മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.60 അടിയിലേക്ക്; ഇന്ന് നിർണായകം! വൃഷ്ടി പ്രദേശത്ത് മഴ തുടര്‍ന്നാല്‍ ജലനിരപ്പ് വീണ്ടും ഉയരാന്‍ സാധ്യത, അണക്കെട്ട് പഴയതാണ്, മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് സർക്കാരിനെ അറിയിച്ചതായി ഗവര്‍ണര്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. 137.60 അടിയാണ് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ള ജലനിരപ്പ്. എന്നാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. അതേസമയം വൃഷ്ടി പ്രദേശത്ത് മഴ തുടര്‍ന്നാല്‍ ജലനിരപ്പ് വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുകയുണ്ടായി. ലഭ്യമാകുന്ന കണക്കുകൾ അനുസരിച്ച് വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കന്‍ഡില്‍ 2200 ഘനയടി (ക്യുസെക്സ്) ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്.
കൂടാതെ തമിഴ്നാട്ടിലേക്ക് സെക്കന്‍ഡില്‍ 2077.42 ഘനയടി ജലമാണ് ഒഴുകുന്നത്. കഴിഞ്ഞ ദിവസം സെക്കന്‍ഡില്‍ 2200 ഘനയടി വെള്ളമാണ് ടണല്‍ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോയിരുന്നത്. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ പരമാവധി അളവായിരുന്നു ഇത് എന്നും അധികൃതർ വ്യക്തമാക്കി.
അതോടൊപ്പം ജലനിരപ്പ് 138 അടിയിലേക്ക് എത്തുന്നതോടെ രണ്ടാമത്തെ അറിയിപ്പ് തമിഴ്നാട് കേരളത്തിന് നല്‍കുന്നതാണ്. 140 അടിയില്‍ ആദ്യ മുന്നറിയിപ്പും 141 അടിയില്‍ രണ്ടാമത്തെ മുന്നറിയിപ്പും 142 അടിയില്‍ മൂന്നാമത്തെയും അവസാനത്തെയും മുന്നറിയിപ്പ് തമിഴ്നാട് കേരളത്തിന് നല്‍കുകയും ചെയ്യും. എന്നാൽ കേരളം-തമിഴ്നാട് സര്‍ക്കാരുകളുടെ ഉന്നതതല യോഗം വൈകിട്ട് മൂന്നിന് നടക്കുന്നതാണ്. കൂടാതെ, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തിരുവനന്തപുരത്തും ഇടുക്കിയിലും പ്രത്യേക യോഗങ്ങള്‍ ഇന്ന് ചേരുന്നുമുണ്ട്.
അതേസമയം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴക്കമുള്ളതാണ്. പുതിയ അണക്കെട്ട് വേണം. വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നതില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കോടതി ഇടപെടണം എന്ന അഭിപ്രായവും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാറില്‍ സ്പില്വേ ഷട്ടര് തുറന്ന് നിയന്ത്രിത അളവില് വെള്ളം ഒഴുക്കണമെന്ന് ആവശ്യപ്പെട്ട് കേരളം തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന് കത്തയയ്ക്കുകയുണ്ടായി . തുലാവര്ഷം എത്തുമ്പോള് ജലനിരപ്പ് വേഗത്തില് ഉയരാന് ഇടയുണ്ട്. അനിയന്ത്രിതമായി വെള്ളം ഒഴുക്കി വിടാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് സംസ്ഥാന സര്ക്കാര് കത്തില് ആവശ്യപ്പെടുകയുണ്ടായി.
ഇന്ന് തമിഴ്നാട് ഉദ്യോഗസ്ഥർ ഉൾപ്പെട്ട യോഗം ചേരുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാനാണ് യോഗം ചേരുക. ജില്ലാ കളക്ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിലാണ് യോഗം. രാവിലെ 11 മണിക്ക് വണ്ടിപെരിയാറിലാണ് യോഗം ചേരുക. എഡിഎം, ജില്ലാ പൊലീസ് മേധാവി,തഹസില്ദാര്, ജനപ്രതിനിധികള് തുടങ്ങിയവര് യോഗത്തിൽ പങ്കെടുക്കുന്നതാണ്.
https://www.facebook.com/Malayalivartha
























