നികുതി വെട്ടിപ്പിലൂടെയുള്ള 5.13 ലക്ഷത്തിൻ്റെ പണാപഹരണ കേസ്; ഓഫീസ് അറ്റൻ്ററെ പോലീസ് കസ്റ്റഡിയിൽ വിട്ടു

തലസ്ഥാന നഗരസഭയുടെ ശ്രീകാര്യം സോണൽ ഓഫീസിലെ നികുതി വെട്ടിപ്പിലൂടെയുള്ള 5.13 ലക്ഷത്തിൻ്റെ പണാപഹരണ കേസിൽ ഒന്നാം പ്രതിയായ ഓഫീസ് അറ്റൻ്ററെ ചോദ്യം ചെയ്യലിനായി ഒരു ദിവസത്തെ പോലീസ് കസ്റ്റഡിൽ വിട്ടു.
ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നുമാണ് ശ്രീകാര്യം പോലീസിൻ്റെ കസ്റ്റഡിയിൽ നൽകിയത്. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകാര്യം പോലീസ് സമർപ്പിച്ച അപേക്ഷയിലണ് തിരുവനന്തപുരം ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് പി.എസ്. സുമി ഉത്തരവിട്ടത്.
പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് കൂട്ടു പ്രതികളെ കണ്ടെത്തുന്നതിനും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനും അപഹരിച്ച മുഴുവൻ തുകയും വീണ്ടെടുക്കുന്നതിനും , വ്യാജ രേഖകളുടെ ഉറവിടം , നിർമ്മാതാക്കൾ , വിതരണക്കാർ എന്നിവരെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്യുന്നതിനും പ്രതി ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവു ശേഖരണത്തിനും മറ്റുമായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അനുമതി തേടി പോലീസ് സമർപ്പിച്ച അപേക്ഷയിലാണ് ഉത്തരവ്. കേസിൽ ഒക്ടോബർ 13 മുതൽ റിമാൻ്റിൽ കഴിയുന്ന ഒന്നാം പ്രതിയായ ഓഫീസ് അറ്റൻ്റർ കല്ലറ മുതുവിള നാനാംകോട് അക്ഷര ഭവനിൽ ബിജു (42) വിനെയാണ് കസ്റ്റഡി നൽകിയത്.
ബിജുവിനെ കൂടാതെ കാഷ്യർ അനിൽ കുമാർ , ഓഫീസ് ഇൻ ചാർജ് ലളിതാംബിക തുടങ്ങിയവരാണ് മറ്റു പ്രതികൾ. അപഹരിക്കപ്പെട്ട തുകയിൽ കൃത്യം കണ്ടു പിടിക്കപ്പെട്ട ശേഷം 1.70 ലക്ഷം രൂപ ബിജു തരിച്ചടച്ചിരുന്നു.
https://www.facebook.com/Malayalivartha

























