ടുപരിസരത്ത് തന്നെ പോലീസിനെ കാത്തുനിന്നു.
അയൽവീട്ടുകാർ അപ്പോൾ തന്നെ മകൻ ബ്രിജിത്തിനെ കാര്യം അറിയിച്ചു. മുകളിലത്തെ നിലയിൽ നിന്ന് മകൻ ഇറങ്ങിവന്ന് നോക്കുമ്പോൾ അമ്മ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. തുടർന്ന് മകനും പോലീസിനെയും അടുത്ത ബന്ധുക്കളെയും വിവരം അറിയിച്ചു. രാത്രികാല പട്രോളിങ്ങിലായിരുന്ന എ.എസ്.ഐ. പി.വി. ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടൻ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
വെട്ടാൻ ഉപയോഗിച്ച വാക്കത്തിയും പ്രതി പോലീസിന് കൈമാറി. ചെത്തുതൊഴിലാളിയായിരുന്ന ബാബു ജോലിയിൽ നിന്നു പിന്മാറിയിട്ട് ഏതാനും വർഷങ്ങളായി. വീട്ടിൽ കൃഷിപ്പണികളുമായി കഴിഞ്ഞിരുന്ന ബാബു അകാരണമായി വഴക്കുണ്ടാക്കിയിരുന്നതായും ഇടയ്ക്ക് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ മൊഴി നൽകി.
സാമ്പത്തികമായി പ്രശ്നങ്ങളൊന്നുമില്ലാത്ത കുടുംബത്തിൽ ഇങ്ങനെ ഒരു അരുംകൊല നടക്കാനിടയായ സാഹചര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്റ്റേഷൻ ഓഫീസർ ഡി.എസ്. ഇന്ദ്രരാജ്, എസ്.ഐ. മാരായ എം.എ. ആനന്ദ്, കെ.എസ്. ബിനു, കെ. അനിൽ, വി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന രണ്ടാമത്തെ മകൻ ബ്രിജിത്ത് കെ.ആർ.എൽ. ജീവനക്കാരനാണ്. മാമ്മലശ്ശേരി ഇല്ലിക്കൽ കുടുംബാഗമാണ് ശാന്ത. മൃതദേഹം പരിശോധനകൾക്കായി കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.
https://www.facebook.com/Malayalivartha