ചൊവ്വാ ദോഷം മാറ്റും, നിധി തുറന്ന് നൽകും, പൂജാരിയുടെ പൂജയിൽ വീണത് നിരവധി യുവതികൾ; ലക്ഷങ്ങൾ തട്ടിയും, കുട്ടികളെ സമ്മാനിച്ചും മുങ്ങിയ പ്രതി മാസങ്ങൾക്ക് ശേഷം പിടിയിലാകുമ്പോൾ ചീഫ് ഷെഫായി മാസം സമ്പാദിച്ചത് 60,000 രൂപ, സണ്ണി നമ്പൂതിരിയ്ക്ക് വിലങ്ങ് വീണത് ആഢംബര വീട്ടിൽ പുതിയ കാമുകിയുമായി താമസിക്കുന്നതിനിടെ
ചൊവ്വാദോഷം മാറ്റാനും, നിധി തുറന്ന് നൽകുമെന്നും പറഞ്ഞ് പൂജയുടെ പേരില്‍ തട്ടിപ്പ് നടത്തിയ പൂജാരി അറസ്റ്റിൽ. കഴിഞ്ഞ ഒമ്പത് മാസമായി ഒഴിവില്‍ കഴിയുകയായിരുന്ന കൂപ്ലീക്കാട് രമേശനാണ് അറസ്റ്റിലായത്. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. കൊല്ലം പുനലൂര്‍ കുന്നിക്കോട് വാടകവീട്ടില്‍ കഴിയുകയായിരുന്നു പ്രതി. രമേശന്‍ നമ്പൂതിരി, രമേശന്‍ സ്വാമി, സണ്ണി എന്നീ പേരുകളിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. പ്രത്യേക പൂജകള്‍ നടത്തി നിധിയെടുത്ത് നല്‍കും, ചൊവ്വാദോഷം മാറ്റിത്തരും എന്ന് പറഞ്ഞ് ആളുകളെ വലയിലാക്കിയുള്ള തട്ടിപ്പുകളില്‍ പെട്ടത് നിരവധി യുവതികളാണ്.
വണ്ടൂർ സ്വദേശിനിയായ യുവതിയിൽ നിന്നും പ്രതി രമേശന്‍ 110000 രൂപയാണ് ജാതകവിധി പ്രകാരമുളള ചൊവ്വാദോഷം പ്രത്യേക പൂജയിലൂടെ മാറ്റാമെന്ന് വിശ്വസിപ്പിച്ച് തട്ടിയെടുത്തത്. വിവാഹം ശരിയാകാതെ വന്നതോടെയാണ് പൊലീസില്‍ പരാതിയുമായെത്തിയത്. വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ പറമ്പില്‍ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 5 പവന്റെ സ്വര്‍ണം തട്ടി.
ഇവരുടെ പക്കല്‍ നിന്ന് നിധി കുഴിച്ചെടുക്കാനെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ കൈപ്പറ്റുകയും വീടിന് ചുറ്റും നിരവധി കുഴികളെടുത്ത് വീടും പറമ്പും താമസയോഗ്യമല്ലാതാക്കുകയും ചെയ്തു. സമാനമായ രീതിയില്‍ വയനാട് മീനങ്ങാട് സ്വദേശിനിയില്‍ നിന്ന് എട്ട് പവനും കൈക്കലാക്കി.
രണ്ട് കുട്ടികളുടെ അമ്മയായ കോഴിക്കോട് സ്വദേശിനിയുമായി പ്രണയത്തിലായി വിവാഹം കഴിച്ചിരുന്നു. രണ്ട് പെണ്‍കുട്ടികളായ ശേഷം 2019ല്‍ അവരെ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള മറ്റൊരു യുവതിയുമായി പ്രണയത്തിലായി. ഇവരുമൊന്നിച്ച് കൊല്ലത്ത് ആഡംബരമായി താമസിക്കുമ്പോഴായിരുന്നു അറസ്റ്റ്.
രണ്ട് വർഷം മുന്‍പ് വയനാട്ടിൽ നിന്ന് പുനലൂരിലേക്ക് മുങ്ങിയ പ്രതി വയനാട്ടിലെ ബന്ധുക്കളുമായോ, സുഹൃത്തുക്കളുമായോ, ആദ്യ ഭാര്യയുമായോ ബന്ധം പുലർത്തിയിരുന്നില്ല. എവിടേയും കണ്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നില്ല.
ഇപ്പോൾ കൂടെ താമസിക്കുന്ന യുവതി പുനലൂർ സ്വദേശിയാണെന്നും ആദ്യ ബന്ധത്തിലുണ്ടായിരുന്ന കുട്ടികൾ വയനാട് കോറോമിലെ സ്കൂളിൽ പഠിച്ചിരുന്നു. ഇപ്പോള്‍ പുനലൂരിലെ ഒരു സ്കൂളിൽ പഠിക്കുന്നുണ്ട് എന്ന വിവരത്തിൻെറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഒളിവിൽ താമസിക്കുന്ന സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ചത്.
പുനലൂരിലെ ഒരു ഹോട്ടലിൽ ചീഫ് ഷെഫായി ജോലി ചെയ്തു വരികയായിരുന്നു പ്രതി. ഒരു മാസം 60000 രൂപ പ്രതിക്കു ശമ്പളമായി ലഭിച്ചിരുന്നു. കൂടാതെ അവിടെയും പ്രതി പൂജകൾ നടത്തുന്നതായി വ്യക്തമായാട്ടുണ്ട്. മാസം പതിനായിരം രൂപ വാടക വരുന്ന ആഢംബര വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്.
പതിവായി പൂണൂല്‍ ധരിക്കുന്ന രമേശന്‍ നമ്പൂതിരി, നമ്പൂതിരി സമുദായത്തില്‍ ജനിച്ചയാളല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. നിലമ്പൂർ ഡി.വൈ.എസ്.പി, സാജു കെ. എബ്രാഹം, സി.ഐ. ടി.എസ്. ബിനു, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ... എം.അസ്സൈനാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ വലയിലാക്കിയത്.
https://www.facebook.com/Malayalivartha