കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയുടെ മകളുടെ വിവാഹ ചടങ്ങിൽ മന്ത്രി ആർ ബിന്ദു പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്ത്; തട്ടിപ്പ് പണത്തിലെ വലിയൊരു പങ്ക് ഇരിങ്ങാലക്കുടയിൽ ആർ ബിന്ദുവിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായി എതിർ പാർട്ടികൾ ആക്ഷേപം ഉയർത്തിയിരുന്നു; സംഭവം രാഷ്ട്രീയ വിവാദത്തിലേക്ക്

പിടികിട്ടാപ്പുള്ളിയുടെ മകളുടെ വിവാഹ ചടങ്ങിൽ മന്ത്രി ആർ ബിന്ദു.... മുഖ്യമന്ത്രി പിണറായി വിജയന്റെ മന്ത്രിസഭയിൽ അടുത്ത വിവാദത്തിന് തിരികൊളുത്തപ്പെടുന്നു ... കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയുടെ മകളുടെ വിവാഹച്ചടങ്ങിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പങ്കെടുത്തത്. കേസിലെ പ്രതി അമ്പിളി മഹേഷിൻ്റെ മകളുടെ വിവാഹ ചടങ്ങിലാണ് മന്ത്രി പങ്കെടുത്തിരിക്കുന്നത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ 12 മുൻ ഭരണ സമിതി അംഗങ്ങളിൽ ഇനി 2 പേരെ പിടികൂടാനുണ്ട് . ഇതിൽ ഒരാളാണ് അമ്പിളി മഹേഷ്. അമ്പിളി ഒളിവിലാണെന്നും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു . ഇതിനിടെ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ആർ ബിന്ദു അമ്പിളി മഹേഷിൻ്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു .ഇരിങ്ങാലക്കുട മുരിയാട് ഒക്ടോബർ 24 നായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത് .
വരൻ്റെ വീട്ടുകാർ നടത്തിയ വിവാഹസത്കാരചടങ്ങിൽ മന്ത്രി പങ്കെടുത്തു . വധൂവരൻമാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായി മാറിയത് . തട്ടിപ്പ് കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്ന് കോൺഗ്രസും ബിജെപിയും തുടക്കത്തിലേ ആരോപിച്ചിരുന്നു. തട്ടിപ്പ് പണത്തിലെ വലിയൊരു പങ്ക് ഇരിങ്ങാലക്കുടയിൽ ആർ ബിന്ദുവിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായും എതിർ പാർട്ടികൾ ആക്ഷേപം ഉയർത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ ഇത്തരത്തിലുള്ള ആരോപണം ഉയർന്നിരിക്കുന്നത്.
പാർട്ടി പ്രവർത്തകരായ വരന്റെ കുടുംബത്തിന്റെ ക്ഷണപ്രകാരമാണ് പോയതെന്നാണ് മന്ത്രിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിശദീകരണം.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഭരണസമതി അംഗങ്ങളായ നാല് സിപിഎം നേതാക്കള്‍ അറസ്റ്റിലായിരുന്നു . ബാങ്ക് പ്രസിഡന്റ് കെ.കെ. ദിവാകരന്‍ ഉള്‍പ്പെടെയുള്ളവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഭരണസമിതി അംഗങ്ങളുടെ അറസ്റ്റ് നടക്കുന്നില്ലെന്നും പാര്‍ട്ടി തലത്തില്‍ സമ്മര്‍ദ്ദമുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശക്തമായി ഉയർന്നപ്പോഴായിരുന്നു അറസ്റ്റ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കുവാനിരുന്നപ്പോൾ തന്നെ പ്രതികളെ പോലീസ് പിടികൂടി.
ബാങ്ക് പ്രസിഡന്റായിരുന്ന കെ.കെ. ദിവാകരന്‍, ജോസ് ചക്രംപള്ളി, ബൈജു ടി.എസ്, ലളിതന്‍ വി.കെ. എന്നിവരായിരുന്നു അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് 12 ഭരണസമിതി അംഗങ്ങളെയാണ് പ്രതിചേര്‍ത്തത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതികളിലൊരാളായ കിരണിനെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടായിരുന്നു .
https://www.facebook.com/Malayalivartha























