അനുപമയുടെ ആണ്‍കുഞ്ഞിനെ രേഖകളില്‍ തിരിമറി നടത്തി ശിശുക്ഷേമ സമിതി ദത്തു നല്‍കിയ കേസ്: ഒന്നാം പ്രതി ജയച്ചന്ദ്രന്റെ ജാമ്യ ഹര്‍ജിയില്‍ കേസ് ഡയറി 18 ന് ഹാജരാക്കാന്‍ ഉത്തരവ്, മാതാവടക്കം 4 പ്രതികള്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു,മകളെയും കുഞ്ഞിനെയും ദുരഭിമാന കൊല ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല മറിച്ച് വളര്‍ത്താനാണ് ഏല്‍പ്പിച്ചതെന്ന് മാതാവും സഹോദരങ്ങളും

അനുപമയുടെ ആണ്‍കുഞ്ഞിനെ രേഖകളില്‍ തിരിമറി നടത്തി ശിശുക്ഷേമ സമിതി ദത്തു നല്‍കിയ കേസ്: ഒന്നാം പ്രതി ജയച്ചന്ദ്രന്റെ ജാമ്യ ഹര്‍ജിയില്‍ കേസ് ഡയറി 18 ന് ഹാജരാക്കാന്‍ ഉത്തരവ്, മാതാവടക്കം 4 പ്രതികള്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു,മകളെയും കുഞ്ഞിനെയും ദുരഭിമാന കൊല ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല മറിച്ച് വളര്‍ത്താനാണ് ഏല്‍പ്പിച്ചതെന്ന് മാതാവും സഹോദരങ്ങളും.
പേരൂര്‍ക്കട സ്വദേശിനി അനുപമയുടെ കുഞ്ഞിനെ വ്യാജരേഖ ചമച്ച് ദത്ത് നല്‍കിയെന്ന കേസില്‍ ഒന്നാം പ്രതി അനുപമയുടെ പിതാവ് ജയച്ചന്ദ്രന്റെ ജാമ്യ ഹര്‍ജിയില്‍ കേസ് ഡയറിയും പോലീസ് റിപ്പോര്‍ട്ടും 18 ന് ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവ്.
പ്രതികളായ മാതാവും സഹോദരങ്ങളും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ അനുവദിച്ചിരുന്നു.
കുഞ്ഞ് എവിടെയുണ്ടെന്ന് പ്രതികള്‍ സ്വമേധയാ വെളിപ്പെടുത്തിയതിനാല്‍ കുഞ്ഞിനെ വീണ്ടടുക്കാന്‍ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല.
. അറസ്റ്റു ചെയ്യുന്ന പക്ഷം ഒരു ലക്ഷം രൂപയുടെ ജാമ്യ ബോണ്ടില്‍ പ്രതികളെ വിട്ടയക്കണം. അന്വേഷണവുമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പടുത്തുവാനോ ചെയ്യരുതെന്നുമുള്ള ഉപാധികളോടെയാണ് ജഡ്ജി മിനി. എസ്. ദാസ് ജാമ്യം അനുവദിച്ചത്.
പഠിക്കാനയച്ച മകൾ ഗർഭിണിയായി മടങ്ങി വന്നാൽ ഏതൊരു രക്ഷകർത്താക്കളും ചെയ്യുന്നതേ തങ്ങളും ചെയ്തിട്ടുള്ളുവെന്ന വാദമായിരുന്നു പ്രതികൾ കോടതിയിൽ ബോധിപ്പിച്ചിരുന്നത്. തങ്ങൾ മകളെയും കുഞ്ഞിനെയും ദുരഭിമാന കൊല ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല.
മറിച്ച് വളർത്താനാണ് എൽപ്പിച്ചത്. ഗർഭം ധരിച്ച് 8 മാസമായപ്പോഴാണ് മകൾ വിവരം പറയുന്നത്. മകളുമായി ലവ് ഇൻ റിലേഷൻഷിപ്പിൽ കഴിഞ്ഞ അജിതും ചേർന്ന് കഴക്കൂട്ടം ഏ. ജെ. ആശുപത്രിയിൽ ചെന്ന് പ്രഗ്നൻസി സ്ഥിരീകരിച്ച ശേഷമാണ് തങ്ങളെ വിവരമറിയിച്ചത്. തങ്ങളുടെ ഇളയ മകളാണ് അനുപമ. അനുപമയുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ടില്ലാത്ത സമയമാണ് സംഭവങ്ങൾ നടക്കുന്നത്. യാതൊരു ബലപ്രയോഗമോ ഭീഷണിയോ ഇല്ലാതെയാണ് അനുപമ രേഖകളിൽ ഒപ്പിട്ടത്. കട്ടപ്പനയിൽ 6 മാസം കൊണ്ടു നിർത്തിയത് അന്യായ തടങ്കലായി കാണാനാവില്ല. അനുപമയുടെ പൂർണ്ണ സമ്മതത്തോടെയായിരുന്നു. അതിനാൽ അന്യായ തടങ്കലിൽ താമസിപ്പിച്ചുവെന്ന എഫ് ഐ ആറിലെ കുറ്റം നിലനിൽക്കില്ല.
ചേച്ചിയുടെ കല്യാണത്തിന് വളരെ സന്തോഷവതിയായാണ് അനുപമ നിന്നത്. തങ്ങളെ എല്ലാവരും കല്ലെറിയുമ്പോൾ ഇത് ചിന്തിക്കണമെന്നും കോടതിയിൽ ബോധിപ്പിച്ചു. ആൺ കുഞ്ഞിനെ പെൺ കുഞ്ഞാക്കി വ്യാജ രേഖകൾ തയ്യാറാക്കിയത് തങ്ങളല്ലെന്നും ആശുപത്രിയിലും തൈക്കാട് ശിശുക്ഷേമ സമിതിയിലും പൂജപ്പുര ചൈൽഡ് വെൽഫയർ കമ്മിറ്റിയിലും അപ്രകാരം കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ തങ്ങൾ ഉത്തരവാദികളല്ല. രണ്ടാഴ്ച മുമ്പ് അനുപമ കുടുംബകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുഞ്ഞിൻ്റെ താൽക്കാലിക സംരക്ഷണം മാതാപിതാക്കളെ ഏൽപ്പിച്ചതായാണ് പറഞ്ഞിരിക്കുന്നതെന്നും ലോക്കൽ പോലീസ് തൊട്ട് ഡി ജി പി വരെയുള്ളവർക്ക് നൽകിയ പരാതിയിലും താൻ തൻ്റെ കുഞ്ഞിനെ മാതാപിതാക്കളുടെ സംരക്ഷണയിൽ ഏൽപ്പിച്ചതായാണ് പറഞ്ഞിട്ടുള്ളത്. ആന്ധ്രാപ്രദേശിൽ കുട്ടിയെ കണ്ടെത്തിക്കഴിഞ്ഞതിനാൽ തങ്ങളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും പ്രതികൾ ബോധിപ്പിച്ചു.
"
https://www.facebook.com/Malayalivartha



























