സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ പരിശീലനം ലഭിച്ച തീവ്രവാദികളാണെന്ന് തെളിഞ്ഞിരിക്കുന്നു;കേരളത്തെ കലാപഭൂമിയാക്കാനുള്ള എസ്ഡിപിഐയുടെ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ അവർ പ്രതികളായ കേസുകൾ എൻഐഎക്ക് കൈമാറണം ; ഗവർണറെ കണ്ട് ആവശ്യമുന്നയിച്ച് കെ.സുരേന്ദ്രൻ

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസ് എൻഐഎക്ക് കൈമാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ പരിശീലനം ലഭിച്ച തീവ്രവാദികളാണെന്ന് തെളിഞ്ഞ സ്ഥിതിക്കാണ് കേസ് എൻഐഎക്ക് കൈമാറണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടിരിക്കുന്നത് . എസ്ഡിപിഐ നടത്തുന്ന കൊലപാതകങ്ങളിൽ ഗവർണറുടെ ഇടപെടൽ തേടി അദ്ദേഹത്തെ രാജ്ഭവനിൽ സന്ദർശിക്കുകയുണ്ടായി.
10 ദിവസത്തിനിടെ രണ്ട് ആർഎസ്എസ് പ്രവർത്തകരെയാണ് എസ്ഡിപിഐ തീവ്രവാദികൾ കൊല ചെയ്തത്. സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായും തകർന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു . സംഭവം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല.
കേരളത്തെ കലാപഭൂമിയാക്കാനുള്ള എസ്ഡിപിഐയുടെ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ അവർ പ്രതികളായ കേസുകൾ എൻഐഎക്ക് കൈമാറണമെന്ന് ബിജെപി ഗവർണറോട് ആവശ്യപ്പെട്ടു. കേരളത്തിലെ സാഹചര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ബോധിപ്പിക്കാൻ അദ്ദേഹത്തെ കാണുമെന്നും സുരേന്ദ്രൻ അറിയിച്ചു.
സഞ്ജിത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പ്രതികൾ പരിശീലനം ലഭിച്ചവരാണെന്ന് വ്യക്തമായിട്ടുണ്ട്. ആസൂത്രിതമായ കൊലപാതകമാണ് നടന്നത്. കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നു. 2020 മുതൽ സഞ്ജിത്തിനെ വധിക്കാനുള്ള നീക്കം എസ്ഡിപിഐ ക്രിമിനൽ സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടും പൊലീസ് ഒരു നടപടിയുമെടുത്തില്ല. ചാവക്കാട്ടെ ബിജുവിന്റെ കൊലപാതകത്തിൽ എസ്ഡിപിഐയുടെ പേര് പറയാൻ പോലും പൊലീസ് തയ്യാറായിട്ടില്ല.
സംസ്ഥാനത്തെ പൊലീസ് പക്ഷപാതിത്വപരമായാണ് പെരുമാറുന്നത്. ബാംഗ്ലൂരിലും മറ്റും നടന്ന കൊലപാതകങ്ങൾക്ക് സമാനമായ രീതിയിലാണ് പാലക്കാട്ടെയും കൊലപാതകം. എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ഉൾപ്പെടെ 10 കൊലപാതകങ്ങൾ സമീപകാലത്ത് എസ്ഡിപിഐ നടത്തിയിട്ടും ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല.
മുഖ്യമന്ത്രി രാഷ്ട്രീയമായി എസ്ഡിപിഐയെ സഹായിക്കുകയാണ്. കൊലപാതകം നടന്നതിന് തൊട്ടടുത്ത സ്ഥലമായ ഷൊർണ്ണൂർ നഗരസഭയിൽ എസ്ഡിപിഐ പിന്തുണയ്ക്കുന്നത് സിപിഎമ്മിനെയാണ്. സംഭവത്തിൽ ഇടപെടാമെന്ന് ഗവർണർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha


























