സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത: ജാഗ്രത നിർദ്ദേശം നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി. കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലീ മീറ്റര്‍വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
എന്നാൽ, മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ ഇവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
മഴയ്‌ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാദ്ധ്യത കൂടുതലാണ്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക് നീങ്ങുന്നു. 137.55 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ വൈകിട്ടോടെ മഴ ശക്തമായി. ഒരു സെക്കന്‍ഡില്‍ ഡാമിലേക്ക് ഒഴുകി എത്തുന്ന ശരാശരി വെള്ളം 3450 ഘനയടി വെള്ളമാണ്. കൂടുതല്‍ വെള്ളം കൊണ്ടു പോകണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ അളവ് വര്‍ധിപ്പിച്ചിട്ടില്ല.
അതിനിടെ ഡാമിന്‍റെ സ്ഥിതി വിലയിരുത്താന്‍ ഇടുക്കി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് ഉദ്യോഗസ്ഥതല യോഗം ചേരും. എ.ഡി.എം,ജില്ലാ പൊലീസ് മേധാവി,തഹസില്‍ദാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാറില്‍ ആണ് യോഗം ചേരുക.
https://www.facebook.com/Malayalivartha

























