ഒന്നൊന്നര കാരണങ്ങളാ... സംസ്ഥാനത്ത് എല്ലാ മാസവും മഴക്കാലമാകുമ്പോള്‍ അമ്പരന്ന് ശാസ്ത്ര ലോകം; സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ അനുഭവപ്പെട്ടത് എട്ട് ന്യൂനമര്‍ദങ്ങള്‍; ഇവയെല്ലാം രൂപപ്പെട്ടത് അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായിട്ട്

പണ്ടൊക്കെ മഴയ്ക്ക് ഒരു കാലവും സമയവും ഉണ്ടായിരുന്നു. ഇടവപ്പാതി കഴിഞ്ഞാല്‍ പിന്നെ കുടയില്ലാത്തവന്‍ ആണല്ല എന്ന ചൊല്ലു പോലുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ മാസവും ഇടവപ്പാതി പോലെയാണ്. എപ്പോള്‍ വേണോ മഴ വരാം. എപ്പോള്‍ വേണോ ഇടിയും മിന്നലും വരാം.
ഇത് ശാസ്ത്ര ലോകത്തേയും ഞെട്ടിപ്പിച്ചിട്ടുണ്ട്. ഇത്രയേറെ ദിവസം അമിതമഴ ഉണ്ടാക്കിയ തുടര്‍ ന്യൂനമര്‍ദങ്ങള്‍ സംസ്ഥാനത്ത് സമീപകാലത്തൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഒക്ടോബറിലും നവംബറിലുമായി ഇതേ വരെ ചെറുതും വലുതുമായ എട്ട് ന്യൂനമര്‍ദങ്ങളാണ് കടലില്‍ രൂപപ്പെട്ടത്. ഇതില്‍ രണ്ട്മൂന്ന് ദിവസം നിലനിന്നതുമുതല്‍ നാല്അഞ്ചുദിവസം നീണ്ടതുവരെയുണ്ട്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായിട്ടാണ് ഇവയെല്ലാം രൂപപ്പെട്ടത്. 18 വരെ ഈ പ്രതിഭാസം തുടരുമെന്നാണ് പറയുന്നത്.
അറബിക്കടലിന്റെ താപനില കൂടിനില്‍ക്കുന്നതാണ് ഇത്തരം പ്രതിഭാസങ്ങള്‍ക്ക് കാരണം. 28 ഡിഗ്രിസെല്‍ഷ്യസില്‍നിന്ന് 29 വരെ താപനില ഉയരുന്നുണ്ട്. ഇത് നീരാവി രൂപപ്പെടല്‍ കൂട്ടും. തുടര്‍ച്ചയായി നീരാവി രൂപപ്പെട്ട് പലയിടത്തും കൂമ്പാരമേഘങ്ങള്‍ ഉണ്ടാകുന്നു. പടിഞ്ഞാറുനിന്ന് കിഴക്കോട്ടുള്ള ന്യൂനമര്‍ദ പാത്തിയും കൂടി വരുന്നതോടെ മഴ കടുക്കാന്‍ തുടങ്ങുകയായി.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപം കൊള്ളുന്ന ന്യൂനമര്‍ദച്ചുഴിയുടെ സ്വാധീനത്താല്‍ മേഘങ്ങള്‍ പടിഞ്ഞാറുനിന്ന് കിഴക്കോട്ടു സഞ്ചരിക്കുന്നു. ഈ സഞ്ചാരത്തിനിടെ ചില പ്രത്യേക ഇടങ്ങളിലായി കേന്ദ്രീകരിക്കുന്നതോടെയാണ് അതിതീവ്രമഴപ്പെയ്ത്ത്.
