ഉമ്മുകുൽസുവിന്റെ കൊലപാതകത്തിൽ ഭര്‍ത്താവ് അറസ്റ്റിൽ; പോലീസ് അറസ്റ്റ് ചെയ്തത് കോട്ടക്കലിലെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ...

മർദ്ദനമേറ്റ് മരിച്ച ഉമ്മുകുൽസുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അറസ്റ്റിൽ. കോട്ടയ്ക്കൽ എടരിക്കോട് അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ദീനെയാണ് കോട്ടക്കലിലെ വീട്ടില്‍ ഒളിവില്‍ കഴിയവേ അര്‍ദ്ധരാത്രിയോടെ കോട്ടക്കല്‍ പൊലീസിന്റെ സഹായത്തോടെ ബാലുശ്ശേരി സിഐ എം.കെ. സുരേഷകുമാര്‍ അറസ്റ്റ് ചെയ്തത്.
കൂട്ടുപ്രതികളായ ഇയാളുടെ സുഹൃത്തുക്കളെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ഉമ്മുകൊല്‍സു ബാലുശ്ശേരി ഉണ്ണികുളം വീര്യമ്പ്രം വാടക വീട്ടില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇടയായി മരിച്ചത്. ഉമ്മുകൊല്‍സുവിന്റെ മരണ ശേഷം താജുദ്ദീന്‍ ഒളിവില്‍ പോകുകായായിരുന്നു. പൊലിസിന്റെ ഊര്‍ജിതമായ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
ഇല്ലാത്ത കാമുകന്റെ വിവരങ്ങൾക്ക് വേണ്ടിയാണ് യുവതിയെ നിരന്തരം ഇയാൾ മർദ്ദിച്ചിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഉമ്മുകുൽസുവിനെ പ്രണയിച്ചാണ് താജുദ്ദീൻ വിവാഹം ചെയ്തത്. പിന്നീട് സംശയത്തെ തുടർന്നുള്ള ക്രൂര മർദനത്തിന് യുവതി നിരന്തരം ഇരയായി. സാങ്കൽപിക കാമുകനെ അന്വേഷിച്ചുള്ള പീഡനം സഹിക്കാനാകാതെ യുവതി സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
അടുത്തിടെയാണ് താജുദ്ദീൻ വീണ്ടും ഉമ്മുകുൽസുവിനെ കൂട്ടിക്കൊണ്ടു വന്നത്. ഒരാഴ്ച മുമ്പ് വീര്യമ്പ്രത്തുള്ള സിറാജുദ്ദീന്റെ വീട്ടിലേയ്ക്ക് കുടുംബ സമ്മതമാണ് ഇവർ എത്തിയത്. ഈ സമയം സിറാജുദീന്റെ ഭാര്യയും മകളും ചികിത്സയുടെ ഭാഗമായി നാട്ടിൽ പോയിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ താജ്ജുദ്ദീനും ഉമ്മുകുൽസുവും മക്കളും നാട്ടിൽ തിരിച്ചെത്തി. നാട്ടിലെത്തിയ ഇയാള്‍ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് അവശയാക്കി.
വായിൽ രാസലായനി ഒഴിച്ചു. ഇതു വീണ് യുവതിയുടെ ശരീരത്തിൽ പൊള്ളലേറ്റിരുന്നു. അവശയായ ഭാര്യയെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാകാതെ ഭാര്യയെയും കൂട്ടി വീര്യമ്പ്രത്തെ സുഹൃത്തിന്റെ വീട്ടിൽ വൈകിട്ടോടെ വീണ്ടും എത്തി, തുടർന്ന് കോഴിക്കടയിൽ ജോലിക്ക് നിന്നിരുന്ന സിറാജുദീനെ വിളിച്ച് വരുത്തി ഉമ്മുകുൽസുവിനെ ആശുപത്രിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ ഇവിടെ നിന്ന് മുങ്ങുകയായിരുന്നു.
വായിൽ എന്തോ രാസവസ്തു ഒഴിച്ചതായും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ പോലീസിന് മൊഴി നൽകി. ശരീരമാസകലം മർദ്ദനമേറ്റ് പേശികളും അസ്ഥികളും തകർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha























