പത്മകുമാറിന്റെ പാതയിലൂടെ അനന്തഗോപനും... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റ് കെ അനന്തഗോപന്റെ ആദ്യത്തെ പ്രസ്താവന മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ... അന്തംവിട്ട് പിണറായി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റ് കെ അനന്തഗോപന്റെ ആദ്യത്തെ പ്രസ്താവന മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ.
അനന്തഗോപന്റെ പ്രസ്താവന കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു. സി പി എം നേതാവ് പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റായിരിക്കെ നടത്തിയ ചില പ്രസ്താവനകളാണ് അനന്തഗോപന്റെ പ്രസ്താവന കേട്ടപ്പോള്‍ കേരളം ഓര്‍ത്തത്..
ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡ് വഴി നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു. പതിനെട്ടാം തീയതി ബോര്‍ഡ് ചേരുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ അനന്തഗോപന്‍ .
വെര്‍ച്വല്‍ ക്യൂ നടത്തേണ്ടത് ദേവസ്വം ബോര്‍ഡാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു.എന്നാല്‍ സര്‍ക്കാര്‍ ഇതിനോട് അനുകൂല സമീപനമല്ല പുലര്‍ത്തുന്നത്. പോലീസ് തന്നെ വെര്‍ച്വല്‍ ക്യൂ നടത്തുമെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെഅറിയിച്ചിരുന്നു. ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ പ്രത്യേക അംഗീകാരമായാണ് ആഭ്യന്തരവകുപ്പ് കരുതുന്നത്. വാസു ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരിക്കെ ആഭ്യന്തര വകുപ്പിന്റെ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നില്ല. അദ്ദേഹം പൂര്‍ണമായും സര്‍ക്കാരിന് വിധേയമായാണ് ബോര്‍ഡ് ഭരിച്ചത്. അതു കൊണ്ടു തന്നെ അക്കാലത്ത് ബോര്‍ഡില്‍ വിവാദങ്ങള്‍ കുറവായിരുന്നു. കോവിഡ് ക്ഷേത്ര വരുമാനം തകര്‍ത്തപ്പോഴും സര്‍ക്കാര്‍ കൈയയച്ച് സഹായിച്ചത് പ്രസിഡന്റിന്റെ ഇടപെടല്‍ വഴിയാണ്.
മുന്‍ പ്രസിഡന്റ് പത്മകുമാറിന്റെ നിലപാടുകളാണ് ശബരിമലയും സര്‍ക്കാരും തമ്മിലുള്ള ബന്ധം തെറ്റിച്ചത്. പത്മകുമാര്‍ അതോടെ സര്‍ക്കാരിന് അനഭിമതനായി. ഇന്നും പത്മകുമാര്‍ പിണറായിക്ക് അഭിമതനല്ല. പത്മകുമാറിന് പിന്നീട് പ്രധാനപ്പെട്ട ഒരു സ്ഥാനവും ഇടതു സര്‍ക്കാര്‍ നല്‍കിയില്ല.
വിധി വശാല്‍ അനന്തഗോപനും പത്തനംതിട്ട സ്വദേശി തന്നെയാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ഉടനെ നടത്തിയ പ്രസ്താവന വിവാദമാകാന്‍ തന്നെയാണ് സാധ്യത. കാരണം മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും കണ്ട് പാര്‍ട്ടി നിലപാട് വ്യക്തമായി മനസിലാക്കുന്നതിന് മുമ്പാണ് അനന്തഗോപന്റെ പ്രസ്താവന.
വെര്‍ച്വല്‍ ക്യൂ പോലീസ് നടപ്പിലാക്കുന്നത് കൊണ്ടു മാത്രമാണ് ക്യത്യമായി നടന്നു പോകുന്നത്. പോലീസ് സേനക്ക് അതിനുള്ള സംവിധാനമുണ്ട്. ഒരിക്കലും ദേവസ്വം ബോര്‍ഡ് പോലീസിന് പകരമായി മാറില്ല. എന്നാല്‍ ഹൈക്കോടതി ഇതിന് എതിരാണ്.
പ്രളയവും കൊവിഡുമൊക്കെ ദേവസ്വം ബോര്‍ഡിന് വലിയ പ്രതിസന്ധിയുണ്ടാക്കിയതായി പ്രസിഡന്റ് പറഞ്ഞു. ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ വരാനും വഴിപാട് നടത്താനുമൊന്നും പറ്റാത്ത അവസ്ഥയായെന്നും, ഇത്തരം സാഹചര്യങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ വലിയ കുറവാണ് വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
'പ്രളയവും കൊവിഡും ശബരിമല തീര്‍ത്ഥാടനത്തെ വളരെയധികം ബാധിച്ചു. പ്രധാന വരുമാന സ്രോതസാണ് ശബരിമലയെന്ന് എല്ലാവര്‍ക്കുമറിയാം.അവിടത്തെ വരുമാനത്തിലുണ്ടാകുന്ന കുറവ് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെയും കാര്യമായി ബാധിക്കും. ക്ഷേത്രങ്ങളിലെ കാണിക്കയും, വരുമാനവും കൊണ്ടുമാത്രം പഴയ കാലത്തേക്ക് ദേവസ്വം ബോര്‍ഡിന് പോകാന്‍ കഴിയില്ല. പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ പുതിയ വരുമാന സ്രോതസ് കണ്ടെത്തേണ്ടിവരും.'- അദ്ദേഹം പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് മറ്റൊന്നാണ്. ശബരി മലയില്‍ നിന്നും ഒരു ചില്ലി കാശ് പോലും തങ്ങള്‍ എടുക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.അനന്തഗോപന്റെ വാക്കുകള്‍ കേട്ടാല്‍ ശബരി മലയുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ ജീവിക്കുന്നതെന്ന് തോന്നും. ഏതായാലും പുതിയ പ്രസിഡന്റും പത്മകുമാറിന്റെ വഴിയിലാണെന്ന സംശയത്തിലാണ് പിണറായി.
https://www.facebook.com/Malayalivartha























