നിലവിളിക്കാന്‍ പോലുമാരുമില്ല... ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ 4 കുട്ടികളടക്കം ഒരു കുടുംബത്തിലെ 5 പേര്‍ ഒന്നിച്ചു മണ്ണിനടിയിലായതിന്റെ നടുക്കത്തില്‍ നാട്ടുകാര്‍; മൂന്നു കുഞ്ഞോമനകള്‍ പരസ്പരം കെട്ടിപ്പിടിച്ചു മരണത്തിലും ഒന്നിച്ചു; തലസ്ഥാനത്ത് പ്രസവിച്ചു കിടന്നിരുന്ന സ്ത്രീയും കുഞ്ഞും ഉള്‍പ്പെട്ട ആറംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു

ഒരറ്റത്ത് കരയാന്‍ പോലും ആരെയും ബാക്കി വയ്ക്കാതെ പ്രകൃതി സംഹാര താണ്ഡവമാടിയപ്പോള്‍ മറുവശത്ത് തലസ്ഥാനത്തെ ആറംഗ കുടുംബത്തിന് പറയാനുള്ളത് ദൈവത്തിന്റെ അത്ഭുതം.
ഇടുക്കി കൊക്കയാര്‍ പൂവഞ്ചിയില്‍ ശനിയാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ 4 കുട്ടികളടക്കം ഒരു കുടുംബത്തിലെ 5 പേരാണ് ഒന്നിച്ചു മണ്ണിനടിയിലായത്.
ഒന്നിച്ചു കളിച്ചുവളര്‍ന്ന മൂന്നു കുഞ്ഞോമനകള്‍ പരസ്പരം കെട്ടിപ്പിടിച്ചു മരണത്തിലും ഒന്നിച്ചു. ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മക്കളായ അമീന്‍ (10), അംന (7), ഫൗസിയയുടെ സഹോദരന്‍ കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഹ്‌സാന (8), അഹിയാന്‍ (4) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെടുത്തത്. ഇവരില്‍ അംന, അഹ്‌സാന, അഹിയാന്‍ എന്നിവരെയാണ് കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ ഒരുമിച്ചു കണ്ടെത്തിയത്.
ഫൗസിയയുടെയും മകന്‍ അമീനിന്റെയും മൃതദേഹങ്ങള്‍ കുറച്ചു മാറി കണ്ടെത്തി. ഇവരുടെ ബന്ധു സച്ചു ഷാഹുലിനായി (7) തിരച്ചില്‍ തുടരുന്നു. ഒഴുക്കില്‍പെട്ടു കാണാതായ ചേപ്ലാംകുന്നേല്‍ ആന്‍സി സാബുവിനെയും (50) കണ്ടെത്തിയിട്ടില്ല. ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ ഷാജി ചിറയിലിന്റെയും (55) പെരുവന്താനം നിര്‍മലഗിരിയില്‍ വെള്ളപ്പാച്ചിലില്‍ കാണാതായ വടശ്ശേരില്‍ ജോജിയുടെയും (44) മൃതദേഹങ്ങള്‍ കണ്ടെത്തി.
അതേസമയം തിരുവനന്തപുരം പൂജപ്പുര മുടവന്‍മുഗളില്‍ അയല്‍പക്കത്തെ 25 അടി ഉയരമുള്ള മതില്‍ പേമാരിയില്‍ ഇടിഞ്ഞുവീണു വീടു തകര്‍ന്നെങ്കിലും പ്രസവിച്ചുകിടന്നിരുന്ന സ്ത്രീയും കുഞ്ഞും ഉള്‍പ്പെട്ട ആറംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. കോണ്‍ക്രീറ്റ് പാളികള്‍ക്കടിയില്‍പെട്ട യുവാവിനെയും 80 വയസ്സുള്ള അമ്മൂമ്മയെയും രണ്ടു മണിക്കൂറോളം പണിപ്പെട്ടാണു പുറത്തെടുത്തത്. ഇരുവര്‍ക്കും ഗുരുതര പരുക്കുകളില്ല.
