പത്തനംതിട്ടയില്‍ 40 മലകളില്‍ ഉരുള്‍പൊട്ടല്‍ ഭീക്ഷണി, ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നു

2018 പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ജില്ലയിലൊന്നാണ് പത്തനംതിട്ട. ജില്ലയിപ്പോള്‍ 40 മലകൾ അപകട ഭീഷണിയിലാണ്. അതിനാല്‍ കനത്ത ജാഗ്രതയിലാണ് ജില്ലാഭരണകൂടം. ആതിരമല, കൊയ്പ്പള്ളി മല, കന്നിമല , അഞ്ചു മല എന്നീ മലകളാണ് ജില്ലയിൽ 40 തോളം മലകൾ പരിസ്ഥിതി ലോല പ്രദേശങ്ങളാണെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലാകമാനം അവലോകന യോഗങ്ങൾ അധികൃതർ വിളിച്ചു ചേർത്തിരുന്നു. ഭൂരിഭാഗം മലകളും നഗരകേന്ദ്രങ്ങളോട് ചേർന്നതാണെന്നാണ് പ്രത്യകത. അതുകൊണ്ടു തന്നെ മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടായാൽ അപകട സാധ്യതയേറുമെന്ന കണക്കു കൂട്ടലിലാണ് അവലോകന യോഗം നടന്നത്.
ശക്തമായ മഴയും, മണ്ണിടിച്ചിലും, മറ്റ് പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള പത്തനംതിട്ട ജില്ലയിലെ 44 പ്രദേശങ്ങളിലെ ജനങ്ങളെ ആവശ്യമെങ്കില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
കോന്നി, റാന്നി, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലാണ് പത്തനംതിട്ട ജില്ലയില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കൂടുതലുള്ള പ്രദേശങ്ങളുള്ളത്. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധ സമിതിയും ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്താണ് പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളില്‍ ആവശ്യമെങ്കില്‍ ജില്ലാ പോലീസ് മേധാവി, റാന്നിയുടെയും കോന്നിയുടെയും ഡിഎഫ്ഒ, അടൂര്‍, തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍, റീജയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍, തഹസില്‍ദാര്‍മാര്‍, പ്രാദേശിക സര്‍ക്കാരുകള്‍ എന്നിവരെ ചുമതലപ്പെടുത്തി ഉത്തരവായത്. ഒഴിപ്പിക്കല്‍ പൂര്‍ത്തീകരിക്കുന്നതിന് വ്യാപകമായ പ്രചാരണം നല്‍കുകയും, മൈക്ക് അന്നൗണ്‍സ്‌മെന്റ് നടത്തുകയും ചെയ്യുന്നതിനും ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോർട്ടി ചെർപേഴ്സൺ കൂടി ആയ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പന്തളം- കുരമ്പാലയില്‍ സ്ഥിതി ചെയ്യുന്ന ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന ആതിരമലയുടെ അടിവാരത്ത് രണ്ടു വില്ലേജിലായി നൂറുകണക്കിന് കുടുംബങ്ങളാണ് പാർക്കുന്നത്. ജില്ലാ കളക്ടർ ഉത്തരവ് പ്രകാരം ഈ പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ നടപടി ആരംഭിച്ച് കഴിഞ്ഞു. മറ്റ് ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന മലകളുടെ അടിവാരങ്ങളിലും, സമീപങ്ങളിലുമായി താമസിക്കുന്നവരേയും മാറ്റി പാർപ്പിക്കാൻ നടപടികള്‍ പുരോഗമിക്കുകയാണ്. മധ്യ തിരുവിതാംകൂറിൽ കോട്ടയം, ഇടുക്കി ജില്ലകളായിരുന്നു മഴക്കെടുതിയിൽ ഭീഷണിയുടെ മുൾമുനയിൽ നിന്നിരുന്നതെങ്കിൽ ഇപ്പോൾ പത്തനംതിട്ട ജില്ലയും കടുത്ത ഭീഷണി നേരിടുകയാണ്.
https://www.facebook.com/Malayalivartha

