പരമ്പരാഗത തുലാമഴ രീതിയിലുള്ള മഴയല്ല ഇപ്പോള്‍ കിട്ടുന്നത്. മണ്‍സൂണ്‍ കാലത്തെ രീതിയാണ് ഇപ്പോള്‍ മഴയ്ക്ക്. മണ്‍സൂണ്‍കാലത്ത് കേരളതീരം ഉള്‍പ്പെടുന്ന അറബിക്കടലില്‍നിന്ന് കിഴക്കോട്ടുപോകുന്ന കാറ്റ് ബംഗാള്‍ ഉള്‍ക്കടലിലേക്കാണ് എത്തുക. കേരളം കടക്കുമ്പോഴേക്ക് പരമാവധി മഴ കേരളത്തില്‍ കിട്ടുകയും കിഴക്കോട്ടു പോകുന്തോറും മഴ കുറഞ്ഞ് വരികയും ചെയ്യും. തുലാമഴയില്‍ നേരെ തിരിച്ചാണ്. കിഴക്കുനിന്ന് പടിഞ്ഞാറ് പോകുന്ന കാറ്റാണ് ആ മഴ പെയ്യിക്കുന്നത്. മണ്‍സൂണ്‍ മാതൃകയിലുള്ള കാറ്റിന്റെ സ്വഭാവം നിലനില്‍ക്കുന്നതിനാല്‍ മഴയും ആ രീതിയിലാണ്.
ചൊവ്വാഴ്ചയ്ക്കുശേഷം ശക്തമായ തുടരില്ലെന്നാണ് ഇപ്പോള്‍ കരുതുന്നത്. ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണ് നല്‍കിയിരിക്കുന്നതെങ്കിലും ഓറഞ്ച് ജാഗ്രതയ്ക്ക് സമാനമായി കാണണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
അതേസമയം പതിവു കണക്കുകളെല്ലാം തെറ്റിച്ചു റെക്കോര്‍ഡിട്ട തുലാമഴ സംസ്ഥാനത്തു ശക്തമായി തുടരുകയാണ്. ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് (ശക്തമായ മഴയ്ക്കു സാധ്യത) പ്രഖ്യാപിച്ചു. നാളെ മുതല്‍ മഴ കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഇടുക്കി ഡാമിലെ ജലനിരപ്പ് അല്‍പം ഉയര്‍ന്ന് 2399.16 അടിയായി. കഴിഞ്ഞദിവസം തുറന്ന ഷട്ടറിലൂടെ വെള്ളം ഒഴുക്കിവിടുന്നു. മറ്റു ഷട്ടറുകള്‍ തല്‍ക്കാലം തുറക്കില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 140.40 അടിയാണു ജലനിരപ്പ്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 2300 ഘനഅടിയായി വര്‍ധിപ്പിച്ചു. ജലനിരപ്പില്‍ കാര്യമായ വര്‍ധനയില്ല.
ഇതുവരെ 833.8 മില്ലിമീറ്റര്‍ മഴ പെയ്തതോടെ ഈവര്‍ഷത്തെ തുലാമഴ റെക്കോര്‍ഡ് ഭേദിച്ചു. 2010 ല്‍ ലഭിച്ച 822.9 മില്ലിമീറ്റര്‍ ആയിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.
വിവിധ തെക്കന്‍ ജില്ലകളിലായി ഏഴായിരത്തോളം പേര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്. കൊല്ലം ജില്ലയില്‍ മൂവായിരത്തോളം പേരും ആലപ്പുഴ ജില്ലയില്‍ 1376 പേരും പത്തനംതിട്ട ജില്ലയില്‍ 2410 പേരും കോട്ടയം ജില്ലയില്‍ 200 പേരും ക്യാംപുകളില്‍ കഴിയുന്നു. കുട്ടനാട്ടില്‍ ജലനിരപ്പ് അപകട നിലയിലാണ്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
കാലം തെറ്റിയുള്ള മഴവെള്ളപ്പാച്ചിലിന്റെ ദുരിതത്തില്‍ എന്ന് കരകയറാന്‍ പറ്റുമെന്ന് ആര്‍ക്കും വ്യക്തമായ ഉത്തരമില്ല.
https://www.facebook.com/Malayalivartha























