പ്രാര്‍ത്ഥനയോടെ പത്തനംതിട്ട... ശബരിമല തീര്‍ത്ഥാടനം രണ്ട് ദിവസം മാറ്റി വച്ചിട്ടും പമ്പയിലെ ജലനിരപ്പ് താഴുന്നില്ല; പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നു; പമ്പാനദി, മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നീ മൂന്ന് നദികളും അപകട നിലയ്ക്ക് മുകളില്‍; കക്കി ഡാം ഇന്ന് തുറക്കാന്‍ സാധ്യത; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

ശബരിമല തീര്‍ത്ഥാടനം തുടങ്ങും മുമ്പേ മഴ വില്ലനായി മാറി. പത്തനംതിട്ട ജില്ലയിലെ നദികളെല്ലാം നിറഞ്ഞ് കവിയുകയാണ്. പ്രത്യേകിച്ചും പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. ഇന്ന് പകല്‍ മൂന്ന് മീറ്ററോളം ജലനിരപ്പ് താഴ്ന്നിരുന്നു. അതില്‍നിന്നാണ് വീണ്ടും ജലനിരപ്പ് ഉയരുന്നതായി കാണുന്നത്. നദീ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രാത്രിയില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയുടെ സ്ഥിതിഗതികള്‍ വിലയിരുത്തി.
പമ്പാനദി, മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നീ മൂന്ന് നദികളും അപകട നിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. കക്കി ഡാം നാളെ തുറക്കാന്‍ സാധ്യതയുണ്ട്. കക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്. രാവിലെയുള്ള മഴയുടെ തോതും ജലനിരപ്പും സംബന്ധിച്ചിട്ടുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും ഡാം തുറക്കുക.
നദീതീരങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നും ആളുകള്‍ സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇന്നലെതന്നെ നിര്‍ദേശം നല്‍കിയരുന്നു. അതിന്റെയടിസ്ഥാനത്തില്‍ കുറേയാളുകള്‍ മാറിയിരുന്നു. ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇതുസംബന്ധിച്ച അനൗണ്‍സ്‌മെന്റുകള്‍ പഞ്ചായത്തുകള്‍ നടത്തുന്നുണ്ട്. പത്തനംതിട്ട ജില്ലയില്‍ 1165 പേരാണ് നിലവില്‍ 54 ക്യാമ്പുകളിലായി കഴിയുന്നത്.
പ്രളയ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നും ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ പൊലീസും ദേവസ്വം ബോര്‍ഡും തമ്മില്‍ ധാരണയായെങ്കിലും കാലാവസ്ഥയില്‍ ഇന്ന് മാറ്റം ഉണ്ടായാലേ അന്തിമ തീരുമാനമാകു. ശബരിമല വനമേഖലയില്‍ മഴ ശക്തമായി തുടരുന്നതും കക്കി ഡാം തുറന്നുവിടേണ്ട സാഹചര്യവുമാണ് അനുമതിക്ക് തടസം.
തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ തീര്‍ത്ഥാടകരാണ് വിലക്ക് മൂലം ബുദ്ധിമുട്ടുന്നത്. നിലയ്ക്കല്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ തീര്‍ത്ഥാടകര്‍ തങ്ങുന്നുണ്ട്. നിലയ്ക്കലില്‍ മാത്രം ഇരുനൂറില്‍പ്പരം തീര്‍ത്ഥാടകരുണ്ട്. മതിയായ ഹോട്ടല്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ പൊലീസും ദേവസ്വം ബോര്‍ഡും പമ്പയിലെ അയ്യപ്പാസേവാസംഘം വഴി ഇവര്‍ക്ക് ഇന്നലെ ഭക്ഷണം എത്തിച്ചു നല്‍കി.
എന്നാല്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള സാദ്ധ്യതകള്‍ ഉള്ളതിനാല്‍ തീര്‍ത്ഥാടകരെ തത്കാലം കടത്തിവിടരുതെന്ന് ദുരന്തനിവാരണ അതോററ്റി ദേവസ്വം ബോര്‍ഡ് ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ കഴിവതും ദര്‍ശനത്തിന് എത്തരുതെന്നും കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമ്പോള്‍ ദര്‍ശനം സുഗമമാകുമെന്നും പ്രസിഡന്റ് അഡ്വ. എന്‍. വാസു പറഞ്ഞു.
അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ദുരന്ത സാദ്ധ്യത മുന്‍നിര്‍ത്തി ശബരിമലയില്‍ തീര്‍ത്ഥാടനം നിയന്ത്രിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇന്നലെയും, ഇന്നും തീര്‍ത്ഥാടനം അനുവദിക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.
നിലയ്ക്കലില്‍ എത്തിയ ഭക്തരെ മടക്കി അയച്ചിരുന്നു. കാത്തുനില്‍ക്കാന്‍ സന്നദ്ധരാകുന്നവര്‍ക്ക് ഇടത്താവളങ്ങളില്‍ സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. നിലവില്‍ ശബരിമലയില്‍ ഉള്ള ഉദ്യോഗസ്ഥര്‍ക്കും, ജീവനക്കാര്‍ക്കും, ദുരന്തനിവാരണം, കൊവിഡ് 19 എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല.
രണ്ട് ദിവസമായി ജില്ലയില്‍ കനത്ത മഴയാണ്. ഈ സാഹചര്യത്തില്‍ പമ്പയിലെ വെള്ളപ്പൊക്കം, വനമേഖലകളിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും, പോസ്റ്റുകള്‍ തകര്‍ന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിങ്ങനെയുള്ള സാദ്ധ്യത കണക്കിലെടുത്താണ് നടപടി.
https://www.facebook.com/Malayalivartha