ചിറ്റൂര്‍ക്കോണം പാലസ് റോഡിലെ ഷീറ്റിട്ട വീടാണു ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ തകര്‍ന്നത്. അയല്‍വീടിന്റെ 25 അടി ഉയരവും 30 അടി നീളവുമുള്ള കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി കനത്ത മഴയില്‍ അപ്പാടെ തകര്‍ന്നു വീഴുകയായിരുന്നു. താഴെയുള്ള വീടിന്റെ പകുതിയോളം ഇതിനടിയിലായി.
പേരൂര്‍ക്കട സ്വദേശി ബിനു (30), ഭാര്യ സന്ധ്യ (23), മകന്‍ ജിതിന്‍ (4), 22 ദിവസം പ്രായമുള്ള മകള്‍ മാളു, സന്ധ്യയുടെ ജ്യേഷ്ഠന്‍ ഉണ്ണിക്കൃഷ്ണന്‍ (26), അമ്മൂമ്മ ലീല (80) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. മതിലിടിഞ്ഞുവീണ അടുക്കളയ്ക്കു സമീപമാണ് ഉണ്ണിക്കൃഷ്ണനും ലീലയും കിടന്നിരുന്നത്. മണ്ണു നീക്കം ചെയ്തും കട്ടര്‍ ഉപയോഗിച്ചു കോണ്‍ക്രീറ്റ് പാളികള്‍ മുറിച്ചു നീക്കിയുമാണു ഫയര്‍ഫോഴ്‌സ് ഇരുവരെയും രക്ഷിച്ചത്.
അതേസമയം പല സ്ഥലങ്ങളിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. മണിമലയാറില്‍ 5 മണിക്കൂറില്‍ ജലനിരപ്പ് ഉയര്‍ന്നത് 7 മീറ്ററാണ്. മണിമലയാറിന്റെ കൈവഴിയായ പുല്ലകയാറിലെ ജലമാപിനിയില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ കണക്കാണിത്. 1924 മുതല്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള പരമാവധി ജലനിരപ്പിനും 3 മീറ്റര്‍ മുകളിലൂടെ ചരിത്രത്തിലാദ്യമായി മണിമലയാര്‍ ഒഴുകി. നാലു മാസത്തെ മഴയില്‍ മണ്ണില്‍ സംഭരിക്കപ്പെട്ട ജലത്തോടൊപ്പം ന്യൂനമര്‍ദ തീവ്രമഴ കൂടി വന്നതോടെ മണ്ണിന്റെ കരുത്തു കുതിര്‍ന്നുപൊട്ടി. ഉരുളുകള്‍ ഒന്നിനു പിറകെ ഒന്നായി പൊട്ടിക്കൊണ്ടിരുന്നു .
കാഞ്ഞിരപ്പള്ളി മുതല്‍ പീരുമേട് വരെയുള്ള ഹൈറേഞ്ച് കവാടത്തില്‍ ഏകദേശം ഇരുപതിലേറെ മൈക്രോ നീര്‍ത്തടങ്ങളില്‍ അതിതീവ്രമഴ പെയ്തതായി ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെ കാലാവസ്ഥാ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പീരുമേട്, ഇടുക്കി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഭൂപടം പരിശോധിച്ചാല്‍ ഇതിലേറെയും 15 മുതല്‍ 20 വരെ ഡിഗ്രി ചെരിവുള്ള മലയോരമാണെന്നു മനസ്സിലാകും.
സംസ്ഥാനത്തു ബുധനാഴ്ച മുതല്‍ 4 ദിവസത്തേക്കു വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലിലെ ന്യൂനമര്‍ദം ദുര്‍ബലമായതോടെ ഇന്നും നാളെയും മഴ കുറയാനാണു സാധ്യതയെന്നു ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
"
https://www.facebook.com/Malayalivartha























