പറഞ്ഞ വാക്ക് പാലിച്ചില്ലേൽ കസേരയും തൂക്കും! ഏറ്റെടുത്ത ഭൂമിക്ക് മുഴുവൻ പണം നൽകാത്തതിനെ തുടർന്ന് ട്രഷറിയിലെ കസേരകൾ ജപ്തിചെയ്തു, ജീവനക്കാരിൽ പകുതിപേർക്കും ഇരിക്കാൻ സീറ്റില്ല; അവസാനം പൊതുജനത്തിന്റെ കസേര എടുത്ത് ഉദ്യോഗസ്ഥർ
സർക്കാർ സ്ഥാപനമാണേലും പറഞ്ഞ വാക്ക് പാലിച്ചില്ലേൽ അത് കസേരയാണേലും തൂക്കിയെടുക്കും. നിയമം എല്ലാവർക്കും ഒരുപോലെ തന്നെയാണ് എന്ന് ഓർമിപ്പിക്കുന്ന ഒരു സംഭവമാണ് പത്തനംതിട്ടയിൽ നടന്നിരിക്കുന്നത്. ഏറ്റെടുത്ത ഭൂമിക്ക് മുഴുവൻ പണം നൽകാത്തതിനെ തുടർന്ന് ട്രഷറിയിലെ കസേരകൾ ജപ്തിചെയ്തിരിക്കുകയാണ് അധികൃതർ. പത്ത് കസേരകളാണ് ഇത്തരത്തിൽ ജപ്തി ചെയ്തത്. കല്ലട ജലസേചന പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് പണം മുഴുവൻ നൽകാത്തതിനെ തുടർന്നാണ് പത്തനംതിട്ട സബ് ട്രഷറിയിലെ കസേരകൾ അധികൃതർ കഴിഞ്ഞ ദിവസം ജപ്തി ചെയ്തത്.
പന്തളം തോന്നല്ലൂർ സ്വദേശിനി ഓമന നൽകിയ ഹർജിയിലാണ് ജപ്തി ഉത്തരവ് പുറപ്പെടുവിച്ചത്. 1988 ൽ ഏറ്റെടുത്ത 13 സെന്റ് ഭൂമിക്ക് ഹൈക്കോടതി അനുവദിച്ച നഷ്ടപരിഹാരത്തുക മുഴുവനായും നൽകാത്തതിനെ തുടർന്ന് ജപ്തിക്ക് ഉത്തരവിടുകയായിരുന്നു. സബ് ട്രഷറിയിലെ കംപ്യൂട്ടറുകളും ഫർണിച്ചറും ജപ്തി ചെയ്യാനായിരുന്നു കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ കംപ്യൂട്ടറുകൾ ജപ്തിയിൽ നിന്ന് ഒഴിവാക്കുകയുണ്ടായി.
അതേസമയം പദ്ധതിക്കായി ഏറ്റെടുത്ത 2.47 സെന്റ് ഭൂമിക്ക് നഷ്ടപരിഹാരമായി ഒരുലക്ഷത്തിനാലായിരം രൂപ നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. എന്നാൽ പണം മുഴുവൻ നൽകുന്നതിൽ ഇവിടത്തെ ഉദ്യോഗസ്ഥർ വീഴ്ച വരുത്തി. ഇതേതുടർന്ന് നഷ്ടപരിഹാരത്തുകയിൽ 76,384 രൂപ ബാക്കിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി സബ് കോടതിയെ സമീപിച്ചത്.
എന്നാൽ കസേരകൾ കൊണ്ടുപോയതോടെ ജീവനക്കാരിൽ പകുതിപേർക്കും ഇരിക്കാൻ സീറ്റില്ലാതെയായി. അങ്ങനെ പൊതുജനത്തിന് ഉപയോഗിക്കാനായി ഇട്ടിരുന്ന കസേരകൾ എടുത്താണ് പലരും ജോലി തുടർന്നത്. ഓഫീസ് പ്രവർത്തനം ഭാഗികമായി തടസ്സപ്പെടുകയുണ്ടായി. എന്നാൽ ഇതുകേട്ട പൊതുജനം കയ്യടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























