മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ്; അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്, ചോദിച്ചറിഞ്ഞത് സാമ്പത്തിക ഇടപാടുകളെക്കുറിച്ചെന്ന് സൂചന, അനിതയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ മോന്‍സനെ ക്രൈംബ്രാഞ്ച് വിശദമായി വീണ്ടും ചോദ്യം ചെയ്യും

സംസ്ഥാനത്തെ വീണ്ടും പിടിച്ചുകുലുക്കിയ മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം തുടരുകയാണ്. പ്രവാസി മലയാളി അനിത പുല്ലയിലിന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തുകയുണ്ടായി. വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് അനിതയുടെ മൊഴി രേഖപ്പെടുത്തിയത്. മോന്‍സന്റെ തട്ടിപ്പുകളെക്കുറിച്ച് ആദ്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും അനിത മൊഴി നല്‍കിയിട്ടുമുണ്ട്.
സൈബര്‍ പൊലീസ് സംഘടിപ്പിച്ച കൊക്കൂണ്‍ ഫെസ്റ്റിലെ സാന്നിദ്ധ്യം, മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് നടത്താന്‍ അനിതയുടെ ഉന്നതബന്ധം ഉപയോഗിച്ചോ എന്ന കാര്യവും ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞുവെന്നാണ് ലഭ്യമാകുന്ന വിവരം. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളില്‍ അനിതയുടെ പങ്കിനെക്കുറിച്ചും ചോദ്യമുണ്ടായി എന്നാണ് സൂചന.
അതേസമയം ഇറ്റലിയില്‍ സ്ഥിരതാമസമാക്കിയ അനിതയെ കേസിന്റെ ആവശ്യത്തിനായി കേരളത്തിലേക്ക് ക്രൈംബ്രാഞ്ച് ഇപ്പോള്‍ വിളിച്ചുവരുത്തില്ലെന്നാണ് അറിയാൻ കഴിയുന്നത്. എന്നാല്‍ അനിതയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ മോന്‍സനെ ക്രൈംബ്രാഞ്ച് വിശദമായി വീണ്ടും ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. ഇതില്‍ നിന്ന് കിട്ടുന്ന വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാവും അനിതയെ വിളിച്ചു വരുത്തണോയെന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് തീരുമാനമെടുക്കുക.
കൂടാതെ സമ്പന്നരായ നിരവധി പ്രവാസികളെ അനിത മോന്‍സന് പരിചയപ്പെടുത്തിയിട്ടുണ്ടെന്നും ഇതില്‍ ഒട്ടേറെപ്പേരെ മോന്‍സണ്‍ കബളിപ്പിക്കുകയും പണം തട്ടുകയും ചെയ്തെന്ന് നേരത്തേ വാർത്തകൾ പുറത്ത് വന്നിരുന്നു. മോന്‍സനെ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താനാണെന്ന് അനിത ഒരു സ്വകാര്യ ചാനലില്‍ വെളിപ്പെടുത്തുകയും ചെയ്തത് നിർണായക തെളിവായി മാറി.
അതോടൊപ്പം തന്നെ മോന്‍സന്‍റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് അനിതയ്ക്ക് എല്ലാമറിയാമായിരുന്നുവെന്ന് മുന്‍ ഡ്രൈവര്‍ അജി വെളിപ്പെടുത്തിയിരുന്നു. മോന്‍സന്റെ മ്യൂസിയം ഓഫീസ് ആയി അനിത ഉപയോഗിച്ചതായും അജി മൊഴി നല്‍കിയിരുന്നു. ഇതെല്ലാം മുൻനിർത്തിയാലും കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുക.
https://www.facebook.com/Malayalivartha

























