മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിയിലേക്ക് തമിഴ്നാടിന്‍റെ രണ്ടാമത്തെ മുന്നറിയിപ്പും ജാഗ്രതയോടെ കേരളം

വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കന്‍ഡില്‍ 5800 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. തമിഴ്നാട് സെക്കന്‍ഡില്‍ 2300 ഘനയടി വെള്ളമാണ് ടണല്‍ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകുന്നത്. അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി നാളെ രാവിലെ ഏഴു മണി മുതല്‍ സ്പില്‍വേയിലൂടെ ജലം പുറത്തേക്ക് ഒഴുക്കാന്‍ സാധ്യതയുണ്ടെന്ന് തമിഴ്നാട് ജല വിഭവവകുപ്പ് അധികൃതര്‍ അറിയിക്കുകയായിരുന്നു. ജലനിരപ്പ് താഴാത്ത സ്ഥിതിക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കുന്ന
കാര്യം ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. 138 അടിയായാൽ മുല്ലപ്പെരിയാര്‍ തുറന്നുവിടും എന്ന തീരുമാനം നേരത്തേ കൈക്കൊണ്ടിരുന്നു.
മുല്ലപ്പെരിയാര്‍ ഡാം തുറക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത കൈവിടരുതെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നുണ്ട്. 20 റവന്യൂ ഉദ്യോഗസ്ഥന്മാര്‍ക്ക് 20 ക്യാമ്പുകളുടെ ചുമതല നല്‍കിയിട്ടുണ്ട്. കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും പ്രത്യേക ക്യാമ്പുകള്‍ സജ്ജമാണ്.സമൂഹമാധ്യമങ്ങളിലൂടെയുള്ള അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നിയമനടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. അണക്കെട്ടില്‍ നിന്ന് തുറന്നു വിടുന്ന വെള്ളം കടന്നു വരുന്ന പെരിയാറിന്‍റെ ഇരുവശങ്ങളിലും താമസിക്കുന്നവരെ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരുടെയോ ചുമതലപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെയോ നിര്‍ദേശ പ്രകാരം ഇന്ന് രാവിലെ ഏഴു മണി മുതല്‍ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. ഇവര്‍ക്ക് മാറാനുള്ള വാഹന സൗകര്യം അതാത് സ്ഥലത്ത് ഏര്‍പ്പാടാക്കിയിട്ടുണ്ട്. തികച്ചും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ക്യാമ്പുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ക്യാമ്പുലും ചാര്‍ജ് ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യത്തിനായി എല്ലായിടത്തും ടീമിനെ സജ്ജികരിച്ചിട്ടുണ്ട്. ക്യാമ്ബിലേക്ക് മാറുന്നവരുടെ വീടുകളില്‍ പൊലീസ് നൈറ്റ് പട്രോളിങ് ഏര്‍പ്പാടാക്കിയതാനും ജില്ലാ കലക്ടര്‍ അറിയിച്ചു.
എന്തായാലും, മുല്ലപ്പെരിയാര്‍ ഡാമിനെ കുറിച്ച് വലിയ ആശങ്കകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അളുകള്‍ പങ്കുവയ്ക്കുന്നത്. പുതിയ ഡാം നിര്‍മ്മിക്കണമെന്നും മറ്റും ആവശ്യങ്ങള്‍ ശക്തമായി ഉയരുന്നുണ്ട്. മുഖ്യമന്ത്രിയ്ക്കും അധികൃതര്‍ക്കുമെതിരെ വലിയ വിമര്‍ശനങ്ങളും വന്നുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha

























