ആവേശത്തോടെ ക്രൈസ്തവ സമൂഹം... മാര്‍പ്പാപ്പയെ നരേന്ദ്ര മോദി ഇന്ത്യയിലേക്കു ക്ഷണിക്കും; മാര്‍പ്പാപ്പയുടെ കേരള സന്ദര്‍ശനം പ്രതീക്ഷിച്ച് ക്രൈസ്തവ സമൂഹം; മാര്‍പ്പാപ്പയെ കേരളത്തിലെത്തിച്ചാല്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് ബിജെപിയും

ക്രൈസ്തവ സമൂഹത്തിന് വളരെ ആവേശം നല്‍കുന്ന വാര്‍ത്തയാണ് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാന്‍സിസ് മാര്‍പ്പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച ശനിയാഴ്ച ഉറപ്പായതോടെ പാപ്പയുടെ ഇന്ത്യാസന്ദര്‍ശനം പ്രത്യേകിച്ചും കേരള സന്ദര്‍ശനം പ്രതീക്ഷിച്ച് ക്രൈസ്തവ സമൂഹം. കേരളത്തിന്റെ രാഷ്ട്രീയം ഇതോടെ മാറിമറിയുമെന്നാണ് ബിജെപി കരുതുന്നത്.
ശനിയാഴ്ച ഇന്ത്യന്‍ സമയം 12 മണിയോടെയാണ് ഇരുവരും അരമണിക്കൂര്‍ തമ്മില്‍ക്കാണുക. മോദിയോട് മാര്‍പ്പാപ്പ എന്തെങ്കിലും പ്രത്യേകവിഷയം ഉന്നയിക്കുമോയെന്നാണു സഭകള്‍ ഉറ്റുനോക്കുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദിഷ്ട മതപരിവര്‍ത്തന ബില്ലിനെതിരേ ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മക്കാഡോ രംഗത്തുവന്നിരുന്നു.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ് ഏറ്റവുമൊടുവില്‍ ഇന്ത്യ സന്ദര്‍ശിച്ചത്. 1986ല്‍ കേരളത്തില്‍വന്ന അദ്ദേഹം 1999ല്‍ വീണ്ടും സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്‌പേയിയെ കണ്ടിരുന്നു. അത്തവണ കേരളത്തിലേക്കുവന്നില്ല. 2000ല്‍ വാജ്‌പേയ് വത്തിക്കാനില്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു. 1964ല്‍ പോള്‍ ആറാമനാണ് ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച മാര്‍പ്പാപ്പ.
സിറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലിമിസ്, ബോംബെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവര്‍ ഈ വര്‍ഷം ജനുവരിയില്‍ മോദിയെ സന്ദര്‍ശിച്ചപ്പോള്‍ മാര്‍പ്പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാന്‍മാര്‍ തുടങ്ങിയിടങ്ങളിലും മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തിയകാര്യം ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ മോദിയും പാപ്പയും നേരിട്ടുകാണുമ്പോള്‍ ഇക്കാര്യം ആവശ്യപ്പെടണമെന്നാണ് രാജ്യത്തെ ക്രൈസ്തവര്‍ ആഗ്രഹിക്കുന്നതെന്ന് കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു.
ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് സര്‍വേ നടത്താന്‍ അവിടത്തെ പിന്നാക്ക ക്ഷേമവകുപ്പിനു നല്‍കിയ നിര്‍ദേശവും വിവാദമായി. ഇതിനെതിരേ മക്കാഡോ നടത്തിയ പ്രസ്താവന വത്തിക്കാന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'വത്തിക്കാന്‍ ന്യൂസി'ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ രാജ്യത്തെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ എന്തെങ്കിലും പറയുമോയെന്നാണ് അറിയാനുള്ളത്.
ഗോവ, മണിപ്പുര്‍ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കേ മോദി മാര്‍പ്പാപ്പ കൂടിക്കാഴ്ച ബി.ജെ.പി.യെ സന്തോഷിപ്പിക്കുന്നതാണ്.
അതേസമയം ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആര്‍.എസ്.എസ്. അജന്‍ഡകള്‍ക്ക് വഴിപ്പെടുന്ന ബി.ജെ.പി. നേതൃത്വത്തോട് നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് അടിപ്പെട്ട് സഭ സമരസപ്പെടുന്നതായി അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം പറയുന്നു. ഇത് ജനാധിപത്യവിരുദ്ധ സന്ദേശമാണ് നല്‍കുന്നതെന്നും എറണാകുളം സത്യദീപത്തിന്റെ മുഖപ്രസംഗം പറയുന്നു.
മാര്‍പാപ്പയെ ഭാരതത്തിലേക്കു ക്ഷണിക്കാന്‍ പ്രധാനമന്ത്രിക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്ന സഭാനേതൃത്വം ക്രൈസ്തവര്‍ക്കെതിരേ ആവര്‍ത്തിക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുന്നതില്‍ വേണ്ടവിധം നിലപാടുയര്‍ത്തിയില്ലെന്ന് ആക്ഷേപമുണ്ട്. ഇന്ത്യയിലേക്കുള്ള ക്ഷണം മാത്രമല്ല, ക്രൈസ്തവര്‍ക്കെതിരേ ഭാരതത്തില്‍ നടക്കുന്ന ആസൂത്രിത അതിക്രമവും ചര്‍ച്ചയാകുമോ എന്നാണറിയേണ്ടത്.
സ്റ്റാന്‍സ്വാമിയുടേതടക്കം നീതിക്കുവേണ്ടിയുള്ള നിലവിളികള്‍ നിര്‍ദയമാംവിധം നിളബ്ദമാക്കപ്പെട്ടത് എങ്ങനെയെന്ന് വിശദീകരിക്കപ്പെടുമോ എന്നും അറിയണമെന്നും എഡിറ്റോറിയല്‍ പറയുന്നു. മതനിരപേക്ഷ ഭാരതത്തില്‍ മതഭൂരിപക്ഷത്തിന്റെ പ്രതിനിധിയും പ്രതീകവുമായി ജനനായകര്‍ മാറിത്തീരുന്നത് അപലപനീയമാണെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.
"
https://www.facebook.com/Malayalivartha

























