മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139. 5 അടിയായി ക്രമീകരിക്കണം;. നവംബര്‍ 10 വരെ ഈ നില തുടരണം; സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് തയ്യാറാക്കിയ റൂള്‍കര്‍വ് സ്വീകാര്യമല്ല; മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതി വിധി ഇങ്ങനെ

മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതി വിധി വന്നു . മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139. 5 അടിയായി ക്രമീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. നവംബര്‍ 10 വരെ ഈ നില തുടരണമെന്നും കോടതി . മേല്‍നോട്ട സമിതി തീരുമാനം അംഗീകരിച്ചാണ് സുപ്രീം കോടതി നിര്‍ദേശം പുറപ്പെടുവിച്ചത് . നവംബര്‍ 10ന് കേസ് വീണ്ടും പരിഗണിക്കുവാൻ ഇരിക്കുകയാണ് .എന്നാൽ സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് തയ്യാറാക്കിയ റൂള്‍കര്‍വ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നത് അഗീകരിക്കാനാകില്ലെന്നാണ് കേരളത്തിന്റെ നിലപാട്.മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും അഞ്ച് ജില്ലകളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും 30 ലക്ഷം ജനങ്ങളുടെ ജീവന്റെ വിഷയത്തിലുള്ള ആശങ്കയ്ക്ക് പ്രാധാന്യം നല്‍കണമെന്നും കേരളം സുപ്രിംകോടതിയെ അറിയിച്ചു .
സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം മേൽനോട്ട സമിതി വിളിച്ച കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുടെ യോഗത്തിൽ കേരളം ആശങ്കകൾ അറിയിച്ചിരുന്നു. യോഗത്തിൽ കേരളത്തിന്റെ 137 അടിയാക്കി ജലനിരപ്പ് കുറക്കുക എന്ന ആവശ്യത്തോട് അനുകൂല നിലപാടായിരുന്നു മേൽനോട്ട സമിതി സ്വീകരിച്ചത്. എന്നാൽ പിന്നീട് സുപ്രീംകോടതിയിൽ എത്തിയപ്പോൾ വിപരീത നിലപാടാണ് മേൽനോട്ട സമിതി സ്വീകരിച്ചത്. ഇതിനെ എതിർത്ത കേരളത്തോട് നിലപാട് ഇന്ന് അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു
ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകള്‍ മേല്‍നോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം കോടതിയെ അറിയിച്ചിരുന്നു. നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്നും പുതിയ അണക്കെട്ടാണ് ശാശ്വത പരിഹാരമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി. ഇതേതുടര്‍ന്ന് ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പും പുറപ്പെടുവിച്ചു. ജലനിരപ്പ് താഴ്‌ന്നില്ലയെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാം നാളെ രാവിലെ ഏഴിന് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്.
അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്‌തമായ മഴയാണുള്ളത്.ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍ ഇന്ന് രാവിലെ മുല്ലപ്പെരിയാറിലെത്തി സ്‌ഥിതിഗതികള്‍ വിലയിരുത്തി. ആശങ്ക വേണ്ടെന്നും ഡാം തുറക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയതായും മന്ത്രി അറിയിച്ചു.പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മാറ്റി പാര്‍പ്പിക്കേണ്ടവരെ ഇന്ന് ക്യാമ്ബിലേക്ക് മാറ്റും. മാറ്റി പാര്‍പ്പിക്കേണ്ടവരുടെ പട്ടികയടക്കം മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. തമിഴ്‌നാട് കൊണ്ടുപോകേണ്ട വെള്ളത്തിന്റെ അളവ് 2300 ഘനയടിയായി തുടരുകയാണ്.
https://www.facebook.com/Malayalivartha

























