കോർപ്പറേഷൻ ഓഫീസിൽ നിന്നും 26 ലക്ഷത്തിന്റെ പണം തട്ടിപ്പ്... കേസ് ഡയറിയും പോലീസ് റിപ്പോർട്ടും ജില്ലാ കോടതി വിളിച്ചു വരുത്തി, സൂപ്രണ്ടിൻ്റെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി 12 ന്, മേഖല ഓഫീസിലെ ഒടുക്ക് വരവ് ബാങ്കിലടക്കാതെ തട്ടിയെടുത്തെന്ന് ഓഡിറ്റ് വകുപ്പ് കണ്ടെത്തിയിരുന്നു
തലസ്ഥാനത്തെ കോർപ്പറേഷൻ ഓഫീസിൽ നിന്നും 26 ലക്ഷത്തിന്റെ പണാപഹരണം നടത്തിയ കേസിൽ പ്രതിയായ നേമം മേഖലാ ഓഫീസ് സൂപ്രണ്ടിൻ്റെ മുൻകൂർ ജാമ്യഹർജിയിൽ 12 ന് വിധി പറയും.
തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി. കൃഷ്ണ കുമാറിൻ്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഓഫീസിലെ ഒടുക്ക് വരവ് ബാങ്കിലടക്കാതെ അപഹരിച്ച് സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്ത കേസിൽ മുഖ്യ പ്രതിയായ നേമം മേഖലാ ഓഫീസ് സൂപ്രണ്ട് എസ്. ശാന്തിയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചത്.
നേമം പോലീസ് സ്റ്റേഷനിൽ നിന്നും കേസ് ഡയറിയും പോലീസ് റിപ്പോർട്ടും ഒക്ടോബർ 6 ന് ജില്ലാ കോടതി വിളിച്ചു വരുത്തി പരിശോധിച്ചിരുന്നു. മുഖ്യ പ്രതി ശാന്തിയെ കേസുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ കേസ് ഡയറി ഫയലിൽ അടയാളപ്പെടുത്തി മാർക്ക് ചെയ്തു നൽകാൻ പബ്ലിക് പ്രോസിക്യൂട്ടറോട് നിർദേശിച്ച് കോടതി സി ഡി ഫയൽ പി പി ക്ക് തിര്യെനൽകി.
തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടർ എ. ഹക്കിം പ്രതിയെ കുത്യവുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ മാർക്ക് ചെയ്ത് സി ഡി ഫയൽ കോടതിയിൽ സമർപ്പിക്കുകയായിരുന്നു.
മേഖല ഓഫീസിലെ ഒടുക്ക് വരവ് ബാങ്കിലടക്കാതെ തട്ടിയെടുത്തെന്ന് ഓഡിറ്റ് വകുപ്പ് കണ്ടെത്തിയിരുന്നു. സൂപ്രണ്ട് ശാന്തിയേയും ക്യാഷിയറുടെ ചുമതലയുണ്ടായിരുന്ന സുനിതയേയും സസ്പെൻറ് ചെയ്തിരുന്നു.
എന്നാൽ പോലീസിനോ വിജിലൻസിലോ പരാതി നൽകാതെ കോർപ്പറേഷൻ കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്ന പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധ സമരങ്ങൾക്കൊടുവിലാണ് നേമം സ്റ്റേഷനിൽ പരാതിപ്പെട്ട് കേസെടുത്തത്.
ശ്രീകാര്യം പോലീസ് സമാന സ്വഭാവമുള്ള കേസ് മുമ്പെടുത്തിരുന്നു. അഞ്ച് ലക്ഷത്തിൽപരം രൂപയാണ് ഇവിടെ നിന്നും നഷ്ടമായത്. രണ്ടു പേരെ സസ്പെൻറും ചെയ്തിരുന്നു.
ഉള്ളൂർ , ആറ്റിപ്ര മേഖല ഓഫീസുകളിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. ഓഡിറ്റ് വകുപ്പിൻ്റെ കോർപ്പറേഷൻ തല വിഭാഗം അഞ്ച് മേഖല ഓഫീസുകളിൽ നടത്തുന്ന പരിശോധന പുരോഗമിച്ചു വരികയാണ്. ശ്രീകാര്യത്ത് തട്ടിപ്പു കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന തുടങ്ങിയത്.
"
https://www.facebook.com/Malayalivartha