സംഗതി നടന്നാല്‍ സൂപ്പര്‍... തര്‍ക്കങ്ങള്‍ക്കിടെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം പദ്ധതിയുമായി കേരളം മുന്നോട്ട്; കേരളത്തിന്റെ പദ്ധതി റിപ്പോര്‍ട്ട് അന്തിമഘട്ടത്തില്‍; 1,500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്; സ്റ്റാലിനെ കൂട്ട് പിടിച്ച് തമിഴ്‌നാടിന്റെ എതിര്‍പ്പ് മാറ്റും

മുല്ലപ്പെരിയാര്‍ കേരളത്തിന്റേയും തമിഴ്‌നാടിന്റേയും അഭിമാന പ്രശ്‌നമാണ്. പുതിയ ഡാമിനെ തമിഴ്‌നാട് എതിര്‍ക്കുമ്പോള്‍ തന്നെ സ്റ്റാലിന്റെ നിലപാട് അനുകൂലമാക്കാന്‍ കഴിയുമെന്നാണ് കേരളം കരുതുന്നത്. അതിനാല്‍ തന്നെ പുതിയ ഡാം പദ്ധതിയുമായി കേരളം മുന്നോട്ട് പോകുകയാണ്.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുളള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കുന്നതിന്റെ നടപടികള്‍ അന്തിമഘട്ടത്തിലാണ്. പുതിയ ഡിപിആര്‍ ഡിസംബറില്‍ സര്‍ക്കാരിന്റെയും കേന്ദ്ര ജല കമ്മിഷന്റെയും അംഗീകാരത്തിനായി കേരളം സമര്‍പ്പിക്കും. 1,500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
പുതിയ ഡാം നിര്‍മിക്കുന്നതു സംബന്ധിച്ച് പരിശോധനയുമായി മുന്നോട്ടു പോകാമെന്നു സുപ്രീംകോടതി അനുമതി നല്‍കിയതോടെയാണ് കേരളം ഡിപിആര്‍ തയാറാക്കല്‍ തുടങ്ങിയത്. നേരത്തെ തയാറാക്കിയ രൂപകല്‍പന (ഡിസൈന്‍) പൂര്‍ണമായി മാറ്റും. പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സംസ്ഥാന ജലവിഭവ വകുപ്പിനു കീഴിലെ ഇറിഗേഷന്‍ ഡിസൈന്‍ ആന്‍ഡ് റിസര്‍ച് ബോര്‍ഡ് (ഐഡിആര്‍ബി) വിഭാഗമാണ്.
കേന്ദ്ര ജല കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ഡിപിആര്‍ തയാറാക്കുന്നത്. പുതിയ അണക്കെട്ടിന് തമിഴ്‌നാട് വര്‍ഷങ്ങളായി തടസ്സം നില്‍ക്കുകയാണ്. കേരളം 2011ല്‍ ഡിപിആര്‍ തയാറാക്കിയെങ്കിലും തമിഴ്‌നാടിന്റെ എതിര്‍പ്പിനെ തുടര്‍ന്നു നിര്‍മാണ നടപടികള്‍ തുടക്കത്തിലേ മുടങ്ങി. പുതിയ അണക്കെട്ടു വേണ്ടെന്നും നിലവിലുള്ളത് ബലപ്പെടുത്തിയാല്‍ മതിയെന്നുമുള്ള കടുത്ത നിലപാടിലാണ് തമിഴ്‌നാട്.
600 കോടി ചെലവില്‍ പുതിയ അണക്കെട്ടു നിര്‍മിക്കുന്നതിനാണ് 10 വര്‍ഷം മുന്‍പു ഡിപിആര്‍ തയാറാക്കിയത്. 4 വര്‍ഷത്തിനുള്ളില്‍ അണക്കെട്ടു നിര്‍മിക്കാനാകും എന്നായിരുന്നു ശുപാര്‍ശ. മണ്ണു പരിശോധനയും മറ്റും കേരളം സമയബന്ധിതമായി പൂര്‍ത്തിയാക്കി. തമിഴ്‌നാട് എതിര്‍പ്പുമായി സുപ്രീംകോടതിയെ സമീപിച്ചതോടെ നിര്‍മാണം തടസ്സപ്പെട്ടു.
തമിഴ്‌നാടിന്റെ അനുമതിയോടെ മുല്ലപ്പെരിയാറില്‍ കേരളത്തിനു പുതിയ അണക്കെട്ടു നിര്‍മിക്കാമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചെങ്കിലും തമിഴ്‌നാട് അനുമതി നല്‍കിയിട്ടില്ല. അതേസമയം, ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് പുതിയ ഡാം നടപടികളുമായി മുന്നോട്ടുപോകാനാണ് കേരളത്തിന്റെ തീരുമാനം.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് എത്രവരെയാകാമെന്ന കാര്യത്തില്‍ മേല്‍നോട്ട സമിതി നാളെയ്ക്കകം അഭിപ്രായം അറിയിക്കണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചു. ജലനിരപ്പ് എത്രവേണമെന്നതാണു കോടതിക്കു മുന്നിലുള്ള അടിയന്തര വിഷയം. കക്ഷികളുടെ ആശങ്കകള്‍ മനസ്സിലാക്കണം. ഡാം സുരക്ഷ സംബന്ധിച്ച് മേല്‍നോട്ട സമിതിയാണു തീരുമാനം എടുക്കേണ്ടത് എന്ന് ജഡ്ജിമാരായ എ.എം.ഖാന്‍വില്‍ക്കര്‍, സി.ടി.രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധികളും കേന്ദ്ര ജലകമ്മിഷന്‍ പ്രതിനിധിയും ഉള്‍പ്പെടുന്നതാണ് മൂന്നംഗ മേല്‍നോട്ട സമിതി. ജലനിരപ്പ് സംബന്ധിച്ച് ഇവരില്‍ നിന്ന് മറുപടി ലഭ്യമാക്കാന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയോടു കോടതി നിര്‍ദേശിച്ചു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.
അതേസമയം മുല്ലപ്പെരിയാറില്‍ നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഓണ്‍ലൈനില്‍ അടിയന്തര യോഗം ചേരുമെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. തമിഴ്‌നാടിന്റെ പ്രതിനിധികളും പങ്കെടുക്കും. അണക്കെട്ടിലെ ജലനിരപ്പു കുറയ്ക്കാന്‍ തമിഴ്‌നാട് തയാറാകുമെന്നാണു പ്രതീക്ഷ. തമിഴ്‌നാട് കൂടുതല്‍ വെള്ളം എടുക്കുന്നുണ്ട്. ആശങ്ക പരത്തേണ്ട കാര്യങ്ങള്‍ ഇപ്പോഴില്ലെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























