രാജ്യത്തെ അധികാരവികേന്ദ്രീകരണ ചരിത്രത്തിൽ അവിസ്മരണീയമായ ഒരു പേരാണ് മണിശങ്കർ അയ്യരുടേത്;80-കളിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫീസിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു;മണിശങ്കർ അയ്യരുടെ ഇടതുപക്ഷ ചായവ് ഓക്സ്ഫോർഡിൽ പഠിക്കുമ്പോൾ ‘മാർക്സിസ്റ്റ് സൊസൈറ്റി’ എന്ന സ്റ്റുഡന്റ് ക്ലബ്ബുമായിട്ടുള്ള ബന്ധത്തിൽ നിന്നായിരിക്കണം;ജനകീയാസൂത്രണജനകീയചരിത്രത്തെ കുറിച്ച് ഡോ. തോമസ് ഐസക്ക്

ജനകീയാസൂത്രണജനകീയചരിത്രത്തെ കുറിച്ച് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കു വച്ചിരിക്കുകയാണ് ഡോ. തോമസ് ഐസക്ക്. 73, 74-ാം ഭരണഘടനാ ഭേദഗതിയുടെ 25-ാം വാർഷികം 2017-ലായിരുന്നു. കേരള സർക്കാർ മാത്രമാണു രജതജൂബിലി ആഘോഷം സംഘടിപ്പിച്ചത്. കിലയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വച്ച് വിപുലമായ ദ്വിദിന സെമിനാർ നടന്നുവെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
73, 74-ാം ഭരണഘടനാ ഭേദഗതിയുടെ 25-ാം വാർഷികം 2017-ലായിരുന്നു. കേരള സർക്കാർ മാത്രമാണു രജതജൂബിലി ആഘോഷം സംഘടിപ്പിച്ചത്. കിലയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വച്ച് വിപുലമായ ദ്വിദിന സെമിനാർ നടന്നു. ആ സമ്മേളനത്തിലെ മുഖ്യാതിഥി മുൻ കേന്ദ്ര പഞ്ചായത്തിരാജ് വകുപ്പ് മന്ത്രി മണിശങ്കർ അയ്യർ ആയിരുന്നു. കേന്ദ്രമന്ത്രി ജയറാം രമേശും പങ്കെടുത്ത ചടങ്ങിൽ കേരളം മാത്രമാണ് ഈ സുപ്രധാനഭരണഘടനാ ഭേദഗതിയെ സ്മരിച്ചതെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
രാജ്യത്തെ അധികാരവികേന്ദ്രീകരണ ചരിത്രത്തിൽ അവിസ്മരണീയമായ ഒരു പേരാണ് മണിശങ്കർ അയ്യരുടേത്. 80-കളിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫീസിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. മണിശങ്കർ അയ്യരുടെ ഇടതുപക്ഷ ചായവ് ഓക്സ്ഫോർഡിൽ പഠിക്കുമ്പോൾ ‘മാർക്സിസ്റ്റ് സൊസൈറ്റി’ എന്ന സ്റ്റുഡന്റ് ക്ലബ്ബുമായിട്ടുള്ള ബന്ധത്തിൽ നിന്നായിരിക്കണം.
ഇറാൻ - ഇന്ത്യ ഗ്യാസ് പൈപ്പ്ലൈൻ സംബന്ധിച്ച് പെട്രോളിയം മന്ത്രിയെന്ന നിലയിൽ എടുത്ത ശക്തമായ നിലപാടുമൂലം ആ മന്ത്രാലയത്തിൽ നിന്നു പുറത്തു പോകേണ്ടിവന്നു. ഇന്ത്യോ-പാക്ക് സൗഹൃദത്തിന്റെ ശക്തനായ വക്താവായിരുന്നു. ലാഹോറിൽ നിന്നുള്ള അഭയാർത്ഥി കുടുംബത്തിലെ അംഗമായ മണിശങ്കർ അയ്യർ പാകിസ്ഥാനിലെ എംബസിയിൽ കുറച്ചുനാൾ ഇന്ത്യൻ ഫോറിൻ സർവ്വീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ജോലി നോക്കിയിട്ടുണ്ട്. നിശിതവും തുറന്നതുമായ എഴുത്തും വർത്തമാനവും പലപ്പോഴും മണിശങ്കർ അയ്യരെ വിവാദങ്ങളിൽ അകപ്പെടുത്തി.
