ഒന്നും നോക്കിയില്ല, ഫൂളായിട്ടങ്ങ് ചുട്ടു... പക്ഷെ ചുട്ടത് നായയെയോ, മാനിനെയോ? ജിൻപിസി ഗ്രൂപ്പ് വീണ്ടും വിവാദത്തിൽ

ഫെയ്സ്ബുക്കിലെ രണ്ട് മില്യണിൽ അധികം അംഗങ്ങളുള്ള കൂട്ടായ്മയായ ‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും വീണ്ടും വിവാദത്തിൽ. ഗ്രൂപ്പില്‍ അംഗങ്ങളായ ഒരുസംഘം ഒരു മൃഗത്തെ പൊതുസ്ഥലത്ത് പരസ്യമായി ചുടുന്നതിന്റെയും കഴിക്കുന്നതിന്റെയും ഫോട്ടോകളാണ് ഇപ്പോള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. എന്തിനെയാണ് സംഘം ചുട്ട് തിന്നതെന്ന് ഫോട്ടോയിലൂടെ വ്യക്തമല്ല.
പൂച്ച, നായ, മാന്‍ എന്നിവയായിരിക്കാമെന്നാണ് ഫോട്ടോയ്ക്ക് കീഴിലെ കമന്റുകളില്‍ നിന്ന് വ്യക്തമാകുന്നത്. ശരത് ടികെ പട്ടാനി എന്ന എഫ്ബി പ്രൊഫൈലാണ് നാല് ഫോട്ടോകള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
2018ല്‍ ഈ ഗ്രൂപ്പിന്റെ അഡ്മിന്‍മാരായ അജിത്ത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെ തിരുവനന്തപുരം എക്സൈസ് ഓഫീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടര്‍ന്ന് കുറച്ച് നാള്‍ ഗ്രൂപ്പില്‍ മദ്യപാനവുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോയകളും പോസ്റ്റ് ചെയ്യുന്നത് നിരോധിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി ഗ്രൂപ്പില്‍ ഇത്തരം ഫോട്ടോകളാണ് നിറയുന്നത്. കട്ടന്‍ ചായ എന്ന പേരിലാണ് ഭൂരിഭാഗം അംഗങ്ങളും മദ്യപാന ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത്. ഇവരില്‍ പലരും പൊതുസ്ഥലങ്ങളിലും മദ്യനിരോധിത മേഖലകളില്‍ നിന്നുമുള്ള ഫോട്ടോകളാണ് പോസ്റ്റ് ചെയ്യുന്നത്. ഇതിനിടയിലാണ് പുതിയ വിവാദവും.
സംഭവത്തില്‍ ഗ്രൂപ്പ് അഡ്മിനെതിരെയും സംഘത്തിനെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയരുന്നത്. കുറ്റകൃത്യങ്ങളുടെ പ്രോത്സാഹനമാണ് ഗ്രൂപ്പില്‍ സജീവമായി നടക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
മദ്യത്തിന്റെ പ്രോത്സാഹനം ഈ ഗ്രൂപ്പില്‍ പാടില്ല. ബ്രാന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്ന ഗ്രൂപ്പ് നിര്‍ദേശം മറന്നുകൊണ്ടാണ് അഡ്മിന്‍മാര്‍ ഗ്രൂപ്പില്‍ മദ്യപാനവും പ്രോത്സാഹിപ്പിക്കുന്നത്. വിദേശമദ്യത്തിന്റെ ചിത്രങ്ങളും വീഡിയോയും കൂടാതെ ചില അംഗങ്ങള്‍ വാറ്റ് ചാരായം കുടിക്കുന്ന ഫോട്ടോകളും ഗ്രൂപ്പിന്റെ ഗ്യാലറിയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
അതേ സമയം, പോസ്റ്റുകളുടെ ഉത്തരവാദിത്വം വ്യക്തികള്‍ക്ക് തന്നെയാണെന്ന മുന്‍കൂര്‍ ജാമ്യവും അഡ്മിന്‍മാര്‍ സ്വീകരിച്ചിട്ടുണ്ട്. ''ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നതെന്തും പോസ്റ്റ് ചെയ്യുന്ന വ്യക്തിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വമായിരിക്കും. കൂടാതെ അതിന്റെ ഭവിഷ്യത്തുകളും പരിണിതഫലവും പോസ്റ്റു ചെയ്യുന്നവര്‍ക്കായിരിക്കും.'' നിര്‍ദേശങ്ങളില്‍ പറയുന്നു.
മദ്യപാനികൾക്കും ഭക്ഷണ പ്രേമികൾക്കും തങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പങ്കുവെയ്ക്കാനുളള ചെറിയ ഒരു ഇടമായിട്ടാണ് ജിഎൻപിസിയെ പലരും അടയാളപ്പെടുത്തിയിരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് വൻ വളർച്ചയാണ് ജിഎൻസിപിക്ക് ഉണ്ടായത്.
കേരളത്തിലെ കളളുഷാപ്പുകൾ, ബാറുകൾ, മേൽത്തരം ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ തുടങ്ങി അമേരിക്കയിലെയും യുറോപ്പിലെയും വൻകിട മദ്യശാലയിലെ വിശേഷങ്ങളുമെല്ലാം അറിയാൻ മലയാളി ജിഎൻസിപിക്ക് മുന്നിലെത്തി. കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും ഇന്ത്യയിലെ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് ജിഎന്‍പിസിയെന്നാണ് അവകാശവാദം.
2017 മേയ് ഒന്നിന് തുടങ്ങിയ ഗ്രൂപ്പില്‍ ഇതിനോടകം രണ്ട് മില്യണിൽ അധികം അംഗങ്ങളുണ്ട്. തിരുവനന്തപുരം സ്വദേശിയും ബ്ലോഗറുമായ ടി.എല്‍.അജിത് കുമാറാണ് ഗ്രൂപ്പ് അഡ്മിന്‍.
ഭക്ഷണ സാധനങ്ങളുടെ രുചി വൈവിധ്യങ്ങളും മദ്യ ബ്രാന്‍ഡുകളുടെ ലഹരി ചര്‍ച്ചകളും സജീവമായ ഗ്രൂപ്പില്‍ ദിവസവും ആയിരക്കണക്കിന് പോസ്റ്റുകളാണ് വരുന്നത്. നിലവില്‍ കേരളത്തിലെ നൂറോളം ഹോട്ടലുകളും ബാറുകളും ജിഎന്‍പിസി അംഗങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ഇത് സംബന്ധിച്ച് ഓഫറുകള്‍ ഗ്രൂപ്പില്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്.ഈ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജിഎന്‍പിസിക്ക് മദ്യ വ്യവസായികളുടെ പിന്തുണയും ലഭിക്കുന്നുണ്ടെന്നും മദ്യവിരുദ്ധ സംഘടനകള്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha























