'മകൾക്ക് നീതി കിട്ടിയില്ല! വധശിക്ഷ പ്രതീക്ഷിച്ചിരുന്നു... ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഇത്തരം പിഴവുകളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത്; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉത്രയുടെ 'അമ്മ മണിമേഖല...

കേരളം കാത്തിരുന്ന ആ വിധിയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ശിക്ഷാവിധി കേള്‍ക്കാന്‍ ഉത്രയുടെ പിതാവും സഹോദരനും കോടതിയില്‍ എത്തിയിരുന്നു. ശിക്ഷാവിധിയില്‍ തൃപ്തരല്ലെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉത്രയുടെ അമ്മ പ്രതികരിച്ചു. ശിക്ഷാ നിയമത്തിലെ പിഴവുകളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത്. കൂടുതൽ ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും തുടര്‍നടപടിയിലേക്ക് പോകുമെന്ന് ഉത്രയുടെ അമ്മ പ്രതികരിച്ചു.
പ്രതി സൂരജിന് ഇരട്ട ജീവപര്യന്തമാണ് ശിക്ഷ. പ്രതിയുടെ പ്രായവും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണു വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നു കോടതി പറഞ്ഞു. വിവിധ കുറ്റങ്ങളില്‍ പത്തും ഏഴും വര്‍ഷം ശിക്ഷ അനുഭവിച്ചതിനു ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.
ഉത്രയ്ക്ക് സഹിക്കാനാവാത്ത പീഡനങ്ങളാണ് ഭര്‍തൃഗൃഹത്തിലെന്ന് വീട്ടുകാര്‍ക്ക് ബോധ്യപ്പെട്ടിരുന്നു. 2020 ജനുവരിയില്‍ തിരികെവിളിച്ചുകൊണ്ടുവരാനിരുന്ന ബന്ധുക്കളോട് ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കി. അന്നുമുതലാണ് സൂരജ് ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ഗൂഢാലോചന തുടങ്ങിയത്. അണലിയുടെ കടിയേറ്റ് ഉത്ര ആശുപത്രിയില്‍ കിടക്കുമ്പോള്‍ത്തന്നെ സൂരജ് മൂര്‍ഖന്‍പാമ്പിനെ തിരഞ്ഞുതുടങ്ങിയത് മനുഷ്യത്വത്തിന്റെ ഒരളവുകോലുകൊണ്ടും അളക്കാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഒരു മാസത്തിനുശേഷം വീണ്ടും ചാവര്‍കാവ് സുരേഷിനെ വിളിച്ചതും മൂര്‍ഖനെ ആവശ്യപ്പെട്ടതും തിരുവല്ലയിലെ ആശുപത്രിയില്‍ ഇരുന്നുകൊണ്ടുതന്നെയാണ്. ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ഇതിനു തെളിവാണ്.
2020 മേയ് ആറിനാണ് ഉത്ര പാമ്പു കടിയേറ്റു മരിച്ചത്. ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നതാണ് കേസ്. അടൂരിലെ വീട്ടില്‍ സൂക്ഷിച്ച മൂര്‍ഖനുമായി സംഭവദിവസം 6.30-ഓടെയാണ് സൂരജ് അഞ്ചലിലെ ഉത്രയുടെ വീട്ടിലെത്തിയത്. കാറിലെ കറുത്ത തോള്‍സഞ്ചിയില്‍ പ്ലാസ്റ്റിക് കുപ്പിയിലായിരുന്നു പാമ്പ്. ഉത്രയുടെ സഹോദരന്‍ വിഷു മുകള്‍ നിലയിലെ മുറിയിലേക്കു പോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ബാഗ് കാറില്‍നിന്നെടുത്ത് കിടപ്പുമുറിയില്‍ കൊണ്ടുവന്നത്. രണ്ടാമത്തെ വധശ്രമത്തിനായി ഏപ്രില്‍ 24-നാണ് സൂരജ് ചാവര്‍കാവ് സുരേഷില്‍നിന്ന് മൂര്‍ഖനെ വാങ്ങിയത്. അണലി കടിച്ചതിന് ചികിത്സയിലായിരുന്ന ഉത്രയ്ക്ക് എഴുന്നേറ്റ് നടക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഉത്രയ്ക്ക് വസ്ത്രങ്ങള്‍ നന്നായി ധരിക്കാന്‍ കഴിയാത്തതിനാല്‍ ജനാല ഒരിക്കലും തുറന്നിടുമായിരുന്നില്ല. രാത്രി ഉത്രയുടെ അമ്മ തയ്യാറാക്കി നല്‍കിയ ജ്യൂസ് സൂരജ് കുടിച്ചില്ല. മയങ്ങാനുള്ള ഗുളിക ചേര്‍ത്ത് ഉത്രയെക്കൊണ്ട് കുടിപ്പിച്ചു. അര്‍ധരാത്രിയോടെയാണ് ഇരുവരും ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ചെ രണ്ടരയോടെ പാമ്പിനെ പുറത്തെടുത്തു. പാമ്പിന്റെ തലയില്‍ ബലം പ്രയോഗിച്ച് വായ തുറപ്പിച്ച് ഉത്രയുടെ ഇടതുകൈത്തണ്ടയില്‍ കടിപ്പിച്ചു. രണ്ടുതവണ കടിപ്പിച്ച ശേഷം പാമ്പിനെ വലിച്ചെറിഞ്ഞു. പ്ലാസ്റ്റിക് കുപ്പി വീടിന്റെ പുറകുവശത്ത് ഇട്ടശേഷം മടങ്ങിവന്നു.
വസ്ത്രങ്ങള്‍ വെച്ച അലമാരയുടെ ഭാഗത്തേക്കുപോയ പാമ്പ് തിരികെവരുന്നുണ്ടോയെന്നറിയാന്‍ കാത്തിരുന്നു. അടച്ചിട്ടിരുന്ന ജനാല തുറന്നിടുകയും ജ്യൂസ് കൊണ്ടുവന്ന ഗ്ലാസ് കഴുകിവെക്കുകയും ചെയ്തു. രാവിലെ ആറുമണിയോടെ പുറത്തിറങ്ങി അടുക്കളയിലേക്കു ചെന്നു. പതിവില്ലാതെ സൂരജ് നേരത്തെ ഉണര്‍ന്നതിനെപ്പറ്റി തിരക്കിയപ്പോള്‍ രാത്രി ഉറങ്ങിയില്ലെന്നു പറഞ്ഞു. ഏഴുമണിയോടെ ഉത്രയുടെ അമ്മ മണിമേഖല മുറിയില്‍ വന്നുനോക്കുമ്പോഴാണ് ഉത്രയുടെ വായ തുറന്നിരിക്കുന്നതും കൈ കട്ടിലില്‍നിന്ന് താഴേക്കു വീണുകിടക്കുന്നതും കണ്ടത്. അമ്മയുടെ നിലവിളികേട്ട് ചെന്നപ്പോള്‍ ഉത്ര അനക്കമില്ലാതെ കിടക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളും സൂരജും കൂടി അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഡോക്ടറുടെ മുറിയിലേക്കു ചെന്ന സൂരജ് 'കൈയില്‍ പാടുണ്ട്, നോക്കണേ' എന്നുപറഞ്ഞു. ഇറങ്ങിവന്നിട്ട് പാമ്പുകടിച്ചതാണെന്ന് ഡോക്ടര്‍ പറഞ്ഞെന്ന് ഉത്രയുടെ മാതാപിതാക്കളോടു പറഞ്ഞു.
https://www.facebook.com/Malayalivartha























