യുദ്ധം ആശങ്കയോടെ കേരളവും... രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന് പ്രചാരണം 'അടിസ്ഥാനരഹിതം', പ്രധാനമന്ത്രിയുടെ യോഗം; സംസ്ഥാന-ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും, വിവരങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കുമെന്നും അറിയിച്ചു

രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന പ്രചരണം ശക്തമായിരിക്കെ രാജ്യത്ത് ലോക് ഡൗൺ ഏർപ്പെടുത്തില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളിൽ ജനങ്ങൾ വിശ്വസിക്കരുതെന്നും അവശ്യവസ്തുക്കളുടെ ലഭ്യത കേന്ദ്രസർക്കാർ ഉറപ്പാക്കുന്നുണ്ടെന്നും കേന്ദ്രം ആവർത്തിച്ചു. ഇന്ധന വിലക്കയറ്റം തടയാൻ പെട്രോളിന്റെ അധിക തീരുവ പത്ത് രൂപ വെട്ടിക്കുറച്ചു, ഡീസലിന്റെ അധിക തീരുവ എടുത്തുകളഞ്ഞു. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം അല്പസമയത്തിനകം തുടങ്ങും.
രാജ്യത്ത് ഉടൻ ഊർജ ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം ജനങ്ങൾക്കിടയിൽ വലിയ ആശങ്കയായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. ലോക് ഡൗൺ ഏർപ്പെടുത്താനുള്ള ആലോചനപോലും ഇപ്പോൾ ഇല്ല, ഇത്തരം പ്രചാരണങ്ങളിൽ വിശ്വസിച്ച് ജനങ്ങൾ പരിഭ്രാന്തരാകരുത്. ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
സ്വകാര്യ കമ്പനിയായ നയാര ഇന്നലെ പെട്രോളിനും ഡീസലിനും വില കൂട്ടിയതിന് പിന്നാലെ മറ്റ് കമ്പനികളും വില കൂട്ടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇത് തടയാനാണ് പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവ കേന്ദ്രം വെട്ടിക്കുറച്ചത്. എന്നാൽ ഇതുവഴി രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയില്ല. ലഭ്യത ഉറപ്പാക്കാൻ ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തീരുവ കൂട്ടിയിട്ടുണ്ട്. ആഗോള പ്രതിസന്ധിയുടെ ബാധ്യത ജനങ്ങൾക്ക് നൽകാതെ കേന്ദ്രസർക്കാർ നഷ്ടം സഹിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. കൃത്രിമ ക്ഷാമമുണ്ടാക്കിയാൽ കർശന നടപടിക്ക് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു. സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കാനും യോഗത്തിൽ നിർദേശിച്ചു. വ്യാപാര, സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുക, വിതരണ ശൃംഖല സംരക്ഷിക്കുക, ഊർജ സുരക്ഷ ഉറപ്പാക്കുക, ജന താല്പര്യം മുൻ നിർത്തി പ്രവർത്തിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും യോഗത്തിൽ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് മുന്നോട്ട് പോകണം, നിരന്തരം സമ്പർക്കം ഉറപ്പാക്കണം. നിരന്തരം വിവരങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കുമെന്നും യോഗത്തിൽ അറിയിച്ചു. കാർഷിക മേഖലയിൽ പ്രതിസന്ധി ഒഴിവാക്കാനും മുൻകൂട്ടി നടപടികൾ എടുക്കാനും നിർദേശം നൽകി. ഓൺലൈനിലെ വ്യാജ പ്രചരണങ്ങൾ തടയണം. അതേസമയം മുഖ്യമന്ത്രിമാരുടെ നിർദേശങ്ങൾക്ക് മോദി നന്ദി അറിയിച്ചു.
വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേർന്നത്. ഒറ്റക്കെട്ടായി പ്രതിസന്ധിയെ നേരിടാനുള്ള ചർച്ചകൾ നടത്തുകയായിരുന്നു യോഗത്തിന്റെ അജണ്ട. പശ്ചിമേഷ്യന് യുദ്ധം തീർത്ത ഊർജ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ എന്തിനും തയാറായിരിക്കണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പാർലമെന്റിലെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. സംസ്ഥാനങ്ങളിലെ ഊർജ പ്രതിസന്ധിയടക്കം ചർച്ച ചെയ്യുന്നതിനായാണ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ഭക്ഷണ ബില്ലിനൊപ്പം എൽ പി ജി ചാർജ്, അല്ലെങ്കിൽ ഗ്യാസ് സർ ചാർജ് എന്ന പേരിൽ അധിക തുക ഈടാക്കരുതെന്ന് കേന്ദ്രം ഇതിനകം നിർദദേശിച്ചിട്ടുണ്ട്. ഇത്തരം ചെലവുകൾ ഭക്ഷണ സാധനങ്ങളുടെ വിലയിൽ തന്നെ ഉൾപ്പെടുത്തണമെന്നും, മെനുവിൽ കാണിക്കുന്ന വില തന്നെയായിരിക്കണം അന്തിമ വിലയെന്നാണ് നിർദ്ദേശം.
പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വൻ മിസൈൽ ആക്രമണം. ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഇസ്രായേൽ ഈ നീക്കം നടത്തിയത്. ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ അരക് ഉൾപ്പെടെയുള്ള രണ്ട് ആണവ നിലയങ്ങൾക്കും രണ്ട് വൻകിട സ്റ്റീൽ പ്ലാന്റുകൾക്കും നേരെയാണ് ആക്രമണമുണ്ടായത്.
ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ഏപ്രിൽ ആറ് വരെ നീട്ടിവെക്കുമെന്ന് ട്രംപ് ഉറപ്പുനൽകിയിരുന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നു എന്ന് ട്രംപ് അവകാശപ്പെടുമ്പോഴാണ് ഇസ്രായേൽ ഈ ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടർന്ന് മേഖലയിൽ ആണവ വികിരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇത് ലോകരാജ്യങ്ങളെ വലിയ ആശങ്കയിലാക്കുന്നു. ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്‌ചി വ്യക്തമാക്കി. സൗദിയിലെ അമേരിക്കൻ കേന്ദ്രമായ പ്രിൻസ് സുൽത്താൻ എയർ ബേസും ടാങ്കർ വിമാനങ്ങളും ഇറാൻ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ. ഇസ്രായേലിന്റെ ഈ നീക്കം മേഖലയിൽ പൂര്‍ണ യുദ്ധത്തിന് വഴിതുറക്കുമോ എന്ന ഭീതിയിലാണ് ലോകം.
പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായി ഖത്തറും അമേരിക്കയും കൈകോർക്കുന്നു. ഖത്തർ പ്രധാനമന്ത്രി അമേരിക്കൻ യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്‌സേതുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിൽ തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. മേഖലയിലെ നിലവിലെ വെല്ലുവിളികൾ നേരിടുന്നതിനായി ഖത്തർ പ്രധാനമന്ത്രിയും അമേരിക്കൻ യുദ്ധ സെക്രട്ടറിയും ചേർന്ന് സംയുക്തമായി പ്രവർത്തിക്കാനാണ് ധാരണ. പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി.
അതേസമയം, ഇസ്രായേൽ സൈന്യത്തിൽ രൂക്ഷമായ ആൾക്ഷാമമുണ്ടെന്ന സൈനിക മേധാവിയുടെ മുന്നറിയിപ്പ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇസ്രായേൽ സൈനികർ അതിശക്തമായ ക്ഷീണത്തിലാണെന്നും സൈന്യത്തിലെ ആൾക്ഷാമം ഉടൻ പരിഹരിച്ചില്ലെങ്കിൽ വലിയ തകർച്ചയാകും ഫലമെന്നും സൈനിക മേധാവി മുന്നറിയിപ്പ് നൽകി. സൈനിക മേധാവിയുടെ മുന്നറിയിപ്പ് അതീവ ഗുരുതരമാണെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. നിലവിലെ ഭരണകൂടത്തിന്റെ പരാജയമാണ് ഇതെന്നും ഇസ്രായേൽ പ്രതിപക്ഷം കുറ്റപ്പെടുത്തി.
യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഡയറക്ടർ കാഷ് പട്ടേലിന്റെ സ്വകാര്യ ഇമെയിലിൽ ഇറാൻ ബന്ധമുള്ള ഹാക്കർമാർ നുഴഞ്ഞുകയറി. ഇമെയിലിലെ രേഖകളും ഡയറക്ടറുടെ ഫോട്ടോകളും ഹൻസാല ഹാക്ക് ടീം പുറത്തുവിട്ടു. കാഷ് പട്ടേലിന്റെ ഇമെയിൽ ഹാക്ക് ചെയ്തെന്നും പുറത്തുവിട്ട രേഖകൾ ആധികാരികമാണെന്നും യുഎസ് അധികൃതർ സ്ഥിരീകരിച്ചു.
പലസ്തീൻ അനുകൂലമെന്നു സ്വയം വിശേഷിപ്പിക്കുന്ന ഹൻസാലയ്ക്ക് ഇറാൻ സർക്കാരുമായി ബന്ധമുണ്ടെന്നാണു പാശ്ചാത്യ ഏജൻസികളുടെ കണ്ടെത്തൽ. കഴിഞ്ഞമാസം യുഎസിലെ മിഷിഗൻ ആസ്ഥാനമായ മെഡിക്കൽ സർവീസ് കമ്പനിയുടെ വെബ്സൈറ്റിലും ഹൻസാല നുഴഞ്ഞുകയറിയിരുന്നു.
അതേസമയം പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരികൊള്ളുന്നതിനിടെ, ഇസ്രയേലിന് നേരെ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകളിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 'നന്ദി' രേഖപ്പെടുത്തി ഇറാൻ. പ്രതിസന്ധി ഘട്ടത്തിൽ ഇറാനോട് ഐകദാർഢ്യം പ്രഖ്യാപിച്ച രാജ്യങ്ങളിലെ ജനങ്ങൾക്കാണ് മിസൈലുകളിൽ സന്ദേശമെഴുതി ഇറാൻ സൈന്യം നന്ദി പ്രകടിപ്പിച്ചത്. മുംബൈയിലെ ഇറാൻ കോൺസുലേറ്റിന്റെഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
"ഇന്ത്യൻ ജനതയ്ക്ക് നന്ദി" (Thank you to people of India) എന്നാണ് ഒരു മിസൈലിൽ എഴുതിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ സ്പെയിൻ, പാക്കിസ്ഥാൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾക്കും സമാനമായ രീതിയിൽ നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പുകൾ മറ്റ് മിസൈലുകളിലുണ്ട്.
ഇറാൻ എയ്‌റോസ്‌പേസ് ഫോഴ്‌സിലെ ഉദ്യോഗസ്ഥർ മിസൈലുകൾ വിക്ഷേപിക്കുന്നതിന് തൊട്ടുമുൻപായി അവയിൽ മാർക്കറുകൾ ഉപയോഗിച്ച് സ്വന്തം കൈപ്പടയിൽ സന്ദേശങ്ങൾ എഴുതുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹോർമുസ് കടലിടുക്കിലൂടെ ചരക്കുകപ്പലുകൾ ഇറാൻ സേനാവിഭാഗമായ റവലൂഷനറി ഗാർഡിന്റെ (ഐആർജിസി) അനുമതിയോടെ മാത്രം കടത്തിവിടുന്ന സംവിധാനത്തിലേക്ക് ഇറാൻ കടന്നുവെന്ന് റിപ്പോർട്ട്. കപ്പലുകളിൽനിന്ന് പണം ഈടാക്കിയെന്നും ആക്ഷേപമുയർന്നു. സുരക്ഷാപരിശോധനയ്ക്കുശേഷം മാത്രം കപ്പലുകൾ കടത്തിവിടുന്ന സംവിധാനം ഏർപ്പെടുത്തിയതായി ഇറാൻ ഐക്യരാഷ്ട്രസംഘടനയുടെ സമുദ്രഗതാഗത അതോറിറ്റിയായ ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷനെ (ഐഎംഒ) ചൊവ്വാഴ്ച അറിയിച്ചിരുന്നു. കപ്പൽസുരക്ഷ ഉറപ്പുവരുത്താനുള്ള മുൻകരുതൽ നടപടിയാണിതെന്നും വിശദീകരിച്ചു. ഇതിനായി ചരക്കുകപ്പലുകൾ ഇറാന്റെ സമുദ്ര മേഖലയിൽ പ്രവേശിച്ച് സേനയുടെ അനുമതി വാങ്ങിയശേഷമാണു ഹോർമുസ് കടലിടുക്കിലേക്കു തിരിയേണ്ടത്. ടോൾ ബൂത്തിനു തുല്യമായ സമ്പദ്രായമാണിത്.
യുദ്ധം ആരംഭിച്ചശേഷം ഹോർമുസ് കടലിടുക്ക് വഴിയുള്ള രാജ്യാന്തര ഗതാഗതം 90% കുറഞ്ഞു. മാർച്ച് ഒന്നിനുശേഷം എണ്ണ ടാങ്കറുകളും ചരക്കുകപ്പലുകളുമടക്കം 150 കപ്പലുകൾ മാത്രമാണു കടന്നുപോയതെന്ന് കപ്പൽഗതാഗതം നിരീക്ഷിക്കുന്ന ഏജൻസിയായ ലോയിഡ്‌സ് ലിസ്റ്റ് ഇന്റലിജൻസ് പറയുന്നു. യുദ്ധത്തിനുമുൻപു പ്രതിദിനം നടന്നിരുന്ന ഏകദേശ ഗതാഗതമാണിത്. അതേസമയം, ഖാർഗ് ദ്വീപിലെ ടെർമിനലിൽനിന്നുള്ള ഇറാന്റെ ക്രൂഡ് കയറ്റുമതി തടസ്സമില്ലാതെ യുദ്ധകാലത്തും തുടർന്നു. ഇറാനെതിരെയുള്ള പാശ്ചാത്യ ഉപരോധം വകവയ്ക്കാത്ത ചൈനയിലെ റിഫൈനറികളിലേക്കാണ് ഇതിലേറെയും പോയത്. കഴിഞ്ഞ ദിവസങ്ങളിൽ ഇറാൻ കടത്തിവിട്ട പല കപ്പലുകൾക്കും ഫീസ് ചുമത്തിയെന്നാണു ലോയിഡ്‌സ് ലിസ്റ്റ് ഇന്റലിജൻസ് ആരോപിക്കുന്നത്. നയതന്ത്ര സമ്മർദങ്ങളുടെ ഫലമായും ചില കപ്പലുകൾ കടന്നുപോയി. ഇന്ത്യയിലേക്കുള്ള 2 എൽപിജി കപ്പലുകൾ കടന്നുപോന്നത് ഇങ്ങനെയാണ്. ടോൾ ബൂത്ത് സംവിധാനം സ്ഥിരമാക്കാനാണ് ഇറാൻ നീക്കമെന്നും ഇതു രാജ്യാന്തര നിയമ ലംഘനമാണെന്നും ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജിസിസി) ആരോപിച്ചു. കപ്പലുകൾക്ക് ഫീ ചുമത്തുന്നതിനുള്ള നിയമനിർമാണം പുരോഗമിക്കുന്നതായി കഴിഞ്ഞദിവസം ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഹോർമുസ് തടസ്സം നേരിടാൻ സൗദി – യുഎഇ പുതിയ വ്യാപാരപാത തുറന്നതിനു പിന്നാലെ സൗദിക്കും ബഹ്റൈനും ഇടയിൽ സൗദി പോർട്ട് അതോറിറ്റിയായ മവാനി ചരക്ക് കപ്പലുകളുടെ ഷട്ടിൽ സർവീസ് ആരംഭിച്ചു. ദമാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്തെയും ബഹ്റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്തെയും ബന്ധിപ്പിച്ചു സമുദ്ര ഇടനാഴിയും തുറന്നു. ഗൾഫ് രാജ്യങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെടാതിരിക്കാൻ അടിയന്തര നടപടികൾ ആലോചിക്കുന്നതിനു ചേർന്ന ജിസിസി ഗതാഗത മന്ത്രിമാരുടെ യോഗം ബദൽ തുറമുഖങ്ങളുടെ പട്ടിക തയാറാക്കി. ഭക്ഷണം, മരുന്നുകൾ, ഇന്ധനം എന്നിവയുടെ നീക്കം തടസ്സപ്പെടാതിരിക്കുകകയാണു ലക്ഷ്യം.
