കൽപാത്തി രഥോത്സവ നടത്തിപ്പിന് പ്രത്യേക അനുമതി, നിയന്ത്രണങ്ങളോടെ രഥപ്രയാണം നടത്താം, സർക്കാർ ഉത്തരവിറങ്ങി

പാലക്കാട് കൽപാത്തി രഥോത്സവ നടത്തിപ്പിന് പ്രത്യേക അനുമതി നൽകി സർക്കാർ. കൽപാത്തി രഥോത്സവത്തിൻറെ പ്രധാന ചടങ്ങുകളിലൊന്നാണ് രഥപ്രയാണത്തിനും നിയന്ത്രണങ്ങളോട പ്രത്യേക അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. ഇതോടെ രഥ പ്രയാണത്തിന് ചെറുരഥങ്ങൾ വലിക്കാൻ കഴിയും.
രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്കോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കോ രഥ പ്രയാണത്തിൽ പങ്കെടുക്കാം. എന്നാൽ പരമാവധി 200 പേർക്ക് മാത്രമേ അനുമതിയുള്ളൂ.
കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ കൊല്ലം ആചാരം മാത്രമായാണ് രഥോത്സവം നടത്തിയത്. തൃശൂർ പൂരം മാതൃകയിൽ രഥോത്സവത്തിന് പ്രത്യേക അനുമതി വേണമെന്ന് മലബാർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിട്ടിയും കൊവിഡ് പശ്ചാത്തലത്തിൽ അനുമതി നിഷേധിച്ചതോടെയാണ് മലബാർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിനെ സമീപിച്ചത്.
രഥോത്സവത്തിന് പ്രത്യേക അനുമതി ആവശ്യപ്പെട്ട് പാലക്കാട് നഗരസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ മുൻ നിർത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ നിർദേശങ്ങൾ പ്രകാരം കൽപ്പാത്തി രഥോത്സവ നടത്തിപ്പ് അപ്രായോഗികമാണ്.
രഥ സംഗമം, അന്നദാനം തുടങ്ങിയവ ഒഴിവാക്കാൻ ഉത്സവ സംഘാടകർ തയാറുമായിരുന്നു. എന്നാൽ ചെറിയ രഥങ്ങളുടെ പ്രയാണത്തിന് കൂടി അനുമതി നിഷേധിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഉത്സവത്തിനെത്തുന്നവരെ നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്തം ആഘോഷസമിതിക്കാണെന്ന നിർദ്ദേശവും പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























