ഇടുക്കി ഡാം തുറക്കാന്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു; ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ പരിധിയോട് അടുക്കുന്ന പശ്ചാത്തലത്തിലാണ് ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കാനുള്ള നടപടിയുടെ ഭാഗമായുള്ള ഒന്നാം മുന്നറിയിപ്പ് വന്നു, ആശങ്ക വേണ്ടെന്ന് അധികൃതർ

ഇടുക്കി ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 9.10നാണ് ഇടുക്കി ഡാമില്‍ ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ പരിധിയോട് അടുക്കുന്ന പശ്ചാത്തലത്തിലാണ് ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കാനുള്ള നടപടിയുടെ ഭാഗമായുള്ള ഒന്നാം മുന്നറിയിപ്പ് വരുന്നത്. നിലവില്‍ 2390.86 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഇവിടെ പരമാവധി സംഭരണപരിധി 2403 അടിയാണ്. അതേസമയം ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആശങ്ക വേണ്ടെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്. ഡാമിലെ ജലനിരപ്പ് 2396 അടിയായാല്‍ മാത്രമാണ് രണ്ടാം ഘട്ടമായുള്ള ഓറഞ്ച് അലേര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിക്കുക.
നിലവിലെ നീരൊഴുക്ക് തുടര്‍ന്ന് ആറടി വെള്ളം ഉയരാന്‍ ഒരാഴ്ച കൂടി താമസമുണ്ടാകും. അതേ സമയം വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്താല്‍ ജലനിരപ്പ് അതിവേഗം ഉയരാനുള്ള സാധ്യതയുമുണ്ട്. ഷട്ടര്‍ തുറക്കുന്നതിനു മുന്നോടിയായുള്ള റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കണമെങ്കില്‍ ജലനിരപ്പ് 2397 അടിയാകണം. പരമാവധി സംഭരണ പരിധിയായ 2403 അടിയില്‍ ജലനിരപ്പ് എത്തിയാല്‍ മാത്രമേ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുകയുള്ളു. ഇതിന് 36 മണിക്കൂര്‍ മുന്‍പെങ്കിലും ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിക്കണമെന്നാണ് കേന്ദ്ര ജല കമ്മിഷന്‍ നിര്‍ദേശം.
അതേത്തുടര്‍ന്നുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ ജാഗ്രതാ നിര്‍ദേശം.നിലവില്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നില്ല. നീരോഴുക്കും കുറവാണ്. അതുകൊണ്ട് തന്നെ നിലവിലെ അവസ്ഥയില്‍ ഡാമിലെ ജലനിരപ്പ് ഇനി ഉയരാന്‍ സാധ്യതയില്ലെന്നാണ് സൂചന. അതേസമയം കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 2018ലെ മഹാപ്രളയം കണക്കിലെടുത്ത് ഇടുക്കിയിലെ ജലനിരപ്പ് 2395 അടിയില്‍ എത്തുമ്പോള്‍തന്നെ ഒരു ഷട്ടര്‍ ഒരടി തുറന്നുവയ്ക്കാനാണ് നിലവിലെ ആലോചന. കഴിഞ്ഞ ദിവസം അറബിക്കടലിലും ബംഗാള്‍ ഉല്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. ഇടുക്കി ജില്ലയിലെ മറ്റ് ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യത. 2392.52 ആയിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെ ജലനിരപ്പ്.
സംഭരണ ശേഷിയുടെ 86 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. പ്രളയ സാധ്യത കണക്കിലെടുത്ത് പൂര്‍ണ സംഭരണശേഷിയിലെത്തിക്കാന്‍ കേന്ദ്ര ജലകമ്മീഷന്‍ കെഎസ്ഇബിക്ക് അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍, തുടര്‍ച്ചയായി കനത്ത മഴ പെയ്താല്‍ ഡാം തുറന്ന് വിടേണ്ടി വരും. ജലനിരപ്പ് 2398.86 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ജില്ലാകളക്ടറുടെ അനുമതിയോടെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടാനാണ് ആലോചന. പക്ഷേ ഇതിന് എട്ടടിയോളം ജലനിരപ്പ് ഉയരണം. മഴ കുറഞ്ഞതിനാലും മൂലമറ്റത്ത് ഉല്‍പ്പാദനം കൂട്ടിയതിനാലും ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലായിട്ടുണ്ട്. പരമാവധി സംഭരണ ശേഷിയില്‍ നിന്നും പത്തു ദിവസം കൊണ്ട് ജലനിരപ്പ് കുറച്ച് റൂള്‍ കര്‍വിലെത്തിച്ചാല്‍ മതി. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തുറക്കേണ്ടി വരില്ലെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍. മഴ അതിശക്തമായി നീരൊഴുക്കു കൂടിയാല്‍ ഷട്ടറുകള്‍ തുറക്കുന്നത് മുന്നോട്ടാക്കാനും ആലോചനയുണ്ട്.
അതേസമയം ഇടുക്കി ജില്ലയിലെ തന്നെ മുല്ലപ്പെരിയാറ്റിലും ഭൂതത്താന്‍കെട്ടിലും മലങ്കരയിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ട് പ്രളയഭീഷണി ഒഴിവാക്കാന്‍ അണക്കെട്ട് തുറന്നുവിടാനുള്ള സാധ്യതയും കുറവല്ല. ഇടുത്തി ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ചെറുതോണില്‍ നിന്നുള്‍പ്പെടെ തീരങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും. ഇതിനൊപ്പം ചെറുതോണി പാലത്തിലെ തടസങ്ങള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെ നടപടികളും പൂര്‍ത്തിയാക്കും.
പെരിയാറ്റില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും പൂര്‍ത്തിയാക്കും. 2018ലെ പ്രളയത്തിലുണ്ടായ വന്‍നാശനഷ്ടങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതാനടപടികളാണ് അടിയന്തിരമായി പൂര്‍ത്തിയാക്കുന്നത്. ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറക്കുന്നതിനു മുന്നോടിയായുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
2380 അടിയാണ് ചെറുതോണി ഡാമിലെ ഷട്ടര്‍ നിരപ്പ്. നിലവില്‍ ഷട്ടറിനു മുകളില്‍ പത്തടി ഉയരത്തിലാണ് ജലനിരപ്പുള്ളത്. 2018ല്‍ അഞ്ചു ഷട്ടറുകളും ആറു മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ത്തിയാണ് പ്രളയജലം ഒഴുക്കിവിട്ടത്. ഇതനുസരിച്ച് ഇടുക്കി, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായി വെള്ളത്തിലായി വന്‍നാശനഷ്ടം സംഭവിച്ചു. കേരളം ദര്‍ശിച്ച ഏറ്റവു നാശം വിതച്ച പ്രളയത്തിനാണ് 2018 സാക്ഷ്യം വഹിച്ചത്.
https://www.facebook.com/Malayalivartha























