തൃശൂർ ചേർപ്പിൽ നവവധു ഭർത്താവിനെയും കുടുംബത്തെയും കബളിപ്പിച്ച് വിവാഹ സമ്മാനമായി കിട്ടിയ സ്വർണാഭരണങ്ങളുമായി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി: സർക്കാർ ജീവനക്കാരിയായ കൂട്ടുകാരി രണ്ടാഴ്ച കാലത്തെ വിവാഹബന്ധം ഉപേക്ഷിച്ച് അടിച്ച് പൊളിച്ച് നടന്നത് പ്രചോദനമായ നവവധു ആ വഴി തന്നെ സ്വീകരിച്ചു: ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് ആശുപത്രിയിൽ

തൃശൂർ ചേർപ്പിൽ വിവാഹം കഴിഞ്ഞ അടുത്ത ദിവസം നവവധു കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി. വിവാഹ സമ്മാനമായി ലഭിച്ച പതിനൊന്നര പവൻ സ്വർണാഭരണങ്ങളുമായാണ് യുവതി മുങ്ങിയത്. ഭാര്യയുടെ കടന്നുകളയലിൽ മനംനൊന്ത് കഴിഞ്ഞ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലാണ്.
ദിവസങ്ങളോളം ഭർതൃ വീട്ടുകാരെയും കുടുംബത്തെയും പോലീസിനെയും വട്ടംകറക്കിയ ഇരുവരെയും ഒടുവിൽ മധുരയിൽ നിന്ന് പിടികൂടി. ഇക്കഴിഞ്ഞ 25നാണ് പഴുവിൽ സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയും ചാവക്കാട്ടുകാരനായ യുവാവും വിവാഹിതരായത്.
ഭർത്താവുമൊത്ത് അടുത്ത ദിവസം രാവിലെ ബാങ്ക് ഇടപാടിനെത്തിയ നവവധു ബാങ്കിന് സമീപം കാത്ത് നിന്ന കൂട്ടുകാരിക്കൊപ്പം സ്കൂട്ടറിൽ കയറിപ്പോവുകയായിരുന്നു. ഇതിനിടയിൽ ഭർത്താവിന്റെ മൊബൈൽ ഫോണും യുവതി കൈക്കലാക്കിരുന്നു. സർക്കാർ ജീവനക്കാരിയായ കൂട്ടുകാരി വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ് ഭർത്താവുമായി പിരിഞ്ഞയാളാണ്.
തൃശൂരിലെത്തിയ ഇവർ സ്കൂട്ടർ റെയിൽവേ സ്റ്റേഷനിൽ വച്ച് ടാക്സിയിൽ കറങ്ങി. ടാക്സി ഡ്രൈവറെക്കൊണ്ട് ചെന്നൈയിലേക്കുള്ള ട്രെയിനിന് 2 ടിക്കറ്റ് ബുക്ക് ചെയ്യിച്ചു. വസ്ത്രം എടുക്കണമെന്നു പറഞ്ഞ് തുണിക്കടയിൽ എത്തിയ യുവതികൾ ടാക്സിക്കാരനെ പുറത്തു നിർത്തി മറ്റൊരു വഴിയിലൂടെ കടന്നു കളയുകയും ചെയ്തു.
മറ്റൊരു ടാക്സിയിൽ കോട്ടയത്തെത്തിയ ഇവർ ട്രെയിനിൽ ചെന്നൈയിൽ എത്തി. പിന്നീട് മധുരയിലെ ലോഡ്ജിൽ മുറിയെടുത്ത് 2 ദിവസം താമസിച്ചു. ഇതിനു ശേഷം ട്രെയിൻ മാർഗ്ഗം പാലക്കാടെത്തിയ ഇവർ രാത്രി തൃശൂരിലേക്കു ടാക്സി വിളിച്ചെത്തി സ്കൂട്ടർ എടുത്ത് എറണാകുളം റയിൽവെ സ്‌റ്റേഷനിൽ കൊണ്ടുവച്ചു.
പണം നൽകാതെ യുവതികൾ മുങ്ങിയതാണെന്നു സംശയിച്ച മധുരയിലെ ലോഡ്ജുകാർ ഇവർ മുറിയെടുക്കാൻ തെളിവായി നൽകിയ നവവധുവിന്റെ കൂട്ടുകാരിയുടെ ഡ്രൈവിങ് ലൈസൻസിലെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടു. ഇവരുടെ അച്ഛന്റെ നമ്പറായിരുന്നു അത്. ഇദ്ദേഹം വിവരം അറിയിച്ചതിനെ തുടർന്ന് ലോഡ്ജിലെത്തിയ പൊലീസ് യുവതികൾ അവിടെയെത്തിയപ്പോൾ പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha























