സ്ത്രീകളുടെ യാത്ര സുരക്ഷിതമാക്കുന്നതിന് ആവിഷ്‌കരിച്ച 'നിര്‍ഭയ' പദ്ധതി ഉടന്‍ നടപ്പിലാക്കും- മന്ത്രി ആന്റണി രാജു

പെൺകുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വം ഉറപ്പാക്കുവാൻ ആവിഷ്കരിച്ച 'നിര്‍ഭയ' പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. എല്ലാ പൊതുഗതാഗത വാഹനങ്ങളിലും ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റവും എമര്‍ജന്‍സി ബട്ടനും സ്ഥാപിച്ച് 24 മണിക്കൂറും നിരീക്ഷണത്തിലാക്കി രാത്രികാലങ്ങളില്‍ ഉള്‍പ്പെടെയുള്ള യാത്രയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യംവെച്ചുള്ള പദ്ധതിക്കാണ് രൂപം കൊടുത്തിരിക്കുന്നത്.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സഹകരണത്തോടെ കേരളത്തില്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും യാത്രാ സുരക്ഷിതത്വത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പദ്ധതി വേഗം ആരംഭിക്കുവാന്‍ മന്ത്രി ആന്റണി രാജു ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഡല്‍ഹി കൂട്ടമാനഭംഗത്തിന് ശേഷം കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായത്. പോലീസ് ആവിഷ്‌കരിച്ച പദ്ധതിയുടെ കൊട്ടിഘോഷിച്ചുള്ള ഉദ്ഘാടനം 2014 ഫെബ്രുവരി 15ന് സോണിയ ഗാന്ധി നിര്‍വഹിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും സുരക്ഷിതമായും നിര്‍ഭയമായും യാത്ര ചെയ്യുന്നതിനും സാഹചര്യം ഒരുക്കാനുള്ള സമഗ്ര ഇടപെടലാണ് നിര്‍ഭയ ലക്ഷ്യമിട്ടത്. എന്നാല്‍ അന്നും ഇന്നും നിര്‍ഭയ നിര്‍ജീവമാണ്.
പഞ്ചായത്തുകളില്‍ നിന്നും പത്തും മുനിസിപ്പാലിറ്റിയില്‍ നിന്ന് മുപ്പതും കോര്‍പ്പറേഷനുകളില്‍ നിന്ന് നൂറും പേരെ വീതം ഉള്‍പ്പെടുത്തി ജില്ലാ തല വനിത സ്‌ക്വാഡ് രൂപീകരിക്കലായിരുന്നു പദ്ധതിയുടെ ആദ്യ ലക്ഷ്യം. ഇത്തരത്തില്‍ 12000 നിര്‍ഭയ വോളണ്ടിയര്‍മാര്‍ സ്ത്രീകളുടെ പരാതികള്‍ എസ്.ഐ മുതല്‍ എസ്.പി വരെയുള്ളവരെ അറിയിക്കുമെന്നും പദ്ധതിയില്‍ വിഭാവനം ചെയ്തിരുന്നു.
ആധുനിക കണ്‍ട്രോള്‍ റൂം സ്ഥാപിക്കല്‍ പൊതുവാഹനങ്ങളിലും പൊതുസ്ഥലങ്ങളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിയ്ക്കല്‍ ഉള്‍പ്പെടെ 70 കോടി രൂപ ചിലവാക്കി പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിത എസ് ഐ വേണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.
ഡിവൈഎസ്പി റാങ്കിലുള്ള വനിത ഉദ്യോഗസ്ഥ സംസ്ഥാന വനിത സെല്ലില്‍ മാത്രമാണ് ഉള്ളത്. നിര്‍ഭയയുടെ ലക്ഷ്യങ്ങള്‍ ഒന്നും നടപ്പായില്ല. പദ്ധതി വിശദാംശങ്ങള്‍ സമര്‍പ്പിച്ചെങ്കിലും കേന്ദ്രം ഫണ്ട് നല്‍കാത്തതാണ് നിര്‍ഭയയ്ക്ക് തിരിച്ചടിയായതെന്ന് പോലീസ് വിശദീകരിക്കുന്നു.
ഒന്നും നടപ്പായില്ലെന്ന് മാത്രമല്ല, നിലവില്‍ ഔദ്യോഗികമായി ഒരു നോഡല്‍ ഓഫീസര്‍ പോലും നിര്‍ഭയ പദ്ധതിക്ക് ഇപ്പോഴില്ല. ദക്ഷിണ മേഖല എഡിജിപി ബി സന്ധ്യക്ക് തന്നെയാണ് നിര്‍ഭയയുടെ അധിക ചുമതലയെന്ന് വിശദീകരണമുണ്ടെങ്കിലും സംസ്ഥാനതല മേല്‍നോട്ടം വേണ്ട പദ്ധതിക്ക് ഇത് മതിയാകില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























