അൻസി കബീറിന്‍റെ സംസ്ക്കാരം നടന്നു: ഓർമ്മകളിൽ വിതുമ്പി നാട്ടുകാർ... ആലംകോടിന് നഷ്ടമായത് നാടിന്റെ പ്രതീക്ഷയെ... നെഞ്ചുതകർന്ന് പിതാവ്

വാഹനാപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന്‍റെ സംസ്കാരം ആലംകോട് ജുമാ മസ്ജിദിൽ നടന്നു. അൻസിയുടെ മരണത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച അമ്മ റസീന ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. അൻസിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ആലംകോട് എന്ന ഗ്രാമം.
ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കി വച്ചായിരുന്നു അൻസി കബീർ വിട വാങ്ങിയത്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ അപകടം നടന്നത്. ഇന്ന് രാവിലെ അൻസിയുടെ പിതാവ് കബീർ വിദേശത്ത് നിന്ന് എത്തിയതിന് ശേഷമായിരുന്നു സംസ്ക്കാരം നടന്നത്.
അൻസിയെ കുറിച്ച് ബന്ധുക്കൾക്കും നാട്ടുകാർക്കും പറയാനുള്ളത് നല്ലത് മാത്രം. ചിലർ പല ഓർമ്മകളിൽ വിതുമ്പുകയും ചെയ്തു. നാടിന്റെ തന്നെ വലിയ പ്രതീക്ഷയായിരുന്നു അൻസിയെന്ന് നാട്ടുകാർ പറയുന്നു.
നാടിന്റെ പേര് എല്ലായിടത്തും ഉയർത്തിപ്പിടിക്കുന്ന തരത്തിലായിരുന്നു അൻസിയുടെ വളർച്ച. അൻസിയുടെ മരണവാർത്ത പലരും അറിഞ്ഞത് ഞെട്ടലോടെയായിരുന്നുവെന്ന് പ്രദേശവാസികൾ പ്രതികരിച്ചു.
ഇപ്പോഴും അൻസിയുടെ മരണം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും അവർ പറയുന്നു. നഷ്ടമായ വേദന പറഞ്ഞറിയിക്കുന്നതിലും കൂടുതലാണെന്നും നാട്ടുകാർ പറയുന്നു. സാധാരണ ഒരു അപകടമരണമാണെന്ന് പറയുമ്പോൾ പോലും ആലംകോടുകാർക്ക് നഷ്ടപ്പെട്ടത് വലിയൊരു പ്രതിഭയെത്തന്നെ ആയിരുന്നുവെന്ന് ഇവരുടെ വാക്കുകളിൽ നിന്ന് വ്യക്തം.
ഇരുപത്തിനാല് വയസ്സിനുള്ളിൽ ഈ പ്രതിഭകൾ വെട്ടിപ്പിടിച്ച വഴികൾ വലുതായിരുന്നു. ഇനിയും ഒരുപാട് ഏറെ സഞ്ചരിക്കാൻ ഉണ്ടായിരുന്ന അൻസി കബീർ അതെല്ലാം പാതി വഴിയിൽ നിർത്തി മടങ്ങിയതിന്റെ ഞെട്ടലിൽ തന്നെയാണ് ബന്ധുക്കളും സുഹൃത്തുക്കളും.
സമൂഹത്തിൽ നിന്നും, സമുദായത്തിൽ നിന്നും ഉണ്ടായ ഒട്ടേറെ എതിർപ്പുകളെ തന്റെ കഴിവ് കൊണ്ട് മറികടന്ന പെൺകുട്ടിയായിരുന്നു അൻസി കബീർ. ഒടുവിൽ അൻസിയുടെ കഴിവ് കണ്ട് അതിനെ പിന്തുണച്ച് ഒരു നാട് തന്നെ മുന്നോട്ടുവന്നു. മകളുടെ വിയോഗം താങ്ങാനാകാതെ വിഷം കഴിച്ച് ആശുപത്രിയിൽ തുടരുന്ന റസീന വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് ഇപ്പോൾ ഉറ്റവർ. വിദേശത്ത് നിന്ന് എത്തിയ അൻസിയുടെ പിതാവ് കബീറിനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബം.
ഇന്നലെ പുലർച്ചെ ഒരു മണിയോടെ എറണാകുളം ബൈപ്പാസിൽ വൈറ്റിലയ്ക്ക് അടുത്താണ് അൻസിയും സുഹൃത്ത് അഞ്ജനയും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. അന്‍സിയും അഞ്ജനയുമായി അടുത്ത സൗഹൃദമായിരുന്നു. ഈ യാത്ര ഇരുവരുടേയും അന്ത്യയാത്രയാവുകയായിരുന്നു.
നാലുപേരാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖ്, അബ്ദുൾ റഹ്മാൻ എന്നിവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ പൂര്‍ണമായും തകര്‍ന്നു. ഹ്രസ്വ ചിത്ര ഷൂട്ടിംഗിന് ശേഷം കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.
വർഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമാണ് തിരുവനന്തപുരം സ്വദേശിനിയായ അൻസിയും തൃശ്ശൂർ സ്വദേശിനിയായ അഞ്ജനയും. അൻസിക്കൊപ്പം നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് ആയുർവേദ ഡോക്ടർകൂടിയായ അഞ്ജന. 2019ലെ മിസ് കേരള മത്സരത്തിൽ അൻസി ഒന്നാം സ്ഥാനവും അഞജന രണ്ടാം സ്ഥാനവും നേടി. 2021ലെ മിസ് സൗത്ത് ഇന്ത്യ ആയും അൻസി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