അധികാരവികേന്ദ്രീകരണം രാജീവ് ഗാന്ധിയുടെ അജണ്ടയാക്കി മാറ്റുന്നതിൽ മണിശങ്കർ അയ്യർ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. 1988-ൽ പഞ്ചായത്തുകൾ വഴി നടപ്പാക്കാനുള്ള ഒരു ദേശീയ സ്കീമിനു രൂപം നൽകിയത് ഒരു നാഴികക്കല്ലാണ്. പ്രധാനമന്ത്രി തന്നെ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് കത്ത് അയച്ചു. ഇവയൊക്കെ 73, 74-ാം ഭരണഘടനാ ഭേദഗതികൾക്ക് അരങ്ങൊരുക്കി.
2004-ൽ ആദ്യത്തെ പഞ്ചായത്തീരാജ് മന്ത്രിയെന്ന നിലയിൽ അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിനു വളരെ ഊർജ്ജസ്വലമായ നടപടികൾ സ്വീകരിച്ചു. ഇതിലേറ്റവും പ്രധാനം മുഖ്യമന്ത്രിമാരുടെയും സംസ്ഥാന തദ്ദേശഭരണ വകുപ്പു മന്ത്രിമാരുടെയും റൗണ്ട് ടേബിൾ സമ്മേളനങ്ങളായിരുന്നു ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളിൽവച്ചു നടത്തിയ ഈ ഓരോ സമ്മേളനവും അധികാരവികേന്ദ്രീകരണത്തിന്റെ ഓരോ വശങ്ങളിൽ ഊന്നിക്കൊണ്ടുള്ളതായിരുന്നു.
ഈ ഓരോ കാര്യത്തിലും പൊതുസമ്മതി സൃഷ്ടിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. അങ്ങനെ അഭിപ്രായസമന്വയത്തിന്റെ 150 പോയിന്റുകൾ ആവിഷ്കരിക്കപ്പെട്ടു. അതിൽ മൂന്നിൽരണ്ടു ഭാഗവും ജനകീയാസൂത്രണത്തിന്റെ കാഴ്ച്ചപ്പാടുകൾ ആയിരുന്നു. നിലവിലുണ്ടായിരുന്ന നിയമത്തിന്റെ ഒരു പ്രധാനപ്പെട്ട പരിമിതി വിവിധ തട്ടുകൾ തമ്മിൽ കൃത്യമായ അധികാരവിഭജനം ഇല്ലാത്തതാണ്. ഓരോ അധികാര വിഷയത്തിന്റെയും വിവിധ പ്രവർത്തനങ്ങൾ എടുത്ത് ഏതു തട്ടിനുള്ളതാണെന്നു നിശ്ചയിക്കണം. ഇതിനെ അദ്ദേഹം ആക്ടിവിറ്റി മാപ്പിംഗ് എന്നു വിളിച്ചു.
കേരളത്തിലെ 1999-ലെ നിയമം സെൻ കമ്മിറ്റിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇതൊരു പരിധിവരെ നിർവ്വഹിച്ചിരുന്നു. ഇപ്പോൾ കാലാകാലങ്ങളിൽ കേന്ദ്രസർക്കാർ പ്രസിദ്ധീകരിക്കുന്ന വികേന്ദ്രീകരണ സൂചിക മണിശങ്കർ അയ്യരാണു തുടങ്ങിവച്ചത്. കേരളത്തിലെപ്പോലെ ജില്ലാ ആസൂത്രണസമിതികൾ ശക്തിപ്പെടുത്തുന്നതിന് സമ്മർദ്ദം ചെലുത്തി. തദ്ദേശഭരണ സ്ഥാപനങ്ങൾക്കു നേരിട്ടു പണം നൽകുന്ന ബാക്ക് വേർഡ് റീജിയൺ ഗ്രാന്റ് ഫണ്ട് എന്നൊരു സ്കമീനും രൂപം നൽകി.
