ദുരൂഹ സാഹചര്യത്തിൽ ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റി ഔദ്യോഗിക സിം കാര്‍ഡ് ഇട്ട് ഉപയോഗിച്ച എസ് ഐക്ക് സസ്പെന്‍ഷന്‍
മംഗലപുരത്ത് ദുരൂഹ സാഹചര്യത്തിൽ ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൊബൈല്‍ ഉപയോഗിച്ച എസ് ഐക്ക് സസ്പെന്‍ഷന്‍. മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റി ഔദ്യോഗിക സിം കാര്‍ഡ് ഇട്ട് ഉപയോഗിച്ചെന്ന പരാതിയെ തുടർന്നാണ് ചാത്തന്നൂര്‍ എസ് ഐ ജ്യോതി സുധാകറിനെ അന്വേഷണ വിധേയമായി ഡിഐജി സസ്പെന്‍ഡ് ചെയ്തത്.
മരിച്ച യുവാവിന്റെ ബന്ധുക്കള്‍ക്ക് ഫോണ്‍ നല്‍കാതെ ഔദ്യോഗിക സിം കാര്‍ഡ് ഇട്ട് എസ്‌ഐ ഉപയോഗിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ജ്യോതി സുധാകര്‍ തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് സംഭവം. ഈ കാലഘട്ടത്തില്‍ യുവാവിനെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ഇതിനിടെ യുവാവിന്റെ മരണം സംബന്ധിച്ചു സംശയമുയര്‍ന്നതോടെ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൊബൈല്‍ ഫോണ്‍ സ്റ്റേഷനില്‍ ഇല്ലായിരുന്നു. ഫോണ്‍ ബന്ധുക്കള്‍ക്കു കൈമാറിയിരുന്നുമില്ല.
പ്രധാന തെളിവായ ഫോണ്‍ കാണാതായതു കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ ചാത്തനൂരില്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.
പിന്നാലെയാണ് ജ്യോതി സുധാകര്‍ തന്‍റെ ഔദ്യോഗിക സിം കാര്‍ഡ് ഇട്ടുകൊണ്ട് മരിച്ച അരുണിന്‍റെ ഫോണ്‍ ഉപയോഗിക്കുന്നതായി വ്യക്തമായത്. ഇതേത്തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ മംഗലപുരം സ്റ്റേഷനില്‍ എല്‍പ്പിച്ചെങ്കിലും വിവരം പൊലീസിന്റെ ഉന്നത തലങ്ങളില്‍ എത്തിയതോടെ സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha