ജലനിരപ്പിൽ മാറ്റമില്ലാതെ ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകൾ, സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഇടുക്കി ജില്ലയിൽ മഴ മാറി നില്‍ക്കുന്ന സാഹചര്യമാണുള്ളത്.അതിനാൽ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പും മാറ്റമില്ലാതെ തുടരുകയാണ്. 2399.16 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.50 അടിയും. അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാല്‍ ഇന്ന് എവിടെയും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പില്ല.
ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 14 വരെയുള്ള കാലയളവില്‍ സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ നൂറുശതമാനം അധികം മഴയാണ് കേരളത്തിൽ പെയ്തത്. പത്തനംതിട്ടയില്‍ 184 ശതമാനവും ഇടുക്കിയില്‍ 108 ശതമാനവും അധികം മഴ ലഭിച്ചു. ഇടുക്കി, ആനയിറങ്ങല്‍,പൊന്‍മുടി, കുണ്ടള, ലോവര്‍പെരിയാര്‍, മൂഴിയാര്‍ സംഭരണികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയോടെ പത്തനംതിട്ടയിൽ മഴ കുറഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിൽ അച്ചൻകോവിലാറിന്റെ തീരങ്ങൾ മുങ്ങി.പത്തനംതിട്ട നഗരം വെള്ളത്താൽ ചുറ്റപ്പെട്ടു. ഓമല്ലൂർ, നരിയാപുരം, മാത്തൂർ എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറിയതോടെ പത്തനംതിട്ട-പന്തളം റൂട്ടിൽ ഗതാഗതം നിലച്ചു.
ശബരിമല തീർത്ഥാടകർ ആശ്രയിക്കുന്ന പുനലൂർ – മൂവാറ്റുപുഴ റോഡിലും വെള്ളക്കെട്ട് വഴിമുടക്കി. ത്രിവേണിയിൽ പമ്പനദി കരകവിഞ്ഞ് ഒഴുകുകയാണ്. ജലനിരപ്പ് ക്രമീകരിക്കാനായി കക്കി, മൂഴിയാർ ഡാമുകൾ തുറന്നിട്ടുണ്ട്.
അതേസമയം എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും.
മറ്റ് ജില്ലകളിൽ സാധാരണ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഗ്രീൻ അലർട്ടാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കൂടുതൽ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. നാളെ അറബിക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെട്ടേക്കും. അറബിക്കടലിലെ ചക്രവാതചുഴിയും, കർണാടകയിലുള്ള ചക്രവാത ചുഴിയും ചേർന്നാണ് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നത്.
https://www.facebook.com/Malayalivartha























