വിവാഹം കഴിച്ച് സ്വർണവും പണവുമായി മുങ്ങിയ ഭർത്താവിനെ തേടിയെത്തിയ യുവതിയ്ക്ക് ഫോണിലൂടെ വധഭീഷണി:- ചന്ദ്രശേഖരനെ വധിച്ച കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിയെ ഉപയോഗിച്ച് അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെ വാഹനം പിന്തുടർന്ന് അപകടത്തിൽ പെടുത്താൻ ശ്രമിച്ചതായി യുപി സ്വദേശിനി

രണ്ട് വർഷം മുമ്പ് വിവാഹം കഴിച്ച് സ്വർണവും പണവുമായി മുങ്ങിയ നാദാപുരം സ്വദേശിയായ ഭർത്താവിനെ തേടിയെത്തിയ യുപി സ്വദേശിനിയ്ക്ക് വധഭീഷണിയെന്ന് പരാതി. ചന്ദ്രശേഖരനെ വധിച്ച കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിയെ ഉപയോഗിച്ച് അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി യുപി ബസ്തി സ്വദേശി മുബഷിറ ഖാൻ (34) പരാതിപ്പെട്ടു.
എട്ട് വർഷം മുമ്പ് മുംബൈയിൽ നിന്നു പരിചയപ്പെട്ട നാദാപുരം ആവോലം സ്വദേശിയുമായി രണ്ടു വർഷം മുൻപായിരുന്നു വിവാഹം. നാട്ടിലേക്കെന്ന് പറഞ്ഞു പോയ ഭർത്താവിനെക്കുറിച്ച് വിവരമില്ലാത്തതിനാൽ ഓഗസ്റ്റിലാണ് ഇയാളെ തിരഞ്ഞ് മകനോടൊപ്പം യുവതി നാദാപുരത്ത് എത്തിയത്.
അഭിഭാഷകനെ കാണാൻ പോകുമ്പോൾ വാഹനം പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ചതായും തന്നെയും മകനെയും കൊല്ലുമെന്നു ഫോണിൽ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. വധഭീഷണിയിൽ ഭയന്ന് വിറച്ച യുവതി പുറത്തിറങ്ങാൻ കഴിയാതെ ലോഡ്ജിൽ കഴിയുകയാണ്.
2 മാസമായി ലോഡ്ജുകളിൽ കഴിയുകയാണ്. യുവതിയുടെ പരാതി പ്രകാരം പൊലീസ് ആവോലം സ്വദേശിയെ കണ്ടെത്തിയെങ്കിലും രണ്ടു പേരുടെ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
വിവാഹത്തിനു ശേഷം 22.5 പവൻ സ്വർണാഭരണവും യുവതിയുടെ സഹോദരന്റെ എട്ട് ലക്ഷത്തി എൺപതിനായിരം രൂപയും കൈക്കലാക്കിയതായാണു പരാതി. ഇതിനിടെ കോടതിയെ സമീപിച്ച യുവതി, ആവോലം സ്വദേശിയും ഭാര്യയുമടക്കം നാല് പേർക്കെതിരെ പീഡനത്തിനും കോടതിയുടെ നിർദ്ദേശ പ്രകാരം പരാതി നൽകിയിരുന്നു.
യുവതിയുടെ വാക്കുകൾ ഇങ്ങനെ...
എട്ട് വർഷം മുമ്പ് മുംബൈയിൽ നിന്ന് പരിചയപ്പെട്ട വ്യാപാരി പെരിങ്ങത്തൂര്‍ സി.കെ.പി. നൂറുദ്ദീന്‍ രണ്ട് വർഷം മുമ്പ് വിവാഹം കഴിച്ചിരുന്നു. പിന്നീട് നൂറുദ്ദീന്‍ നാട്ടിലേക്ക് മടങ്ങി. ഭര്‍ത്താവിനെ കുറിച്ച് വിവരമില്ലാതായതോടെ ഇയാളെ തിരക്കി നാദാപുരത്ത് എത്തി. പരാതിയില്‍ പൊലീസ് നൂറുദ്ദീനെ കണ്ടെത്തി കൂടെ വിട്ടയച്ചു. മാഹിയില്‍ നിന്ന് നൂറുദ്ദീന്‍ തന്നെ തനിച്ചാക്കി വീണ്ടും മുങ്ങി. ഇതോടെ കോടതിയെ സമീപിച്ചു.
കോടതി നിർദ്ദേശത്തിൽ പീഡനത്തിന് നാലുപേർക്കെതിരെ കേസെടുത്തു. മാഹിയിൽ താമസിക്കുന്നതിടെ അവിടത്തെ പോലീസ് ഉദ്യോഗസ്ഥർ എത്തി പ്രതി സാദിഖിനെ കേസിൽ നിന്ന് ഒഴിവാക്കാൻ സമ്മർദ്ദം ചെലുത്തി. ഇതോടെ താമസം വാടകരയിലേയ്ക്ക് മാറ്റി. ഭീഷണിയെ തുടർന്ന് വടകരയിലെ സ്ഥലത്ത് നിന്ന് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. തന്നെ സഹായിക്കുന്നവർക്കും ഭീഷണിയുണ്ടെന്ന് യുവതി നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വനിതാ കമ്മിഷൻ അധ്യക്ഷയെ നേരിട്ടുകണ്ട് പരാതിപ്പെടും. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും യുവതി പറഞ്ഞു.
https://www.facebook.com/Malayalivartha

