ഇന്നലെ അബുദാബിയിലെ സ്വൈഹാൻ സ്ട്രീറ്റിൽ പുലർച്ചെ ഇറാൻ മിസൈൽ പതിച്ചാണ് ഇന്ത്യക്കാരനടക്കം 2 പേർ കൊല്ലപ്പെട്ടത്. ഇതാദ്യമായാണ് ഇന്ത്യക്കാരൻ യുഎഇയിൽ ഇറാൻ ആക്രമണത്തിൽ മരിക്കുന്നത്. സൗദിയിൽ അടുത്ത വർഷം നടക്കേണ്ട ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് മാറ്റിവച്ചതായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ അറിയിച്ചു. പ്രാദേശിക ക്ലബ് ഫുട്ബോൾ മത്സരങ്ങളും റദ്ദാക്കി.
ഇറാൻ ആക്രമണത്തിനെതിരെ യുഎഇ, കുവൈത്ത്, ബഹ്റൈൻ, സൗദി, ഖത്തർ, ജോർദാൻ എന്നീ രാജ്യങ്ങൾ വീണ്ടും സംയുക്ത പ്രസ്താവന ഇറക്കി. യുദ്ധം അവസാനിപ്പിക്കുന്ന കരാറിൽ ഗൾഫ് രാജ്യങ്ങളെയും പങ്കാളികളാക്കണമെന്നു ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദയ്‌വി ആവശ്യപ്പെട്ടു.
ഇറാനുമായുള്ള യുദ്ധത്തിനായി ഇതുവരെ 850 ടോമഹോക് ക്രൂസ് മിസൈലുകൾ യുഎസ് സൈന്യം ഉപയോഗിച്ചുവെന്ന് റിപ്പോർട്ടുകൾ. ഇത്രയും മിസൈലുകൾ ഉപയോഗിക്കേണ്ടിവന്നതിൽ പെന്റഗണിൽത്തന്നെ ആശങ്കയുണ്ടാക്കിയെന്നും യുഎസ് മാധ്യമമായ വാഷിങ്ടൻ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. ആയുധങ്ങൾ കുറയുന്നതിനെക്കുറിച്ചും കൂടുതൽ ആയുധങ്ങൾ എത്രയും പെട്ടെന്ന് എങ്ങനെ നിർമിക്കും എന്നതിനെക്കുറിച്ചും ചർച്ച നടക്കുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് ഡിഫൻസ് ഡിപ്പാർട്മെന്റും വൈറ്റ്ഹൗസും പ്രതികരിക്കാൻ തയാറായില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇറാനുമായുള്ള യുദ്ധത്തിനായി ഇതുവരെ 850 ടോമഹോക് ക്രൂസ് മിസൈലുകൾ യുഎസ് സൈന്യം ഉപയോഗിച്ചുവെന്ന് റിപ്പോർട്ടുകൾ. ഇത്രയും മിസൈലുകൾ ഉപയോഗിക്കേണ്ടിവന്നതിൽ പെന്റഗണിൽത്തന്നെ ആശങ്കയുണ്ടാക്കിയെന്നും യുഎസ് മാധ്യമമായ വാഷിങ്ടൻ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. ആയുധങ്ങൾ കുറയുന്നതിനെക്കുറിച്ചും കൂടുതൽ ആയുധങ്ങൾ എത്രയും പെട്ടെന്ന് എങ്ങനെ നിർമിക്കും എന്നതിനെക്കുറിച്ചും ചർച്ച നടക്കുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് ഡിഫൻസ് ഡിപ്പാർട്മെന്റും വൈറ്റ്ഹൗസും പ്രതികരിക്കാൻ തയാറായില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അതേസമയം, യുക്രെയ്നും സൗദിയും തമ്മിൽ വളരെ പ്രധാനപ്പെട്ട പ്രതിരോധ ധാരണയായിട്ടുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു. റഷ്യ യുക്രെയ്നെതിരെ പ്രയോഗിക്കുന്ന ഇറാന്റെ ഡ്രോണുകൾ പ്രതിരോധിച്ച് പരിചയമുള്ള വിദഗ്ധർ പശ്ചിമേഷ്യയിലെയും ഗൾഫ് രാജ്യങ്ങളെയും ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നുണ്ടെന്നും സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
"https://www.facebook.com/Malayalivartha



























