സഞ്ജിത്തിനെ വെട്ടിയത് 5 പേർ, ആർ.എസ്.എസ് പ്രവര്‍ത്തകന്റെ കൊലയാളികൾക്ക് ഉടൻ പിടിവീഴും, നിർണയക വെളിപ്പെടുത്തലുമായി ഭാര്യ അർഷിക

പാലക്കാട് എടുപ്പുകളത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ ആക്രമികളെ കണ്ടാൽ തിരിച്ചറിയുമെന്ന് ഭാര്യ അർഷികയുടെ വെളിപ്പെടുത്തൽ. അഞ്ചു പേരാണ് സഞ്ജിത്തിനെ വെട്ടിയതെന്നും, രാവിലെ 8.40ന് വീട്ടിൽ നിന്നിറങ്ങിയതാണ്. കാറിൽ വന്നവർ സഞ്ജിതിനെ വെട്ടുകയായിരുന്നുമെന്നും അർഷിക പറഞ്ഞു.
സഞ്ജിതിന് നേരത്തെ ഭീഷണിയുണ്ടായിരുന്നു. അതിനാൽ ഒരാഴ്ച മുൻപേ തന്‍റെ മമ്പറത്തുള്ള വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. നാട്ടുകാരുടെ മുന്നിലിട്ടാണ് വെട്ടിയത്. എന്നെ വലിച്ച് ചാലിലേക്ക് തള്ളിയിട്ടുവെന്നും അര്‍ഷിക പറഞ്ഞു.
ഇന്നലെ രാവിലെ 9 മണിയോടെ സഞ്ജിത്തിനെ അർഷികയുടെ കൺമുന്നിലിട്ടാണ് കാറിലെത്തിയ ആക്രമി സംഘ തലങ്ങും വിലങ്ങും വെട്ടി കൊലപ്പെടുത്തിയത്. ഭാര്യയുടെ വീട്ടില്‍ നിന്നും മടങ്ങവെയാണ് സംഭവം. ബൈക്കില്‍ നിന്നും സഞ്ജിത്തിനെ ബലം പ്രയോഗിച്ച് റോഡിലേക്ക് വലിച്ചിഴച്ചതിന് ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഭാര്യയെ നഗരത്തിലെ ജോലിസ്ഥലത്തേക്കു കൊണ്ടുപോകുമ്പോൾ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ സഞ്ജിത്തിനെ ഭാര്യ അർഷികയ്ക്ക് മുന്നിൽ വച്ച് വടിവാളുമായി വെട്ടുകയായിരുന്നു.
സംഭവത്തിൽ പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ എട്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. നിലവില്‍ സിസിടിവിയില്‍ ഉള്‍പ്പെട്ട രണ്ട് വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികള്‍ സഞ്ചിരിച്ച വാഹനം തൃശൂര്‍ ഹൈവേയില്‍ പ്രവേശിച്ചതായി വ്യക്തമായിട്ടുണ്ട്. പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. കുന്നംകുളത്തും ചാവക്കാടും കൊടുങ്ങല്ലൂരിലും ചെറായിലും പൊന്നാനിയിലും അന്വേഷണം വ്യാപിപ്പിക്കും. പ്രതികൾ കൊലയ്‌ക്കെത്തിയത് വെള്ള നിറത്തിലുള്ള മാരുതി 800 കാറിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഈ കാറ് കണ്ടെത്താനും നീക്കം ആരംഭിച്ചിട്ടുണ്ട്.
അതിക്രൂരമായാണ് ആക്രമികൾ സഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തിയത്. മരണകാരണം തലയ്ക്കേറ്റ മുറിവാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആറ് വെട്ടുകളാണ് തലയ്ക്കേറ്റതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശരീരത്തില്‍ ആകെ 30 വെട്ടുകളാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് വിവരം.
തലയിലെ ആറ് വെട്ടുകളും ആഴത്തിലുള്ളതായിരുന്നു. ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് ശരീരത്തില്‍ വെട്ടേറ്റതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് രക്തത്തിൽ കുളിച്ചു കിടന്ന സഞ്ജിത്തിനെ ജില്ലാ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു.
അതേസമയം, കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ കെ.എം.ഹരിദാസ് ആരോപിച്ചു. പത്ത് ദിവസത്തിനകം കേരളത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഘപരിവാർ പ്രവർത്തകനാണ് സഞ്ജിത്ത് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.
പ്രതിസ്ഥാനത്ത് എസ്ഡിപിഐയാണെന്ന് തുറന്നു പറയാൻ പോലും പൊലീസ് തയ്യാറാവുന്നില്ലെന്നും പൗരൻമാരുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിനുള്ള വീഴ്ചയാണ് ഇതിലൂടെ തെളിയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. വർഗീയ സംഘങ്ങളുമായി സിപിഎം ചങ്ങാത്തതിലാണ്. സർക്കാർ ഇടപെട്ടില്ലെങ്കിൽ ചെറുത്ത് നിൽപ്പിന് വേണ്ടി ബിജെപിക്ക് മറ്റു മാർഗങ്ങൾ തേടേണ്ടി വരും . എസ്ഡിപിഐയുടെ ആക്രമണത്തെ ജനങ്ങളെ ഉപയോഗിച്ച് ഞങ്ങൾ ചെറുക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.https://www.facebook.com/Malayalivartha


























