കേസിലെ ദുരൂഹതകൾ നീക്കുന്ന നിർണായക ദൃശ്യങ്ങൾ, ഡി.ജെ പാർട്ടിയിലെ ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ പോലീസിന് കൈമാറിയ ഹോട്ടലുടമ, മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടര്‍ന്നത് റോയിയുടെ നിര്‍ദ്ദേശ പ്രകാരം

കൊച്ചിയിൽ മോഡലുകളും, സുഹൃത്തും അപകടത്തില്‍ മരണപ്പെട്ട സംഭവത്തിൽ ചില നിർണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചിക്കുകയാണ്. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടൽ ഉടമ റോയിയുടെ അടുത്ത സുഹൃത്താണ് ഔഡി കാർ ഉടമ സൈജു. റോയിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടര്‍ന്നതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
എന്നാൽ അപകടവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ നിരവധി ദുരൂഹതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സംഭവവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരായി.
എറണാകുളം സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലാണ് ചോദ്യം ചെയ്യൽ. നമ്പർ 18 ഹോട്ടലിൽ നടന്ന ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത ശേഷമുള്ള മടക്ക യാത്രയ്‌ക്കിടെയാണ് മോഡലുകൾ സഞ്ചരിച്ച കാർ അപകടത്തിൽ പെടുന്നത്.
അതേസമയം ഹോട്ടലിൽ ഡിജെ പാർട്ടി നടക്കുമ്പോഴുള്ള വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ പോലീസിന് പരിശോധനയിൽ ലഭിച്ചിരുന്നില്ല. സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ അടങ്ങിയ ഒരു ഡിവിആർ റോയി ഇന്ന് പോലീസിന് കൈമാറിയതായാണ് വിവരം. ബാക്കി ദൃശ്യങ്ങൾ ഉടൻ എത്തിക്കാമെന്നാണ് റോയി പോലീസിനെ അറിയിച്ചിരിക്കുന്നത്. ലഭിച്ച ദൃശ്യങ്ങൾ പരിശോധനയ്‌ക്ക് വിധേയമാക്കും.
ഡി ജെ പാര്‍ട്ടി നടന്ന ഹാളില്‍ വാക്കുതര്‍ക്കമുണ്ടായതായും വിവരമുണ്ട്. ഡിജെ പാര്‍ട്ടിയുടെ അരമണിക്കൂറോളമുള്ള സി സി ടി വി ദൃശ്യങ്ങള്‍ ടെക്നീഷ്യന്റെ സഹായത്തോടെ റോയി ആദ്യം മാറ്റിയിരുന്നു.ഇപ്പോൾ റോയി പോലീസിന് കൈമാറിയ ഡിവിആറിലാകാം കേസിലെ ദുരൂഹതകൾ നീക്കുന്ന നിർണായക ദൃശ്യങ്ങളുണ്ടാകുക.
ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് കെ എല്‍ 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഔഡികാറാണ് മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്നത്. അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു പോലീസിന് മൊഴി നല്‍കിയത്.
എന്നാല്‍ ഇത് പോലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹോട്ടലില്‍ നിന്ന് ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയത്. തുടര്‍ന്നാണ് സൈജുവിനെ പോലീസ് വിശദമായി ചോദ്യംചെയ്തത്.
അപകടം നടന്ന ശേഷം പിന്തുടര്‍ന്ന ഔഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നു. അവര്‍ മാറിനിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഔഡി കാറില്‍ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയില്‍ എത്തി അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.
എന്തിനാണ് ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ ദൃശ്യങ്ങള്‍ ഒളിപ്പിച്ചത്, എന്തിനാണ് കാറില്‍ അന്‍സി കബീറിനേയും സംഘത്തേയും പിന്തുടര്‍ന്നത് എന്നീ കാര്യങ്ങളാണ് അന്വേഷണത്തില്‍ പ്രധാനമായും കണ്ടെത്തേണ്ടത്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ചക്കരപ്പറമ്പ് വരെയുള്ള ഭാഗത്തെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഇതില്‍ നിന്നാണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ മുതല്‍ അപകട സ്ഥലംവരെ ഔഡി കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നതായുള്ള വിവരം ലഭിച്ചത്. ഏത് സാഹചര്യത്തിലാണ് ഹോട്ടലില്‍ നിന്ന് ഔഡി കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നത് എന്നതാണ് പോലീസ് അന്വേഷിക്കുന്നത്.
റോയിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടര്‍ന്നതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുള്ള പശ്ചാത്തലത്തിൽ ഹോട്ടലുടമ റോയിയെ ചോദ്യം ചെയ്യുന്നതിലൂടെ ഇതില്‍ വ്യക്തത വരുത്താന്‍ സാധിച്ചേക്കും.
https://www.facebook.com/Malayalivartha


























