കോട്ടയത്ത് ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദുരൂഹതയെന്നു സൂചന

കോട്ടയം കുറിച്ചി കേളൻകവലയിൽ വയോധിക ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ ഹാളിനുള്ളിലും ഭർത്താവിനെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
കുറിച്ചി കേളൻകവല കാഞ്ഞിരക്കാട്ട് ടി.കെ ഗോപി (ഗോപി തച്ചറ 80) ഭാര്യ കുഞ്ഞമ്മയെ(76) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞമ്മയുടെ മുഖത്ത് അടിയേറ്റ് കരുവാളിച്ചതിനു സമാനമായ പാടുണ്ടായിരുന്നു. ഇതാണ് പൊലീസിനെ സംശയത്തിൽ നിർത്തുന്നത്. മുഖത്ത് അടിയേറ്റാണ് കുഞ്ഞമ്മയുടെ മരണം സംഭവിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.
ഇരുവരും തമ്മിൽ സാധാരണ വീടിനുള്ളിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസവും സമാന രീതിയിൽ വഴക്കുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ ഇരുവരെയും കാണുന്നതിനായി കുഞ്ഞമ്മയുടെ സഹോദരൻ വീട്ടിലെത്തിയിരുന്നു. ഈ സമയത്താണ് കുഞ്ഞമ്മയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു, ഇയാൾ വീടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് അടുക്കളയിൽ ഗോപിയെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരൻ നിലവിളിച്ചുകൊണ്ട് പുറത്തേയ്ക്ക് ഓടിരക്ഷപെട്ടു. പിന്നീട്, ഇദ്ദേഹത്തെ കണ്ടെത്തിയിട്ടില്ല.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം ചിങ്ങവനം പൊലീസിൽ അറിയിച്ചത്. തുടർന്നു, ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. ദമ്പതിമാർ തമ്മിൽ നിരന്തരം വാക്കേറ്റവും തർക്കവും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഗോപി മുൻ കോൺഗ്രസ് വാർഡ് പ്രസിഡന്റാണ്. ഇരുവരുടെയും സംസ്‌കാരം നവംബർ മൂന്നിന് ഉച്ചയ്ക്ക് മൂന്നിനു വീട്ടുവളപ്പിൽ നടക്കും. മക്കൾ- പരേതനായ പത്മകുമാരി, ഉഷാകുമാരി. മരുമക്കൾ - തങ്കച്ചൻ, കുഞ്ഞൂഞ്ഞ്.
https://www.facebook.com/Malayalivartha























