'എന്റെ ബാല്യ കാലത്തേക്കുള്ള തിരിച്ചുപോക്കായി എനിക്ക് തോന്നി. കതിരണിഞ്ഞ പാടങ്ങളും, മറ്റ് എല്ലാ തരത്തിലുള്ള ഗ്രാമീണ ഭംഗിയും, കളിച്ചും പിണങ്ങിയും കടന്നുപോയ ഊടു വഴികളും ഒക്കെച്ചേര്‍ന്ന ഇന്നലെകളിലെ ഇമേജുകള്‍ കാസര്‍ഗോട്ടെ മലയോരത്ത് വീണ്ടും അനുഭവിച്ചറിയുകകയായിരുന്നു...' പഴയ ഓർമകളെ കൂട്ടിയിണക്കി എ എ റഹീം

പഴയ ഓർമകളെ കോർത്തിണക്കി കുറിപ്പുമായി എ എ റഹീം. മാറ്റങ്ങളെ നിരാകരിക്കുന്നില്ലെങ്കിലും നന്മയും പൊതു ഇടങ്ങളും എന്നും മനുഷ്യന്‍ കാത്തുസൂക്ഷിക്കണമെന്ന് എ എ റഹീം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി. കാസര്‍ഗോഡ് ജില്ലയിലെ കോളിയാര്‍ മലയോര ഗ്രാമത്തില്‍ മൂന്നു യൂണിറ്റ് കമ്മിറ്റികള്‍ ചേര്‍ന്ന് എട്ടേക്കര്‍ സ്ഥലത്ത് വിളയിച്ച കര നെല്ലിന്റെ വിളവെടുപ്പ് മഹോത്സവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു എ എ റഹീം ഇത്തരത്തിൽ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഓര്‍മ്മകളിലെ ഇമേജുകളിലേയ്ക്ക്.
ഇന്നലെ കാസര്‍ഗോഡ് ജില്ലയിലായിരുന്നു. രാവിലത്തെ പരിപാടി പനത്തടി ബ്ലോക്കിലെ ആട്ടക്കണ്ടം,കോളിയാര്‍ മലയോര ഗ്രാമത്തിലായിയുന്നു. മൂന്നു യൂണിറ്റ് കമ്മിറ്റികള്‍ ചേര്‍ന്ന് എട്ടേക്കര്‍ സ്ഥലത്ത് വിളയിച്ച കര നെല്ലിന്റെ വിളവെടുപ്പ് മഹോത്സവം ആയിരുന്നു പരിപാടി. കാടുപിടിച്ചു കിടന്ന എട്ടേക്കറില്‍ അവര്‍ പൊന്ന് വിളയിച്ചു. മിടുക്കരായ ഒരു സംഘം സഖാക്കള്‍. ഉച്ചവരെ അവര്‍ക്കൊപ്പം ആ ഗ്രാമത്തിന്റെ സ്നേഹം അനുഭവിച്ചറിയുകയായിരുന്നു ഞാന്‍. ഗ്രാമീണതയുടെ നന്മയും സൗന്ദര്യവും ഒരല്പവും ചോര്‍ന്നുപോകാത്ത നാടും നാട്ടുകാരും. ഇടതൂര്‍ന്നു തലയുയര്‍ത്തി നില്‍ക്കുന്ന കവുങ്ങും ഒച്ചയുണ്ടാക്കി ഒഴുകുന്ന തോടും നിറയെ പച്ചപ്പും ഒക്കെയായി ഒരസ്സല്‍ ഗ്രാമം.
എന്റെ ബാല്യ കാലത്തേക്കുള്ള തിരിച്ചുപോക്കായി എനിക്ക് തോന്നി. കതിരണിഞ്ഞ പാടങ്ങളും, മറ്റ് എല്ലാ തരത്തിലുള്ള ഗ്രാമീണ ഭംഗിയും, കളിച്ചും പിണങ്ങിയും കടന്നുപോയ ഊടു വഴികളും ഒക്കെച്ചേര്‍ന്ന ഇന്നലെകളിലെ ഇമേജുകള്‍ കാസര്‍ഗോട്ടെ മലയോരത്ത് വീണ്ടും അനുഭവിച്ചറിയുകകയായിരുന്നു. എന്റെ കുഞ്ഞുങ്ങള്‍ക്ക് ഇന്ന് അത്തരം അനുഭവങ്ങളില്ല. വെര്‍ച്വല്‍ റിയാലിറ്റിയുടെ ലോകത്താണ് പുതിയ തലമുറയുടെ യാത്ര. മാറ്റങ്ങളെ നിരാകരിക്കാനാകില്ല, അപ്പോഴും നന്മയും പൊതു ഇടങ്ങളും കാത്തുസൂക്ഷിക്കാന്‍ നമുക്കാകണം.
ഇന്നലെ മനോഹരമായ അനുഭവമായിരുന്നു എന്ന് ആവര്‍ത്തിക്കട്ടെ. കാഞ്ഞങ്ങാട് നിന്നും ഇരുപത്തിയാറ് കിലോമീറ്റര്‍ അകലെയുള്ള ഈ കുടിയേറ്റ ഗ്രാമം മനസ്സില്‍ നിന്നും മായാത്ത ഇമേജായി എനിക്കൊപ്പം തുടരും. പരിപാടിയില്‍ ജില്ലാസെക്രട്ടറി സി ജെ സജിത്ത്, സംസ്ഥാന കമ്മിറ്റി അംഗം സബീഷ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. ജില്ലയില്‍ നടപ്പിലാക്കുന്ന മോര്‍ണിംഗ് ഫാം പദ്ധതിയുടെ ഭാഗമായിരുന്നു കരനെല്‍ കൃഷി.
https://www.facebook.com/Malayalivartha























