ഈ അവസരം കളഞ്ഞാല്‍ തീര്‍ന്നു... മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യം ശക്തമാകുമ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും ഡിസംബറില്‍ നടത്തുന്ന ചര്‍ച്ച ഏറെ നിര്‍ണായകം; രണ്ട് സംസ്ഥാനങ്ങളുടേയും താത്പര്യങ്ങള്‍ സംരക്ഷിച്ചാല്‍ പുതിയ ഡാം നടക്കും; അനുമതി കിട്ടിയാല്‍ പുതിയ ഡാം 3 വര്‍ഷത്തിനകം

ഒരിടവേളയ്ക്ക് ശേഷം മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം ശക്തമാകുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ അനുകൂല നിലപാടും കേരളത്തിന് അനുകൂലമാണ്. കേരളത്തിന്റെ സുരക്ഷാ പ്രശ്‌നം തമിഴ്‌നാടിനെ ബോധ്യപ്പെടുത്തുകയും അവരുടെ ആവശ്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്താല്‍ പുതിയ ഡാം എന്ന സ്വപ്നം നടക്കും. ചെന്നൈയില്‍ പിണറായി വിജയനും സ്റ്റാലിനും തമ്മില്‍ ഡിസംബറില്‍ നടക്കുന്ന ചര്‍ച്ച ഏറെ നിര്‍ണായകമാകും.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കണമെങ്കില്‍ തമിഴ്‌നാടിന്റെ അനുമതി വാങ്ങണമെന്നാണു സുപ്രീംകോടതി നിര്‍ദേശം. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി പുതിയ ഡാം നിര്‍മിക്കാന്‍ തമിഴ്‌നാട് തയാറായാല്‍, അണക്കെട്ടു നിര്‍മിക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണു കേരളത്തിന്റെ നീക്കം. തമിഴ്‌നാട് സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കാന്‍ തമിഴ്‌നാട് അനുമതി നല്‍കിയാല്‍ കേരളം 3 വര്‍ഷത്തിനുള്ളില്‍ ഡാം പണിയാന്‍ സാധിക്കും. ഇതു മുന്നില്‍ കണ്ടാണ് സംസ്ഥാന ജലവിഭവ വകുപ്പ് പുതുതായി നിര്‍മിക്കാന്‍ ഉദേ!ശിക്കുന്ന ഡാമിന്റെ വിശദ ഡിപിആര്‍ തയാറാക്കുന്നത്.
പുതിയ അണക്കെട്ടില്‍ വെള്ളം നിറച്ച് സുരക്ഷാപരിശോധന നടത്തിയശേഷം, പഴയ ഡാം പൊളിക്കാനാണ് ആലോചന. ഡീകമ്മിഷന്‍ ചെയ്യുമ്പോള്‍ അടിഞ്ഞു കൂടുന്ന അവശിഷ്ടങ്ങളുടെ കണക്കും തയാറാക്കും. വനമേഖലയായതിനാല്‍ ഇതു അടിയന്തരമായി നീക്കം ചെയ്യാന്‍ കര്‍മപദ്ധതിയും തയാറാക്കും.
ഇടുക്കി ജില്ലയില്‍ കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 366 മീറ്റര്‍ താഴെയാണ് പുതിയ അണക്കെട്ടിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പെരിയാര്‍ കടുവ സങ്കേതത്തിന്റെ പരിധിയിലാണ് ഈ പ്രദേശം.
പുതിയ അണക്കെട്ടു നിര്‍മിക്കുന്നതിനു മുന്നോടിയായി പരിസ്ഥിതി ആഘാത പഠനം പൂര്‍ത്തിയാക്കി അംഗീകാരത്തിനായി നല്‍കണം. കരാര്‍ ഏജന്‍സിയായ ഹൈദരാബാദിലെ പ്രഗതി ലാബ്‌സ് ആന്‍ഡ് കണ്‍സല്‍റ്റന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെയാണ് പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. വര്‍ഷ കാലം, വര്‍ഷ കാലത്തിനു മുന്‍പുള്ള സാഹചര്യം, ശിശിര കാലം എന്നിവ മുല്ലപ്പെരിയാര്‍ മേഖലയിലെ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്നിവയാണ് പരിസ്ഥിതി ആഘാത പഠന വിധേയമാക്കുന്ന വിഷയങ്ങള്‍. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ അണക്കെട്ട് നിര്‍മാണത്തെക്കുറിച്ച് തീരുമാനമെടുക്കുക.
ഡിപിആര്‍ തയാറാക്കിയ ശേഷം, അണക്കെട്ടു സംബന്ധിച്ച സ്ഥലത്തിന്റെ വിവരങ്ങള്‍, പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് തുടങ്ങിയവ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി സമര്‍പ്പിക്കണം. വനം പരിസ്ഥിതി മന്ത്രാലയം പച്ചക്കൊടി കാട്ടിയാല്‍ അന്തിമ അനുമതിക്കായി കേന്ദ്ര ജലകമ്മിഷന് നല്‍കണം.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നീരൊഴുക്ക് കൂടി. ജലനിരപ്പ് 138.05 അടിയിലെത്തി. സെക്കന്‍ഡില്‍ 5,800 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. ഇതില്‍ 2,300 ഘനയടിവെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. സ്പില്‍വേ ഷട്ടറുകള്‍ നാളെ തുറക്കും. നാളെ രാവിലെ ഏഴു മണിക്ക് ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചു. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.
അതിനിടെ, കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കേസില്‍ വാദം കേള്‍ക്കും. അണക്കെട്ടിന്റെ ജലനിരപ്പ് പരിധിയില്‍ മാറ്റംവരുത്തേണ്ട സാഹചര്യം ഇല്ലെന്ന് മേല്‍നോട്ട സമിതി ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഇതില്‍ കേരളം ഇന്ന് മറുപടി സമര്‍പ്പിക്കും. ജലനിരപ്പ് പരമാവധി 139 അടിയായി ക്രമീകരിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. നിലവിലെ റൂള്‍ കര്‍വ് 136 അടിയായി നിജപ്പെടുത്തണമെന്നും കേരളം ആവശ്യപ്പെടും.
https://www.facebook.com/Malayalivartha

























