രാവിലെ നടക്കാനിറങ്ങിയ യുവാവ് ആളൊഴിഞ്ഞ പുരയിടത്തിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; ആസൂത്രിത കൊലപാതകമെന്ന് സംശയം

വെമ്പായത്ത് പ്രഭാത സവാരിക്കിറങ്ങിയ യുവാവിനെ ആളൊഴിഞ്ഞ പുരയിടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ആസൂത്രിത കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വെമ്പായം ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം ഇടുക്കുംതല പനയറകോണത്ത് സജീവിനെയാണ് (43) വീടിന് സമീപത്തെ ആളൊഴിഞ്ഞ റബ്ബര്‍ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴുത്തില്‍ കേബിള്‍ ടൈ കൊണ്ട് കുരുക്കിട്ട് കാല്‍ രണ്ടും കൂട്ടിക്കെട്ടി കണ്ണാടിവെച്ച നിലയില്‍ മലര്‍ന്ന് കിടക്കുന്ന തരത്തിലാണ് മൃതദേഹം കാണപ്പെട്ടത്. കൈയിലുണ്ടായിരുന്ന ഫോണ്‍ നഷ്ടപ്പെട്ടതായും കണ്ടെത്തി.
പതിവുപോലെ രാവിലെ 6ന് വീട്ടില്‍നിന്നും നടക്കാനിറങ്ങിയതായിരുന്നു. ഒരുപാട് സമയമായിട്ടും തിരികെയെത്താത്തതിനെത്തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടും പ്രതികരണം ലഭിക്കാത്തതിനെത്തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചില്‍ നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനിടയിലാണ് വീടിന് അര കിലോമീറ്റര്‍ അകലെ ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തുന്നത്.
വെഞ്ഞാറമൂടിന് സമീപം വൈയ്യേറ്റിലെ നവീന്‍ ഗ്രാനൈറ്റില്‍ മാനേജരായിരുന്നു. ദിവസവും രാവിലെ എട്ടുവയസുള്ള മകനെയും കൂട്ടിയാണ് പ്രഭാത സവാരിക്ക് പോകാറ്. ഇന്നലെ മകന്‍ ഒപ്പം പോയിരുന്നില്ല. സജീവിനോ കുടുംബത്തിനോ സാമ്ബത്തിക പ്രശ്നങ്ങളോ ശത്രുക്കളോ ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് റൂറല്‍ എസ്.പി ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണം നഷ്ടപ്പെടാത്തതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഷീബ റാണിയാണ് ഭാര്യ. ഇവരുടെ രണ്ട് മക്കളും ഭാര്യാ മാതാവുമാണ് വീട്ടിലുള്ളത്. അന്വോഷണം ഊര്‍ജ്ജിതമാക്കിയതായും പോസ്റ്റുമാര്‍ട്ടം ഉള്‍പ്പെടെ നടപടികള്‍ക്ക് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും സ്ഥലം സന്ദര്‍ശിച്ച തിരുവനന്തപുരം റൂറല്‍ എസ്.പി പി.കെ മധു പറഞ്ഞു. നെടുമങ്ങാട് - ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha

























