നവജാത ശിശുവിനെ അമ്മയില്‍നിന്ന് തട്ടിയെടുത്ത സംഭവം; അനുപമയുടെ പരാതിയില്‍ വനിതാ കമ്മീഷൻ കേസെടുത്തു; ഡി.ജി.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് കമ്മീഷൻ

നവജാത ശിശുവിനെ അമ്മയില്‍നിന്ന് തട്ടിയെടുത്ത സംഭവത്തില്‍ വനിതാ കമ്മീഷനും കേസെടുത്തു. ഡി.ജി.പിയില്‍നിന്ന് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്. കേസില്‍ അടുത്ത മാസം തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തും. എസ്.എഫ്.ഐ മുന്‍ നേതാവായ അനുപമയുടെ പരാതിയില്‍ ആറു മാസത്തിന് ശേഷമാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തിരുന്നത്. ഇതിനുപിന്നാലെയാണ് വനിതാ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടത്.
ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്‍റായിരുന്ന അജിത്തുമായി ഒരുമിച്ച് ജീവിക്കാന്‍ അനുപമ ആഗ്രഹിച്ചിരുന്നു. ദലിത് ക്രിസ്ത്യനായിരുന്ന അജിതുമായുള്ള ബന്ധത്തെ അനുപമയുടെ പിതാവ് സി.പി.എം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗമായ പി.എസ്. ജയചന്ദ്രനും, മാതാവ് സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സ്മിതാ ജയിംസും എതിര്‍ത്തു. എന്നാല്‍, ഈ ബന്ധത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന്, സഹോദരിയുടെ വിവാഹം കഴിഞ്ഞ് തിരിച്ചേല്പിക്കാമെന്ന് പറഞ്ഞ് അച്ഛനും അമ്മയും കുട്ടിയെ കൊണ്ടുപോയെന്നാണ് അനുപമയുടെ പരാതി.
പിന്നീട് കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പിക്കുകയായിരുന്നുവത്രെ. ദുരഭിമാനത്തെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് അനുപമയുടെ ആരോപണം. എന്നാല്‍, അനുപമയുടെ സമ്മതത്തോടെയാണ് കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ ഏല്പിച്ചതെന്നാണ് ജയചന്ദ്രന് പറയുന്നത്.
നേരത്തെ വിവാഹിതനായിരുന്ന അജിത് കഴിഞ്ഞ ജനുവരിയില്‍ വിവാഹ മോചിതനായി. കഴിഞ്ഞ മാര്‍ച്ച് മുതല്‍ അജിതും അനുപമയും ഒരുമിച്ചാണ് ജീവിക്കുന്നത്. ഏപ്രില്‍ 19നാണ് അനുപമ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്. പക്ഷേ, കേസെടുക്കാന്‍ പൊലീസ് തയാറായില്ല. അനുപമയുടെ പരാതി സ്വീകരിക്കാനാകില്ലെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും അറിയിച്ചു. തന്‍റെ കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ സി.പി.എം നേതാക്കളെ കണ്ട് പരാതി പറഞ്ഞിരുന്നെങ്കിലും അവരാരും സഹായിക്കാന്‍ തയാറായില്ലെന്ന് അനുപമ പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്ന് സഹായമൊന്നും ലഭിക്കാതായതോടെ ഡി.ജി.പിക്ക് രണ്ട് തവണ പരാതി നല്‍കി. എന്നാല്‍, അതിലും നടപടി ഉണ്ടായില്ല. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ആറു മാസത്തിന് ശേഷം ഇപ്പോഴാണ് പൊലീസ് കേസെടുക്കാന്‍ തയാറായത്.
https://www.facebook.com/Malayalivartha

























