വില്‍ക്കാനുണ്ട് വിമാനത്താവളങ്ങള്‍; ബിജെപി സർക്കാരിന്റെ ലക്‌ഷ്യം അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ വില്‍ക്കാൻ: മിനിമം പാട്ടത്തുകപോലും നിശ്ചയിക്കാതെയാണ് മിക്ക വിമാനത്താവളങ്ങളും സ്വകാര്യമേഖലയ്ക്ക് കൈമാറിയതെന്നാണ് ജീവനക്കാരുടെ സംഘടന

തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പെടെ ആറ് വിമാനത്താവളങ്ങള്‍ വ്യവസായപ്രമുഖന്‍ അദാനിക്ക് മോദി വിറ്റതിനു പിന്നാലെ 13 വിമാനത്താവളങ്ങള്‍ കൂടി ഉടന്‍ വില്‍ക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലെതന്നെ കരിപ്പൂര്‍ വിമാനത്താവളവും ഏറെ വര്‍ഷങ്ങള്‍ക്കുള്ളില്‍ അദാനി കൈവശപ്പെടുത്തുമെന്നാണ് സൂചന.
ഉടന്‍ വില്‍ക്കാനുള്ള വിമാനത്താവളങ്ങളുടെ പട്ടിക എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന് കൈമാറിയതോടെ രാജ്യത്തെ വിമാനനിയന്ത്രം മോദിയുടെ സ്വന്തക്കാരുടെ കൈവശത്തിലും നിയന്ത്രണത്തിലുമായി മാറും. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ വില്‍ക്കാനാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യം.
കൈമാറ്റം ചെയ്യുന്ന വിമാനത്താവളങ്ങള്‍ 50 വര്‍ഷത്തേക്കാണ് വിട്ടുകൊടുക്കുക. മുല്ലപ്പെരിയാര്‍ അണക്കെട്ടുകരാര്‍ പോലെ ഒരു കാലത്തും അവകാശം തിരികെ കിട്ടാത്തവിധം വിവിധ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ സ്വകാര്യ കോടീശ്വരന്‍മാര്‍ക്ക് തീറെഴുതിക്കൊടുക്കുകയാണ്.
യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ലാഭം പങ്കുവയ്ക്കുമെന്നാണ് കരാറെങ്കിലും നിലവിലെ സാഹചര്യത്തില്‍ നഷ്ടത്തിന്റെ കണക്കു മാത്രമെ സ്വകാര്യ വ്യക്തികള്‍ പുറത്തുകാണിക്കാനിടയുള്ളു. ഓരോ കച്ചവടത്തിനും കരാറിനും പിന്നില്‍ വന്‍കിട ബിനാമികളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ ഇതോടകം കൈമാറ്റം ചെയ്തുകഴിഞ്ഞു. കോണ്‍ഗ്രസാണ് വിമാനത്താവളങ്ങള്‍ വിറ്റഴിച്ചുതുടങ്ങിയതെന്ന് ബിജെപി ആരോപിക്കുമ്പോഴും കൂടുതല്‍ കച്ചവടം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് നടന്നുകൊണ്ടിരിക്കുന്നത്.
2019ല്‍ തിരുവനന്തപുരം, മംഗളൂരു, ജയ്പുര്‍, അഹമ്മദാബാദ്, ലഖ്നൗ, ഗുവാഹത്തി വിമാനത്താവളങ്ങളാണ് ബിജെപി സര്‍ക്കാര്‍ അദാനിക്ക് വില്‍ക്കാന്‍ കരാറായത്. ഈ വര്‍ഷം വിവിധ റെയില്‍വേ സ്‌റ്റേഷനുകളും ട്രെയിനുകളും രണ്ട് പൊതുമേഖലാ ബാങ്കുകളും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും വില്‍ക്കുമെന്ന് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത ഘട്ടമായി ആറ് വലിയ വിമാനത്താവളങ്ങളും ഏഴ് ചെറിയ വിമാനത്താവളങ്ങളും വില്‍ക്കാനാണ് തീരുമാനം. ഒരു വലിയ വിമാനത്താവളത്തിനൊപ്പം ചെറുത് കൂടി ബന്ധിപ്പിച്ചാണ് വില്‍ക്കാന്‍ തീരുമാനമായിരിക്കുന്നത്. വാരണാസിക്കൊപ്പം കുശിനഗര്‍, ഗയ വിമാനത്താവളങ്ങളും അമൃത്സറിനൊപ്പം കാങ്ഡ, ഭുവനേശ്വറിനൊപ്പം തിരുപ്പതി, റായ്പ്പുരിനൊപ്പം ഔറംഗാബാദ്, ഇന്‍ഡോറിനൊപ്പം ജബല്‍പ്പുര്‍, തിരുച്ചിയ്ക്കൊപ്പം ഹൂബ്ളി എന്നിങ്ങനെയാണ് വില്‍ക്കാന്‍ എയര്‍പോര്‍ട്ടുകള്‍ വെച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ് 2071 വരെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പുകാര്‍ അദാനിയായിരിക്കും. അതിനുശേഷം അവകാശം തിരികെ കിട്ടിയാല്‍ ഭാഗ്യം. അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയര്‍പോര്‍ട്ട് ഓഫിസര്‍ ജി.മധുസൂദന റാവു എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി.രവീന്ദ്രനില്‍നിന്ന് ചുമതലയേറ്റതോടെ എയര്‍പോര്‍ട്ട് അതാനിയുടെ കൈകളിലെത്തിക്കഴിഞ്ഞു.
എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ അടുത്ത ആറു മാസം കൂടി അദാനി സംഘത്തോടൊപ്പം പ്രവര്‍ത്തിക്കാമെന്ന് കരാറുണ്ട്.
രണ്ടു വര്‍ഷം മുമ്പ് എയര്‍പോര്‍ട്ട് അതോറിറ്റി വിളിച്ച ടെന്‍ഡറില്‍ സംസ്ഥാന സര്‍ക്കാരും പങ്കെടുത്തെങ്കിലും കരാര്‍ അദാനി ഗ്രൂപ്പിനാണ് അവകാശം ലഭിച്ചത്.
അദാനി ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനു കീഴിലാണ് ഇനിമുതല്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം. വിമാനത്താവളത്തില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് അദാനി ഗ്രൂപ്പിന്റെ ആദ്യ പ്രവര്‍ത്തനം.
ദീര്‍ഘനാളായി അടഞ്ഞു കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് ഉടന്‍ തുറക്കും. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പോലെയുള്ള തന്ത്രപ്രധാന ചുമതലകള്‍ എയര്‍പോര്‍ട്ട് അതോറിറ്റിതന്നെ തുടര്‍ന്നും നിര്‍വ്വഹിക്കും.
കേരളത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏക വിമാനത്താവളമായ കരിപ്പൂര്‍ അടക്കം 25 വിമാനത്താവളങ്ങള്‍ ഏറെ വൈകാതെ സ്വകാര്യ സംരംഭകര്‍ക്ക് വില്‍ക്കാനാണ് കേന്ദ്രതീരുമാനം. ഇതിലൂടെ 20,782കോടി സമാഹരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. 2023ല്‍ കരിപ്പൂര്‍ വിമാനത്താവളം കൈമാറാനാണ് തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തികള്‍ വിറ്റഴിച്ച് ആറുലക്ഷം കോടി സ്വരൂപിക്കാനുള്ള പാക്കേജിന്റെ ഭാഗമായാണ് കരിപ്പൂര്‍ വിമാനത്താവളം വില്‍ക്കുന്നത്.
നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ മേഖലയിലായതിനാല്‍ താല്‍ക്കാലിക ആശങ്ക വേണ്ട.
കൊവിഡിന് മുന്‍പ് പ്രതിവര്‍ഷം 50 ലക്ഷം യാത്രക്കാരെ വരെ കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ ഏഷ്യാ-പസഫിക് മേഖലയിലെ വിമാനത്താവളങ്ങളില്‍ ഒന്നാമതായിരുന്നു തിരുവനന്തപുരം വിമാനത്താവളം. 34 സേവനങ്ങളുടെ മേന്മയിലാണ് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ പുരസ്‌കാരം തിരുവനന്തപുരത്തിന് ലഭിച്ചത്.
കരിപ്പൂര്‍ വിമാനത്താവളമാവട്ടെ ലാഭക്കണക്കില്‍ മുന്നിലാണ്. പ്രതിവര്‍ഷം കരിപ്പൂരിന്റെ പ്രവര്‍ത്തന ലാഭം 120കോടി വരെയെത്താറുണ്ട്. റണ്‍വേയുടെ പ്രശ്‌നം കാരണം വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ അനുമതിയില്ല. എന്നിട്ടും സംസ്ഥാനത്ത് ഏറ്റവും പ്രവാസികളെത്തുന്നത് കരിപ്പൂരിലാണ്. 4.60ലക്ഷം പ്രവാസികളാണ് കഴിഞ്ഞവര്‍ഷം കരിപ്പൂരിലെത്തിയത്.
കരിപ്പൂരിലെ റണ്‍വേ വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതില്‍ അടക്കം നിരവധി നടപടികള്‍ക്ക് സംസ്ഥാനത്തിന്റെ പിന്തുണ ആവശ്യമാണ്.
അദാനിയുടെ നിയന്ത്രണത്തിലുള്ള മംഗളുരു, ലക്നൗ, അഹമ്മദാബാദ്, ജയ്പൂര്‍, ഗുവാഹത്തി, വാരണാസി, അമൃത്സര്‍, ഭുവനേശ്വര്‍, ഇന്‍ഡോര്‍, ട്രിച്ചി വിമാനത്താവളങ്ങളില്‍
നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസുകളുണ്ടാവും. കൂടുതല്‍ നഗരങ്ങളിലേക്ക് കണക്ടിവിറ്റിയും ലോകോത്തര സൗകര്യങ്ങളുമുണ്ടാകുമെന്നാണ് അവകാശവാദം. സര്‍വീസുകള്‍ കൂടുമ്പോള്‍ ടിക്കറ്റ് നിരക്കും കുറയുമെന്നാണ് വാദമെങ്കിലും ഇതുണ്ടാകുമോ എന്നു വ്യക്തമല്ല.
അതേസമയം, ആസ്തികള്‍ക്ക് മതിപ്പുവില നിശ്ചയിക്കാതെ വിമാനത്താവളം സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നും ആക്ഷേപമുയരുന്നുണ്ട്. മിനിമം പാട്ടത്തുകപോലും നിശ്ചയിക്കാതെയാണ് മിക്ക വിമാനത്താവളങ്ങളും സ്വകാര്യമേഖലയ്ക്ക് കൈമാറിയതെന്നാണ് ജീവനക്കാരുടെ സംഘടന പറയുന്നത്.
https://www.facebook.com/Malayalivartha
























