കാമുകിയെ വിളിച്ചവനോട് പ്രതികാരം ചെയ്യാൻ കഠാരയും, ക്രിക്കറ്റ് സ്റ്റമ്പും, ഇരുമ്പ് പൈപ്പുമായി വഴിയിൽ കാത്തു നിന്നു; കണ്ണിൽ പെട്ടത് ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച് ഇറങ്ങിയ മറ്റൊരു യുവാവ്: വഴിയിൽ തടഞ്ഞ് നിർത്തി യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച് സ്ഥലം വിട്ട പ്രതികളെ തൂക്കി എടുത്ത് പോലീസ്:- നെഞ്ചിലും, തുടയിലും, തലയിലും, കഠാര കൊണ്ട് കുത്തേറ്റ യുവാവ് തീവ്രപരിചരണ വിഭാഗത്തില്‍
ആളുമാറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒമ്പത് പേർ പിടിയിൽ. കുലശേഖരപുരം കനോസ സ്‌കൂളിനു സമീപം മെഹ്റാം മന്‍സിലില്‍ ബിലാലി(26നെയാണ് പ്രതികൾ ആളുമാറി കുത്തിയത്.
നെഞ്ചത്തും തുടയിലും തലയിലും കഠാരകൊണ്ടുള്ള കുത്തേറ്റ ബിലാല്‍ കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പത്ത് പേരടങ്ങുന്ന സംഘമാണ് അക്രമിച്ചത്. ഇതില്‍ ഒമ്പത് പേര്‍ പോലീസിന്റെ പിടിയിലാവുകയായിരുന്നു. ചൊവ്വാഴ്ച രാത്രി എസ്.ബി.എം.ആശുപത്രിക്ക് എതിര്‍ വശത്തായിരുന്നു സംഭവം.
കരുനാഗപ്പള്ളി കോഴിക്കോട് പുതുക്കാട്ട് വടക്കതിൽ അസ്‍ലം (24), കോഴിക്കോട് പീടികയിൽ വീട്ടിൽ സുഹൈൽ (23), മരുതൂർകുളങ്ങര തെക്ക് കോട്ടതറയിൽ ഹിലാൽ (21), മരുതൂർകുളങ്ങര തെക്ക് കണിയാമ്പറമ്പിൽ മുഹമ്മദ് ഉനൈസ് (21), മരുതൂർകുളങ്ങര തെക്ക് മാൻനിന്ന വടക്കതിൽ അൽത്താഫ് (21), കോഴിക്കോട് തട്ടേത്ത് വീട്ടിൽ രാഹുൽ (20), അഖിൽ(23), മരുതൂർകുളങ്ങര തെക്ക് പുതുമംഗലത്ത് വീട്ടിൽ അരുൺ (19), മരുതൂർകുളങ്ങര തെക്ക് കന്നേലിൽ വീട്ടിൽ അഖിൽ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അക്രമി സംഘത്തിൽ ഉണ്ടായിരുന്ന സുഹൈല്‍ എന്ന യുവാവിന്റെ കാമുകിയെ മറ്റൊരാള്‍ ഫോണ്‍ ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. കരുനാഗപ്പള്ളി പുള്ളിമാൻ ജംക്‌ഷൻ സ്വദേശിയെ ആക്രമിക്കാനായിരുന്നു പദ്ധതി.
സുഹൈലും സംഘവും വഴിയിൽ കഠാര, ക്രിക്കറ്റ് സ്റ്റംപ്, ഇരുമ്പ് പൈപ്പ് എന്നിവയുമായി കാത്തുനിൽക്കുകയായിരുന്നു. ഈ സമയം ടൗണിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു തിരിച്ചു പോകവെ ബിലാലും സുഹൃത്തുക്കളും ഇവരുടെ കണ്ണിൽ പെടുകയായിരുന്നു. തുടർന്ന് ഇവരെ തടഞ്ഞ് വച്ചായിരുന്നു പ്രതികൾ ആക്രമിച്ചത്.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തേറ്റ ബിലാൽ ബോധരഹിതനായി വീണു. ബിലാലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെയും സംഘം ആക്രമിച്ചു. തുടര്‍ന്ന് അക്രമിസംഘം വാഹനങ്ങളില്‍ സ്ഥലംവിട്ടു.
റോഡില്‍ രക്തത്തില്‍ കുളിച്ചുകിടന്ന ബിലാലിനെ പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിലാണ് ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. മാരകമായി പരിക്കേറ്റ ബിലാലിനെ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റി.
പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നായിരുന്നു അറസ്റ്റ് ചെയ്തത്. പിടിയിലായ ഹിലാൽ നേരത്തെ മോഷണക്കേസിലും അടിപിടിക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കൊല്ലം സിറ്റി ജില്ലാ പൊലീസ് മേധാവി ടി. നാരായണനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസിപി ഷൈനു തോമസ്, സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ ജി.ഗോപകുമാർ, എസ്ഐമാരായ ജയശങ്കർ, വിനോദ്, ധന്യ, അലോഷ്യസ് അലക്സാണ്ടർ, ജിഎസ്ഐ രാജേന്ദ്രൻ, എഎസ്ഐമാരായ ഷാജിമോൻ, ശ്രീകുമാർ, നന്ദകുമാർ, സിപിഒ മാരായ ശ്രീകാന്ത്, ശ്രീജിത്ത്, അരുൺ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha