തിരുവനന്തപുരം കോര്‍പറേഷനിലെ നികുതി തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റില്‍! ഒളിവിലായിരുന്ന നേമം സോണ്‍ മുന്‍ സൂപ്രണ്ട് എസ്. ശാന്തി കീഴടങ്ങിയതിന് പിന്നിൽ മറ്റൊരു തന്ത്രമോ?

തിരുവനന്തപുരം കോർപറേഷൻ നികുതി തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഒളിവിലായിരുന്ന പ്രതിയും നേമം സോണ്‍ മുന്‍ സൂപ്രണ്ട് എസ്. ശാന്തിയാണ് അറസ്റ്റിലായത്. ഇവര്‍ പൊലീസ് സംഘത്തിന് മുന്നില്‍ നേരിട്ട് കീഴടങ്ങുകയായിരുന്നു. നികുതി വെട്ടിപ്പ് വിഷയം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഘട്ടത്തിലാണ് കീഴടങ്ങല്‍ എന്നതും ശ്രദ്ധേയമാണ്. ഒന്നാം പ്രതിയും നേമം സോണല്‍ ഓഫീസിലെ ക്യാഷറുമായ സുനിത, ശ്രീകാര്യം സോണല്‍ ഓഫീസിലെ അറ്റന്‍ഡന്റ് ബിജു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നേമം സോണില്‍ മാത്രം 25 ദിവസത്തെ നികുതി തട്ടിയെടുത്തിട്ടുണ്ടെന്ന് ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായിട്ടുണ്ട്. നേരത്തേ എസ്. ശാന്തി അടക്കം ഏഴ് ജീവനക്കാരെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മൂന്ന് സോണല്‍ ഓഫിസുകളിലായി നടന്ന നികുതിവെട്ടിപ്പില്‍ നേമം, ശ്രീകാര്യം, കഴക്കൂട്ടം സ്റ്റേഷനുകളിലാണ് അന്വേഷണം നടക്കുന്നത്. നികുതിയായും അല്ലാതെയും സോണല്‍ ഓഫിസുകളില്‍ ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കോര്‍പറേഷന്‍ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഇങ്ങിനെ കൊണ്ടുപോയ തുക ബാങ്കില്‍ ഇടാതെ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍. കൂടുതല്‍ സോണല്‍ ഓഫീസുകളില്‍ പരിശോധന പൂര്‍ത്തിയാകുമ്പോള്‍ ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചനകള്‍.
2020 ജനുവരി 24 മുതല്‍ 2021 ജൂലായ് 14 വരെയുള്ള ഒന്നര വര്‍ഷത്തെ ഇടപാടുകളാണ് പരിശോധിച്ചത്. കരമടച്ച 27 ലക്ഷം രൂപ കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാതെയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ പരിശോധനയിലാണ് തിരുവനന്തപുരം നഗരസഭയില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. മൂന്ന് സോണല്‍ ഓഫീസുകളില്‍ നിന്നായി ഏകദേശം 33,54,169 രൂപയാണ് ഉദ്യോഗസ്ഥര്‍ വെട്ടിച്ചത്. സോണല്‍ ഓഫീസുകളില്‍ ജനങ്ങളില്‍ നിന്നു സ്വീകരിക്കുന്ന പണം അന്നോ, തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ 12 ന് മുന്‍പോ വികാസ് ഭവനിലെ എസ്.ബി. എസ്‌ബിഐ ബാങ്കിലെ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് അടയ്ക്കണമെന്നാണു നിര്‍ദ്ദേശം. ഇതിനായി ചുമതലപ്പെടുത്തിയ ജീവനക്കാര്‍ പണം ബാങ്കില്‍ അടച്ചില്ലെന്നാണ് കണ്ടെത്തല്‍.
ശ്രീകാര്യം സോണില്‍ 500785 രൂപ ബാങ്കിലടയ്ക്കാത്ത കാഷ്യര്‍ അനില്‍കുമാര്‍, ഓഫീസ് അസിസ്റ്റന്റ് ബിജു, നേമം സോണില്‍ 26,74,333 രൂപ ബാങ്കില്‍ അടയ്ക്കാത്ത കാഷ്യര്‍ എസ്.സ്മിത, സുപ്രണ്ട് ശാന്തി, ആറ്റിപ്ര സോണില്‍ 1,9,836 രൂപ ബാങ്കിലിടാത്ത ജോര്‍ജ്കുട്ടി എന്നിവരെ ഇതിന്റെ പേരില്‍ നഗരസഭ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ശ്രീകാര്യം സോണിലെ അന്നത്തെ ചാര്‍ജ് ഓഫീസറും ഇപ്പോള്‍ കൊല്ലം നഗരസഭയിലെ ജീവനക്കാരിയുമായ ലളിതാംബികയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഉള്ളൂര്‍ സോണല്‍ ഓഫീസ് കഴിഞ്ഞമാസം നടത്തിയ അദാലത്തില്‍ പണമടച്ചവരുടെ വിവരങ്ങളും കോര്‍പ്പറേഷന്‍ സൈറ്റായ സഞ്ചയ പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
സാധാരണ ഗതിയില്‍ റസിഡന്റ്‌സ് അസോസിയേഷനുകളില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി നികുതി ശേഖരിക്കുന്ന രീതിയുണ്ട്. ഇങ്ങനെ കൃത്യമായി നികുതി അടച്ചിരുന്ന മിക്കവരുടെ പേരിലും വന്‍ കുടിശിക ഉള്ളതായാണ് പോര്‍ട്ടലില്‍ കാണിക്കുന്നത്. ഇതോടെ കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിന്റെ ആഴമേറുകയാണ്. കാലങ്ങളായി അടച്ചിരുന്ന നികുതിയുടെ രസീതുമായെത്തി കോര്‍പ്പറേഷനില്‍ കണക്കുകള്‍ ശരിയാക്കേണ്ട അവസ്ഥയാണുള്ളത്.
രസീതുകള്‍ സൂക്ഷിച്ചുവയ്ക്കാത്തവര്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് പക്ഷെ കോര്‍പ്പറേഷന്റെ പക്കല്‍ ഉത്തരമില്ല. വീട്ടുകരമുള്‍പ്പെടെ കൃത്യമായി നകുതി അടച്ചവര്‍ക്ക് കുടിശിക നോട്ടീസുകള്‍ വന്നുതുടങ്ങിയതോടെയാണ് സംഭവം പുറത്തായത്. കോര്‍പ്പറേഷന് കീഴിലുള്ള 11 സോണല്‍ ഓഫീസുകളില്‍ മൂന്നിടങ്ങളില്‍ ഭാഗികമായ ഓഡിറ്റ് നടന്നുകഴിഞ്ഞപ്പോള്‍ തന്നെ 33 ലക്ഷം രൂപയുടെ ക്രമക്കേടാണ് പുറത്തുവന്നത്.
https://www.facebook.com/Malayalivartha
























