കോടികള്‍ വിലയുള്ള കാലാവസ്ഥാ നിരീക്ഷണ യന്ത്രത്തിനായി നെട്ടോട്ടമോടി ഭൗമശാസ്ത്ര അധികൃതർ; താനൂർ സ്വദേശിയുടെ ഫേസ്ബുക്കിലെ ചിത്രങ്ങൾ കണ്ട് എത്തിയപ്പോൾ ഡേറ്റാ ബൂയ് അപ്രത്യക്ഷമായി! ലക്ഷദ്വീപ് തീരത്ത് സ്ഥാപിച്ചിരുന്ന ബൂയ് വടക്കൻ കേരളത്തിന്റെ തീരക്കടലിൽ ചുറ്റിക്കറങ്ങുന്നതായി വിവരം: തെരച്ചിൽ ഊർജ്ജിതം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി (എന്‍.ഐ.ഒ.ടി.) കാലാവസ്ഥ നിരീക്ഷണത്തിനായി ലക്ഷദ്വീപിന് സമീപം സ്ഥാപിച്ച വേവ്റൈഡര്‍ ബൂയ് കേരളത്തിന്റെ തീരക്കടലില്‍ ചുറ്റിക്കറങ്ങുന്നതായി വിവരം. കടലിന്റെ സ്വഭാവം കരയിലേക്കറിയിക്കുന്ന കോടികൾ വിലയുള്ള ഡേറ്റാ ബൂയാണ് കാണാതായത്.
കഴിഞ്ഞ ദിവസം മലപ്പുറം താനൂരില്‍നിന്നുള്ള യുവാവിന്റെ ഫെയ്‌സ്ബുക്കില്‍ യന്ത്രത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കടലില്‍ വച്ച് ലഭിച്ച വസ്തുവാണിതെന്ന് യുവാക്കള്‍ പറയുന്നതും യന്ത്രത്തിന് പുറത്ത് തൊഴിലാളികള്‍ കയറിയിരിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.
എന്നാല്‍, അധികൃതര്‍ തിരഞ്ഞ് ചെന്നപ്പോഴേക്കും ബൂയ് ഇവിടെ നിന്നും കാണാതായി. മാസങ്ങൾക്ക് മുമ്പ് തന്നെ യന്ത്രത്തിന് കേന്ദ്രവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. അന്നേ തുടങ്ങിയതാണ് തിരച്ചില്‍. യന്ത്രത്തിലുണ്ടായിരുന്ന സെന്‍സറുകള്‍ തകരാറിലായതോടെയാണ് ഇതില്‍ നിന്നുള്ള ആശയ വിനിമയം നഷ്ടമായത്. ലക്ഷദ്വീപ് തീരത്താണ് ഇത് സ്ഥാപിച്ചിരുന്നതെങ്കിലും ബൂയ് വടക്കൻ കേരളത്തിന്റെ തീരക്കടലിൽ ചുറ്റിക്കറങ്ങുന്നതായാണ് വിവരം. എന്നാൽ, സംഗതി എവിടെ എന്ന് കണ്ടുപിടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
സമുദ്രങ്ങള്‍ക്കുള്ളിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ തിരിച്ചറിയുന്നതിനും സുനാമി, കൊടുങ്കാറ്റ്, കടല്‍ക്ഷോഭം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുമായി കടല്‍ പരപ്പിൽ സ്ഥാപിക്കുന്ന യന്ത്രമാണ് ഡേറ്റാ ബൂയ്. കാലാവസ്ഥാ വ്യതിയാനങ്ങള്‍, കാറ്റിന്റെ ഗതി, വേഗം തുടങ്ങിയവ കണ്ടെത്തുന്നതിനായി സെന്‍സറുകളും ഊര്‍ജം ലഭിക്കുന്നതിനുള്ള സോളാര്‍ പാനലുകളും അടങ്ങിയതാണ് ഡേറ്റാ ബൂയ്.
യന്ത്രം കണ്ടെത്തുന്ന വിവരങ്ങള്‍ ഇലക്ട്രോണിക് സിഗ്‌നലുകളാക്കി കേന്ദ്ര ഭൗമശാസ്ത്ര നിരീക്ഷണകേന്ദ്രത്തിന്റെ കണ്‍ട്രോള്‍ റൂമിലേക്കെത്തിക്കും. യന്ത്രം കണ്ടെത്തുന്നതിന് മലബാറിന്റെ കടല്‍മേഖലയില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇതിനായി മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് ഭൗമശാസ്ത്ര അധികൃതരും ഇതിനായി എത്തിയിട്ടുണ്ട്. കടല്‍ പരപ്പിൽ ഒഴുകിനടക്കുന്ന രീതിയിലാണ് ഡേറ്റാ ബൂയികള്‍ സ്ഥാപിക്കുന്നത്. നഷ്ടപ്പെടാതിരിക്കുന്നതിനായി ചങ്ങലയോ നൈലോണ്‍ കയറുകളോ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടുമായി ബന്ധിപ്പിക്കാറുമുണ്ട്.
കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചാണ് ഡേറ്റാ ബൂയ് കണ്ടെത്താനുള്ള ശ്രമം നടക്കുന്നത്. തീരദേശ പോലീസിന്റെയും ഫിഷറീസ് വകുപ്പിന്റെയും സഹായം ഭൗമശാസ്ത്ര അധികൃതർ തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























