മഴ കനക്കുന്നതോടെ മുല്ലപ്പെരിയാറിൽ വീണ്ടും ആശങ്ക; പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം ; രാവിലെ മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 140.50 അടി

മഴ കനക്കുന്നതോടെ മുല്ലപ്പെരിയാറിൽ വീണ്ടും ആശങ്ക ഉയരുകയാണ് ..... മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141 അടിയോട് അടുക്കുകയാണ്. പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ശക്തമായ മഴയിൽ വൃഷ്ടിപ്രദേശങ്ങളിൽ നിന്നുള്ള നീരൊഴുക്ക് വർധിച്ചിരിക്കുകയാണ്.
മുല്ലപ്പെരിയാറിലെ ജലനിരപ്പിൽ വർധനവ് ഉണ്ടാകുന്നതു തുടരുകയും ചെയ്യുന്നു. രാവിലെ 140.50 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട് ഇപ്പോഴും വെള്ളം കൊണ്ടു പോകുന്നുണ്ട് എന്നതാണ് മറ്റൊരു വസ്തുത. സെക്കന്റിൽ 2300 ഘനയടി വെള്ളമാണ് കൊണ്ടു പോകുന്നത്. 141 അടിവരെയാണ് ഡാമിൽ സംഭരിക്കാൻ കഴിയുന്ന അനുവദനീയമായ ജലനിരപ്പ്.
ജലനിരപ്പ് 140 അടി പിന്നിട്ട സാഹചര്യത്തിൽ പെരിയാർ തീരത്തുള്ളവർക്ക് നൽകിയ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഏത് നിമിഷവും മുല്ലപ്പെരിയാറിലെ സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്നാണ് തമിഴ്‌നാട് അറിയിച്ചിരിക്കുന്നത്. ഇടുക്കി അണക്കെട്ടിലേയും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് ഇപ്പോൾ ഉടലെടുക്കുന്നത്.
കഴിഞ്ഞ ദിവസം അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നിരുന്നു. ഷട്ടർ തുറന്ന് നാൽപ്പത് മണിക്കൂർ പിന്നിട്ടിട്ടും ജലനിരപ്പിൽ കുറവ് വന്നിട്ടില്ല. 2399.16 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. ഇനിയും വൃഷ്ടിപ്രദേശത്ത് ഇതേ രീതിയിൽ നീരൊഴുക്ക് തുടരുകയാണെങ്കിൽ രണ്ടു ഷട്ടറുകളും ഉയർത്തേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
അതേസമയം ഗോവ–മഹാരാഷ്ട്ര തീരത്തിനടുത്ത് അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഇതുകൂടാതെ കർണാടകയ്ക്കും വടക്കൻ കേരളത്തിനും സമീപത്തായി ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട് എന്നതാണ് മറ്റൊരു വസ്തുത. അടുത്ത 48 മണിക്കൂറിൽ ഇത് ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു .
ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ ഇന്നും നാളെയും വ്യാപകമായ മഴയ്ക്കും വടക്കൻ കേരളത്തിലും മലയോര പ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വടക്ക് ആൻഡമാനിൽ രൂപപ്പെട്ട ന്യൂനമർദം, അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കാൻ സാധ്യത.
https://www.facebook.com/Malayalivartha























