ദുരിതം വിതച്ച് കനത്ത മഴ, മലപ്പുറത്ത് ആശുപത്രിയില്‍ വെള്ളം കയറി, രോഗികളെ ഒഴിപ്പിക്കുന്നു

കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന ചില പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്. വിവധ ജില്ലകളില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. മലപ്പുറം താനൂരില്‍ നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയെ തുടർന്ന് ആശുപത്രിയിൽ വെള്ളം കയറിയെന്ന വാര്‍ത്തയാണ് പുറത്തുവരുത്തത്. മലപ്പുറം താനൂരിലെ ദയാ ആശുപത്രിയിലാണ് സംഭവം. രോഗികളെ ഇവിടെ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് ഒഴിപ്പിക്കാകുയാണെന്നാണ് അധികൃതർ പറയുന്നത്.
തിങ്കളാഴ്ച രാത്രി മുതൽ മലപ്പുറം ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. രാവിലെ വീട് തകർന്ന് കരിപ്പൂരിൽ രണ്ട് കുട്ടികൾ മരിച്ചിരുന്നു. മതാകുളത്തെ അബൂബക്കര്‍ സിദ്ദിഖിന്‍റെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ ( ഏഴ് മാസം) എന്നിവരാണ് മരിച്ചത്.വീടിന് പിന്‍ഭാഗത്ത് ഉയര്‍ന്ന് നിന്നിരുന്ന ചെങ്കല്ലിന്‍റെ മതിലടക്കം കുട്ടികള്‍ കിടന്ന മുറിയിലേക്ക് വീഴുകയായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിന്‍റെ ചുറ്റുമതിലും തകർന്നു. വീടിനും കിണറിനും മുകളിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. സംഭവത്തിൽ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൂന്നു സംസ്ഥാനങ്ങളിലായി ആറു നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് കമ്മീഷന്റെ മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ ചിലയിടങ്ങളിലും ശക്തമായ മഴയാണ് പെയ്തത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് സൂചന.
കേരളത്തിന് പുറമേ ആന്‍ഡമാന്‍, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി, എന്നിവിടങ്ങളിലും അടുത്ത ദിവസങ്ങളിലായി മഴ തുടരും. തീവ്രമോ അതിതീവ്രമോ ആയ മഴയാണ് ഉണ്ടാവുകയെന്നാണ് മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്ന് അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ ഇത്തിക്കരയാറിലാണ് അതിരൂക്ഷമായ പ്രളയത്തിന് സാധ്യതയുണ്ടെന്ന് ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലവില്‍ അപകടനിലയ്ക്കും മുകളിലാണ് ഇത്തിക്കരയാര്‍ ഒഴുകുന്നത്, അതുകൊണ്ട് ഈ മേഖലയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. 2018 ഓഗസ്റ്റ് പതിനാറിന് രേഖപ്പെടുത്തിയതിലും മുകളിലാണ് നദിയുടെ ഒഴുക്ക്.
അതേസമയം കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും ചില നദികളും കരകവിഞ്ഞ് ഒഴുകുന്നുണ്ട്. ഇവിടെ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച്ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.
കേരളത്തിലെ മിക്കയിടങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ അതി തീവ്ര മഴയാണ് പെയ്തതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. കേരളത്തില്‍ തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുകയാണ്. പടിഞ്ഞാറന്‍ കാറ്റിന്റെ പ്രഭാവത്തിലാണ് സംസ്ഥാനത്താകെ കനത്ത മഴ തുടരുന്നത്. സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരണം നാലായി ഉയര്‍ന്നിരിക്കുകയാണ്. അതിരപ്പള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചു.ആലുവ പുഴയില്‍ വെള്ളം കയറി ശിവക്ഷേത്രത്തിന്റെ 95 ശതമാനവും വെള്ളത്തിനടിയിലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha























