ആശങ്കയൊഴിയാതെ കനത്തമഴ! അപ്പർ കുട്ടനാട്ടിലും കുട്ടനാട്ടിലും ജലനിരപ്പ് വീണ്ടും ഉയർന്നു തുടങ്ങി.. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, തൃശൂർ ജില്ലകളിലായി നഷ്ടമായത് നാല് ജീവനുകൾ!

കനത്തമഴയെത്തുടർന്നു അപ്പർ കുട്ടനാട്ടിലും കുട്ടനാട്ടിലും ജലനിരപ്പ് വീണ്ടും ഉയർന്നു തുടങ്ങി. അപ്പർ കുട്ടനാട്ടിലെ മുട്ടാർ, തലവടി, എടത്വാ, വീയപുരം, തകഴി പഞ്ചായത്തുകളിലാണ് ജലനിരപ്പ് ഉയരുന്നത്. കുട്ടനാട്ടിൽ വെളിയനാട്, രാമങ്കരി, പുളിങ്കുന്ന്, കാവാലം, നീലംപേരൂർ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലാണ്. എസി റോഡിൽ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ട്.
കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തി പ്രാപിച്ചതോടെയാണ് കുട്ടനാട്ടിൽ ജലനിരപ്പുയർന്നത്. ഇടത്തോടുകൾ ഉൾപ്പെടെയുള്ളവ കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറുന്നുണ്ട്. മഴ തുടർന്നാൽ കൂടുതൽ ആളുകളെ മാറ്റിപാർപ്പിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ക്രമീകരണങ്ങൾ തുടങ്ങി. ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 14 ആയി ഉയർത്തിയിട്ടുണ്ട്.
കൂടാതെ തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, തൃശൂർ ജില്ലകളിലായി നാലു ജീവനുകൾ നഷ്ടമായി. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ജലസംഭരണിയിൽ ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തി. എന്നിട്ടും ജലനിരപ്പിൽ കുറവ് വന്നില്ല. ജലനിരപ്പ് 141 അടി എത്തിയതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടും തുറന്നേക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നലെ ജില്ലാ കളക്ടർമാരുടെ അടിയന്തരയോഗം വിളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത ഉള്ളതിനാൽ അതീവ ജാഗ്രത തുടരണമെന്ന് നിർദ്ദേശിച്ചു. എറണാകുളം കളമശേരി അപ്പോളോ ടയേഴ്സിനു സമീപം മണ്ണിടിഞ്ഞുവീണ് ലോറി ഡ്രൈവർ നെയ്യാറ്റിൻകര കൊച്ചോട്ടുകോണം ഉദിയൻകുളങ്ങര പനവിള വീട്ടിൽ തങ്കരാജ് (72) മരിച്ചു. ഇന്നലെ രാവിലെ എട്ടോടെ ലോറി നിറുത്തി പുറത്തിറങ്ങിയപ്പോഴാണ് മണ്ണിടിഞ്ഞുവീണത്.
കണ്ണൂർ ഇരിക്കൂർ പെടയങ്കോട് സ്വദേശി പാറമ്മൽ സാജിദിന്റെ മകൻ നാലുവയസുള്ള അബൂബക്കർ നസൽ മീൻ വളർത്തൽ വെള്ളക്കെട്ടിൽ വീണ് മരിച്ചു. മൂന്നു ദിവസം മുമ്പ് വീട്ടിൽ നിന്ന് കാണാതായ കാട്ടാക്കട പശുവണ്ണറ സ്വദേശി ലളിതാഭായിയുടെ(72) മൃതദേഹം ഇന്നലെ നെയ്യാറിൽ പാലക്കടവ് ഭാഗത്തുനിന്ന് കണ്ടെത്തി.
കരകവിഞ്ഞൊഴുകിയ തൃശൂർ പട്ടേപ്പാടം ആനക്കച്ചിറ തോട്ടിൽ വീണ് അലങ്കാരത്തുപറമ്പിൽ ബെൻസിൻ, ബെൻസി ദമ്പതികളുടെ ഏക മകൻ ആരോം ഹെവൻ മരിച്ചു.
മുറ്റത്ത് മാതാവ് കുളിപ്പിക്കാൻ എണ്ണ തേയ്പ്പിക്കുന്നതിനിടെ കുതറി ഓടിയപ്പോൾ മണ്ണിടിഞ്ഞ് തോട്ടിൽ വീഴുകയായിരുന്നു. ബെൻസി പിന്നാലെ ചാടിയെങ്കിലും രക്ഷിക്കാനായില്ല. കൂറെദൂരം ഒഴുകിയ ബെൻസിയെ അയൽക്കാർ രക്ഷപെടുത്തി. വൈകിട്ടാണ് ഹെവന്റെ മൃതദേഹം കിട്ടിയത്.
എറണാകുളം, ആലപ്പുഴ, തൃശൂർ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഇന്നലെ കനത്ത മഴ പെയ്തത്. പല ജില്ലകളിലും ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനവിലക്ക് ഏർപ്പെടുത്തി. പത്തനംതിട്ടയിൽ കല്ലേലി, മുറിഞ്ഞകൽ, കൊടുമൺ, ഏനാദിമംഗലം ഭാഗങ്ങളിൽ മലയിടിച്ചിലുണ്ടായി. 11 വീടുകൾ ഭാഗികമായി തകർന്നു. ആളപായമില്ല. ഇടുക്കിയിൽ മലയോര മേഖലയിലേക്കുള്ള രാത്രികാല യാത്ര നിരോധിച്ചു.
https://www.facebook.com/Malayalivartha























