താമരശ്ശേരിയിൽ വളർത്തുനായകൾ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സംഭവം: നായ്ക്കളുടെ ഉടമയ്ക്ക് ജാമ്യം നൽകി പൊലിസ്, നായയുടെ ഉടമസ്ഥന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരെ കേസെടുത്ത് പൊലിസ്

ഇന്നലെ താമരശ്ശേരിയിൽ വളർത്തു നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി യുവതിയ്ക്ക് പരിക്ക് പറ്റിയ സംഭവത്തിൽ നായ്ക്കളുടെ ഉടമയ്ക്ക് ജാമ്യം നൽകി പൊലിസ്. ഞായറാഴ്ച ആയിരുന്നു റോഡിലൂടെ നടന്നു പോയ യുവതിയെ വളർത്തു നായ്ക്കൾ ആക്രമിച്ചത്. റോഡില്‍ തലയടിച്ച് വീണ യുവതിയെ നായകള്‍ ചേര്‍ന്ന് കടിച്ചു വലിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു.
സംഭവം നടന്ന ഞായറാഴ്ച തന്നെ നായകളുടെ ഉടമയായ റോഷനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തിങ്കളാഴ്ച സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. എന്നാല്‍, തന്നെ മര്‍ദിച്ചുവെന്ന റോഷന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
അതേസമയം, നായ്ക്കളുടെ ആക്രമണത്തില്‍ കൈക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഫൗസിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
പരിക്കേറ്റ യുവതിക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം നായ്ക്കളെ അലക്ഷ്യമായി അഴിച്ചു വിട്ട ഉടമസ്ഥനെ നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷവാങ്ങി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ 15 ദിവസത്തിനകം അറിയിക്കണമെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് കമ്മീഷന്‍ നല്‍കിയ ഉത്തരവില്‍ പറയുന്നു.
നേരത്തെ നിരവധി പേരെ കടിച്ച വെഴുപ്പൂര്‍ എസ്‌റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകന്‍ റോഷന്റെ വളര്‍ത്തുനായയാണ് റോഡില്‍ വെച്ച് യുവതിയെ കടിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് പ്രഭാകരന്‍ എന്ന വ്യക്തിക്കും ഈ നായകളുടെ കടിയേറ്റിരുന്നു. ഇതിനെ തുടര്‍ന്ന്ഇദ്ദേഹം മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയിരുന്നു.
ഇതിന് മുമ്പും പലര്‍ക്കും നായയുടെ കടിയേറ്റെങ്കിലും ഉടമ അതൊന്നും കാര്യമാക്കിയില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ആക്രമിക്കുന്ന നായകളെ ഇയാള്‍ വീണ്ടും, വീണ്ടും അശ്രദ്ധമായി തുറന്നു വിടുകയാണ്. മൂന്നു നായകളാണ് യുവതിയെ ഒന്നിച്ച് ആക്രമിച്ചത് .
കൈയ്യിലൊരു പഌസ്റ്റിക് ബാഗുമായി റോഡു മുറിച്ചു കടക്കാനൊരുങ്ങി നില്‍ക്കുന്ന യുവതി, നായകളെ അകറ്റി ഓടിക്കാനായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവ ചാടി വീണതോടെ തലയിടിച്ചു വീണ യുവതിയെ നായകള്‍ ചേര്‍ന്ന് കടിച്ചു വലിക്കുന്നത് കാണാം നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവ കടി വിടാതെ തുടരുകയാണ്. ഉടമ ഇടപെട്ടാണ് നായകളെ തിരിച്ചോടിക്കുന്നത്.
നായയുടെ അക്രമം തുടര്‍ക്കഥയായതോടെ നാട്ടുകാര്‍ രോഷാകുലരാണ്. നായയുടെ ഉടമക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പരാതികളെ തുടര്‍ന്ന് ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha























