ഒരു വർഷത്തിന് ശേഷം പുറത്തേക്ക്; ബിനീഷ് കോടിയേരിക്ക് ജാമ്യം

കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. അറസ്റ്റിലായി ഒരു വർഷം നാളെ പൂർത്തിയാകാനിരിക്കെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കർണ്ണാടക ഹൈക്കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലായിരുന്നു ബിനീഷ് കോടിയേരി അറസ്റ്റിലായത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസിലെ നാലാം പ്രതിയാണ് ബിനീഷ്.
ബംഗളുരു മയക്കു മരുന്നു കേസിൽ കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ് അറസ്റ്റിലായതിനു പിന്നാലെയാണ് ബിനീഷും കുടുങ്ങിയത്. 2020 ഓഗസ്റ്റിൽ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ ലഹരിക്കേസിൽ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തതോടെയാണ് ബിനീഷിന്റെ അടിത്തറ ഇളകാൻ തുടങ്ങിയത് .
അനൂപിനെ ചോദ്യം ചെയ്തപ്പോൾ ആദായ നികുതി നൽകാതെയുള്ള ഇടപാടുകളെക്കുറിച്ചു സൂചന കിട്ടി. ഈ വിഷയത്തിൽ ബിനീഷിന്റെ പേര് കൂടെ കേട്ട് തുടങ്ങിയതോടെ ഇഡി കേസ് രജിസ്റ്റർ ചെയ്തു. അനൂപുമായി പരിചയമുണ്ടെന്നായിരുന്നു ബിനീഷ് മൊഴി നൽകിയത് . ബെംഗളൂരുവിൽ ഹോട്ടൽ നടത്താനായി പണം വായ്പ നൽകിയതല്ലാതെ മറ്റ് ഇടപാടുകളില്ലെന്നും ബിനീഷ് പറഞ്ഞു. എന്നാൽ അക്കൗണ്ടുകളിലെ പണമിടപാട് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്യുകയായിരുന്നു .
ചില ലഹരി പാർട്ടികളിൽ അനൂപിനൊപ്പം ബിനീഷും പങ്കെടുത്തിട്ടുണ്ടെന്ന സാക്ഷി മൊഴികൾ ബിനീഷിനു കുരുക്കായി മാറുക കൂടി ചെയ്തു . ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയിഡ് നടന്നു. അനൂപിന്റെ ഡെബിറ്റ് കാർഡ് കണ്ടെടുക്കുകയും ചെയ്തു . കാർഡിനു പിന്നിൽ ബിനീഷിന്റെ ഒപ്പായിരുന്നെന്നും ഉദ്യോഗസ്ഥർ വാദം ഉയർത്തുകയും ചെയ്തു . അനൂപ് ബിനീഷിന്റെ ബെനാമിയാണെന്നും ബിനീഷ് ഡയറക്ടറായ ബീക്യാപിറ്റൽ ഫോറെക്‌സ് ട്രേഡിങ്, ബീക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ് എന്നിവ കടലാസ് കമ്പനികളാണെന്നുമാണ് ഇഡി ഉയർത്തിയ വാദം.
എന്നാൽ തന്റെ അക്കൗണ്ടിലുള്ളത് ബിസിനസ്, സിനിമ എന്നിവയിൽനിന്നുള്ള വരുമാനമാണെന്നാണ് ബിനീഷ് പറയുന്നത് . 14 ദിവസം ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്തു കഴിയുകയുണ്ടായി . നവംബർ 11 മുതൽ ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണു ബിനീഷ് കഴിയുന്നത് . അനൂപും റിജേഷും ഇതേ ജയിലിൽ തന്നെയുണ്ട് .
ജാമ്യം ലഭിക്കാതെ ബിനീഷ് ജയിലിൽ തുടരുവാനുള്ള കാരണം വിചാരണയിലെ ഇഴച്ചിലായിരുന്നു . ജാമ്യഹർജി ഡിസംബറിലും ഈ ഫെബ്രുവരിയിലും വിചാരണക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ ബിനീഷ് ഏപ്രിലിൽ കർണാടക ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു . 7 മാസത്തിനിടെ 3 ബെഞ്ചുകൾ വാദം കേട്ടു . ഒടുവിൽ നടന്ന വാദം ഈ മാസം 7നു പൂർത്തിയാകുകയായിരുന്നു.
https://www.facebook.com/Malayalivartha

