അതിന്റെ പദ്ധതി താഴേത്തട്ടിൽ നിന്നും ഉണ്ടാക്കണമെന്നും ശഠിച്ചു. കേരളത്തിന്റെ അധികാരവികേന്ദ്രീകരണ പരീക്ഷണത്തെ അതീവകൗതുകത്തോടെയും താൽപ്പര്യത്തോടെയുമാണു അദ്ദേഹം പിന്തുടർന്നത്. ഞാൻ അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോൾ എന്നോടു സംസാരിച്ചത് ജനകീയാസൂത്രണത്തെ സംബന്ധിച്ച എന്റെ പുസ്തകത്തെക്കുറിച്ചായിരുന്നു. അന്ന് ലണ്ടനിൽ പഠിച്ചിരുന്ന മകൾ യാമിനിയാണ് പുസ്തകത്തിന്റെ ഒരു പതിപ്പ് അദ്ദേഹത്തിനു കൊടുത്തതത്രേ.
മണിശങ്കർ അയ്യർ പലവട്ടം കില സന്ദർശിച്ചിട്ടുണ്ട്. കഞ്ഞിക്കുഴിയും വെങ്ങാനൂർ അടക്കമുള്ള പഞ്ചായത്തുകൾ സന്ദർശിച്ച് കേരളത്തിന്റെ സമ്പ്രദായത്തെക്കുറിച്ചു നേരിട്ടു പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. കേരളത്തിലെ ജനകീയാസൂത്രണത്തെ ആദരിക്കുന്നതിന് പഞ്ചായത്ത് മന്ത്രിമാരുടെ ഒരു പ്രത്യേക സമ്മേളനം തന്നെ തിരുവനന്തപുരത്തു സംഘടിപ്പിച്ചു. അവിടെവച്ച് നടന്ന ഒരു സംഭവം ഒരിക്കലും മറക്കാനാവില്ല.
ധനകാര്യ കമ്മീഷനു പഞ്ചായത്ത് മന്ത്രിമാരുടെ ഒരു പൊതു മെമ്മോറാണ്ടം നൽകുന്നതിന് അന്നത്തെ യോഗം തീരുമാനിച്ചു. ഞാൻ ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ലെങ്കിലും മെമ്മോറാണ്ടം ഡ്രാഫ്റ്റ് ചെയ്യുന്നതിനുള്ള തദ്ദേശഭരണ മന്ത്രിമാരുടെ കമ്മിറ്റിയുടെ ചെയർമാനായി എന്നെയാണു നിശ്ചയിച്ചത്. മണിശങ്കർ അയ്യർ അംഗവും. ഇതിലും വലിയൊരു പ്രോട്ടോക്കോൾ ലംഘനം സാധ്യമല്ലല്ലോ. ഇതാണു മണിശങ്കർ അയ്യർ.
2012-ൽ 73, 74-ാം ഭരണഘടനാ ഭേദഗതിയുടെ 20-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മണിശങ്കർ അയ്യർ അധ്യക്ഷനായി “The Expert Committee on leveraging panchayats for efficient delivery of public goods and services” കമ്മിറ്റിയെ നിയോഗിച്ചു. പ്രതിപക്ഷ എംഎൽഎയായ എന്നെയും ഈ ദേശീയസമിതിയിലെ അംഗമാക്കി. ഇതു കേരളത്തിലെ കോൺഗ്രസുകാർക്കിടയിൽ വലിയ പ്രതിഷേധം സൃഷ്ടിക്കുകയും സോണിയഗാന്ധിയുടെ അടുത്തുവരെ പരാതി എത്തുകയും ചെയ്തു.
ഈ കമ്മിറ്റിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മണിശങ്കർ അയ്യരുമായി വളരെ അടുത്ത് ഇടപെടാൻ കഴിഞ്ഞു. വളരെ സമഗ്രവും പ്രായോഗികവുമായ നിർദ്ദേശങ്ങളുടെ റിപ്പോർട്ടാണ് സമർപ്പിച്ചതെങ്കിലും അവയൊന്നും പ്രവർത്തനപഥത്തിൽ വന്നില്ലായെന്നുള്ള കാര്യം അദ്ദേഹം വളരെ നിരാശയോടെ പറയുമായിരുന്നു. 73, 74-ാം ഭരണഘടനാ ഭേദഗതി തുടങ്ങിവച്ച പുതിയതലമുറ അധികാരവികേന്ദ്രീകരണത്തെ ഇന്നു രാജ്യത്ത് മുന്നോട്ടു കൊണ്ടുപോകുന്നതു കേരളം മാത്രമാണ്.
#ജനകീയാസൂത്രണജനകീയചരിത്രം
https://www.facebook.com/Malayalivartha























